കണ്ണൂർ: പാർക്കിൽവെച്ച് കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേർ അറസ്റ്റിലായി. തലശ്ശേരി പന്ന്യന്നൂരിലെ വിജേഷ് (30), വടക്കുമ്ബാട് മഠത്തും ഭാഗത്തെ അനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്. വിജേഷ് കമിതാക്കളറിയാതെ അവരുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അനീഷ് പ്രചരിപ്പിക്കുകയും ചെയ്തതായാണ് പരാതി. കമിതാക്കള്‍ പൊലീസിൽ നല്‍കിയ പരാതിയിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
തലശ്ശേരി പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് മൂന്നുപേരെ കഴിഞ്ഞ ദിവസം തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സീവ്യൂ പാര്‍ക്കിലെത്തിയ കമിതാക്കളുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തത്. ഈ സംഭവത്തിൽ നടത്തിയ തുടരന്വേഷണത്തിലാണ്, പാർക്കിലെത്തുന്നവരുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തുന്നവരെകുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
മൊബൈൽഫോണിന് പകരം ഒളി ക്യാമറ ഉപയോഗിച്ചാണ് പാർക്കിലെ ദൃശ്യങ്ങൾ പകർത്തിയിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ദൃശ്യങ്ങൾ പകർത്തുന്ന സംഘം രാവിലെ മുതൽ പാർക്കിന്‍റെ പല സ്ഥലങ്ങളിലായി തമ്പടിക്കുന്നതായാണ് വിവരം. ഇവിടെ നിന്ന് പകർത്തുന്ന ദൃശ്യങ്ങൾ ചില അശ്ലീല സൈറ്റുകളിലേക്കും ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന ടെലഗ്രാം ഗ്രൂപ്പുകളിലും എത്തിച്ചു നൽകി ഇവർ പണം സമ്പാദിക്കുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സൈബർ പൊലീസിന്‍റെ സഹായത്തോടെ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നും പൊലീസ് വ്യക്തമാക്കി.
ഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയ യുവാവ് രക്തസാമ്പിളുകളില്‍ വെള്ളം ചേര്‍ത്തു; വൃക്ക തകരാറിലെന്ന് പറഞ്ഞ് പണം തട്ടി
തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍(Doctor) ചമഞ്ഞ് രോഗിയെ ചികിത്സിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം. സംഭവത്തില്‍ അറസ്റ്റിലായ(Arrest) നിഖില്‍(22) രോഗിയുടെ രക്ത സാമ്പിളുകളില്‍(Blood Samples) വെള്ളം ചേര്‍ത്തെന്ന് പൊലീസ് പറഞ്ഞു. ഒന്നാം വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞ വിഴിഞ്ഞം സ്വദേശി റിനുവിന്റെ രക്തസാമ്പിളിലാണ് വെള്ളം ചേര്‍ത്തത്.
കാലിന് പരിക്കുപറ്റിയതിനെ തുടര്‍ന്നാണ് റിനു ചികിത്സയ്‌ക്കെത്തിയത്. എന്നാല്‍ മുന്‍പരിചയംവെച്ച് റിനുവിന് കൂട്ടിരിക്കാനെത്തിയ നിഖിലാണ് ഇയാളുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി ലാബിലെത്തിച്ചിരുന്നത്. സാമ്പിള്‍ ലാബില്‍ കൈമാറുന്നതിനു മുന്‍പ് നിഖില്‍ വെള്ളം ചേര്‍ത്തു.
പരിശോധാ ഫലം വന്നപ്പോള്‍ രക്ത ഘടകങ്ങളുടെ അളവില്‍ വലിയ വ്യത്യാസങ്ങള്‍ കണ്ടു. വൃക്ക തകരാറിലാണെന്ന് റിനുവിനെ തെറ്റിദ്ധരിപ്പിച്ച് നിഖില്‍ തുടര്‍ചികിത്സയ്ക്കായി പണം വാങ്ങുകയും ചെയ്തു. സീനിയര്‍ ഡോക്ടര്‍മാരുടെ പരിശോധനയ്ക്കു ശേഷമാണ് നിഖില്‍ വാര്‍ഡില്‍ എത്തിയിരുന്നത്. പരിശോധനാഫലത്തില്‍ കുഴപ്പങ്ങളുണ്ടെന്ന് പറഞ്ഞ് അടിക്കടി റിനുവിനെ ആശങ്കപ്പെടുത്തിയിരുന്നു.
ദിവസവും വാര്‍ഡിലെ ഓരോരുത്തരോടും രോഗവിവരങ്ങള്‍ ചോദിച്ച ശേഷമേ നിഖില്‍ മടങ്ങൂ. എന്തെങ്കിലും സഹായം വേണ്ടവര്‍ക്ക് അത് ചെയ്ത് കൊടുക്കും. ആര്‍ക്കും സംശയം തോന്നാത്ത വിധത്തിലായിരുന്നു നിഖിലിന്റെ പെരുമാറ്റം. താന്‍ ഡെര്‍മറ്റോളജി വിഭാഗത്തിലെ പി.ജി. വിദ്യാര്‍ഥിയാണെന്നാണ് നിഖില്‍ എല്ലാവരോടും പറഞ്ഞിരുന്നത്.
ചികിത്സയ്ക്കായി നാലു ലക്ഷത്തോളം രൂപയും തുടര്‍പഠനത്തിനായി 80,000 രൂപയും വാങ്ങി. ഇവരുടെ വീട്ടില്‍ സന്ദര്‍ശനം നടത്താറുള്ള നിഖിലിനെ റിനുവിന് പരിചയമുണ്ട്. ആ അടുപ്പം മുതലെടുത്താണ് ആശുപത്രിയില്‍ സഹായത്തിനെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kannur News