നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്ക് 20 വർഷം കഠിന തടവ്
- Published by:Rajesh V
- news18-malayalam
Last Updated:
രാജ്യത്തിൻ്റെ കുറ്റകൃത്യ ചരിത്രത്തിൽ തന്നെ അത്യസാധാരണവും കേട്ടു കേൾവിയും ഇല്ലാത്ത ഒരു കുറ്റകൃത്യമാണ് ആരോപിക്കപ്പെട്ടത്
2017 ഫെബ്രുവരി 17ന് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ വച്ച് നടിയെ ലൈംഗികമായി ആക്രമിച്ച കേസിൽ ആദ്യത്തെ ആറ് പ്രതികൾക്കും 20 വർഷം കഠിന തടവ്. വിചാരണത്തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതിയാകും.
പ്രതികൾ 50,000 രൂപ വീതം പിഴ ഒടുക്കണം. പ്രതികളുടെ പ്രായം പരിഗണിച്ച് ജീവപര്യന്തം ശിക്ഷയില്ല. ഒന്നാം പ്രതി പൾസർ സുനി അഞ്ച് ലക്ഷം രൂപ പിഴ ഒടുക്കണം. അതിജീവിതയ്ക്ക് 5 ലക്ഷം നൽകണം. അതിജീവിതയുടെ മോതിരവും തിരികെ നൽകണമെന്ന് കോടതി പറഞ്ഞു.
ഏറെ സെൻസേഷനായ കേസായിരുന്നെങ്കിലും വിധിയെ സ്വാധീനിക്കാൻ സെൻസേഷണലിസത്തിന് സാധിച്ചില്ലെന്ന് കോടതി പറഞ്ഞു.
കുറ്റം: രാജ്യത്തിൻ്റെ കുറ്റകൃത്യ ചരിത്രത്തിൽ തന്നെ അത്യസാധാരണവും കേട്ടു കേൾവിയും ഇല്ലാത്ത ഒരു കുറ്റകൃത്യമാണ് ആരോപിക്കപ്പെട്ടത്. എട്ടാം പ്രതിക്ക് അതിജീവിതയോട് ഉണ്ടായിരുന്ന പക തീർക്കാനായി 'റേപ്പ് ക്വട്ടേഷൻ 'നൽകി എന്നാണ് കേസ്. കുറ്റകൃത്യം സംഭവിച്ച് 3215 ദിവസത്തിനു ശേഷമാണ് കേസിൽ വിധി പറഞ്ഞത്.
advertisement
കോടതി: എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി
ജഡ്‌ജി: ഹണി എം വർഗീസ്
തീയതി: 2025 ഡിസംബർ 12
വിധി- ഒന്നു മുതൽ ആറുവരെ പ്രതികൾ കുറ്റക്കാര്‍. ദിലീപ് ഉൾപ്പെടെ 7 മുതൽ 10വരെ നാലു പ്രതികളെ വെറുതെവിട്ടു. ആദ്യ ആറുപ്രതികൾക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞതായി കോടതി വ്യക്തമാക്കി.
ശിക്ഷ ലഭിച്ച പ്രതികള്‍
1. പൾസർ സുനി-
2. മാർട്ടിൻ ആൻ്റണി-
3. പി വി വിജിഷ്-
4. ബി മണികണ്ഠൻ-
advertisement
5. പ്രദീപ് കുമാർ-
6. എച്ച് സലീം-
പ്രതികൾ ഇതുവരെ അനുഭവിച്ച ശിക്ഷ
1. പൾസർ സുനി- എഴ് വർഷവും ആറ് മാസവും 29 ദിവസവും
2. മാർട്ടിൻ ആൻ്റണി- അഞ്ച് വർഷവും 21 ദിവസവും
3. പി വി വിജിഷ്- അഞ്ച് വർഷവും ഒരു മാസവും 15 ദിസവും
4. ബി മണികണ്ഠൻ-നാല് വർഷവും എട്ട് മാസവും 27 ദിവസവും
5. പ്രദീപ് കുമാർ- മൂന്ന് വഷവും മൂന്ന് മാസവും 28 ദിവസവും
advertisement
6. എച്ച് സലീം- ഒരു വർഷവും 11 മാസവും 28 ദിവസവും
രാവിലെ 11ന് കോടതി ചേർന്നതിന് പിന്നാലെ മാധ്യമങ്ങൾക്കും അഭിഭാഷകർക്കും ജഡ്ജി ഹണി എം വർഗീസ് മുന്നറിയിപ്പ് നല്‍കി. തന്റെ ഭൂതകാലവും ഭാവിയും ചികഞ്ഞോളൂവെന്നും എന്നാൽ കോടതിയിൽ എല്ലാവരും അച്ചടക്കം പാലിക്കണമെന്നും കോടതി നടപടികൾ ഗൗരവമായി കാണണമെന്നും ജഡ്ജി പറഞ്ഞു. പിന്നാലെ ഓരോ പ്രതികൾക്കും പറയാനുള്ളത് ജഡ്ജി വിശദമായി കേട്ടു.ഒന്നേകാൽ മണിക്കൂറിലേറെ വാദം കേട്ട ശേഷം ഉച്ചഭക്ഷണത്തിന് പിരിഞ്ഞ കോടതി വൈകിട്ട് 4.30 ഓടെയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്.
advertisement
കോടതി വെറുതെവിട്ടവർ
7. വിഷ്ണു
8. ദിലീപ്
9. സുരാജ്
10. അപ്പു
2017 ഫെബ്രുവരി 17 - രാത്രി 7.15 ഓടെ അങ്കമാലി അത്താണിക്ക് സമീപം വെച്ച് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിർത്തി ഒരു സംഘം അതിക്രമിച്ച് കയറിയത്. പിന്നീട് ഇവർ അതിജീവിതയെ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി അതിൻ്റെ വീഡിയോയും ചിത്രങ്ങളും പകർത്തി എന്നാണ് കേസ്. ഈ വാഹനം നടനും സംവിധായകനുമായ ലാലിന്റെ കുടുംബത്തിന്റെയായിരുന്നു.
advertisement
സംഭവത്തിന് ശേഷം അതിജീവിതയെ ലാലിന്റെ വസതിയിലേക്ക് എത്തിച്ച ശേഷം അക്രമികൾ കടന്നു കളഞ്ഞു.
ലാൽ നിർമാതാവ് ആന്റോ ജോസഫിനെ ഇക്കാര്യം അറിയിച്ചു. തുടർന്ന് രാത്രി പതിനൊന്നരയോടെ പി ടി തോമസ് എംഎൽഎ അവിടെയെത്തി അതിജീവിതയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നാലെ അതിജീവിത പൊലീസിൽ പരാതി നൽകി.
2017 ഫെബ്രുവരി 19- ആക്രമണത്തിന് ഇരയായ സഹപ്രവർത്തകയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയിൽ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ നടന്നു. ഈ പരിപാടിയിൽ വെച്ച് സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യർ പറഞ്ഞു. പിന്നാലെ സംഭവത്തിൽ ഉൾപ്പെട്ട വടിവാൾ സലിം, പ്രദീപ് പ്രതികളിൽ ഒരാളായ മണികണ്ഠൻ എന്നിവരെ പൊലീസ് പിടികൂടി.
advertisement
2017 ഫെബ്രുവരി 20- നടൻ ദിലീപിന് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന ഊഹാപോഹങ്ങൾ വാർത്തയായി വരുന്നു. ദിലീപ് പൾസർ സുനിയുമൊത്ത് എന്ന പേരിൽ ചിത്രങ്ങൾ പ്രചരിക്കുന്നു.
ഫെബ്രുവരി 23- പോലീസിനെ വെട്ടിച്ച് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഉച്ചഭക്ഷണ സമയത്ത് കീഴടങ്ങാൻ എത്തിയ പൾസർ സുനി, വിജേഷ് എന്നിവരെ പോലീസ് പിടികൂടി. 50 ലക്ഷം രൂപയുടെ ക്വട്ടേഷൻ പ്രകാരമാണ് നടിയെ ആക്രമിച്ചതെന്നായിരുന്നു പൾസർ സുനിയുടെ മൊഴി. പിന്നാലെ റിമാൻഡിലായ പ്രതികളെ അതിജീവിത തിരിച്ചറിഞ്ഞു കേസിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരാൻ കൂടുതൽ അന്വേഷണം വേണമെന്ന് പോലീസ് കോടതിയെ അറിയിച്ചു.
2017 ഏപ്രിൽ 18- പൾസർ സുനിയെ ഒന്നാം പ്രതിയാക്കി പൊലീസ് അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
വിഷ്ണു എന്നയാൾ ഫോണിൽ വിളിച്ചു സംഭവത്തിൽ ബന്ധപ്പെടുത്താതിരിക്കാൻ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടെന്ന് നടൻ ദിലീപ് ഡിജിപിക്ക് പരാതി നൽകി.
2017 മെയ് 18- കേസിൽ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് മലയാള സിനിമയിലെ ഒരു വിഭാഗം വനിതകൾ മുഖ്യമന്ത്രിക്ക് പരാതി നൽകുന്നു. വാട്ട്സ് അപ്പ് ഗ്രൂപ് ആയി തുടങ്ങിയ ഈ കൂട്ടായ്മയ പിന്നീട് സംഘടനയായി.
2017 ജൂൺ 23- കേസിൽ ദിലീപിന് പങ്ക് ഉണ്ടെന്ന് ആരോപിച്ച് പൾസർ സുനി എഴുതിയ കത്ത് പുറത്ത്.
ഇതിന് പിന്നാലെ ദിലീപിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ പൾസർ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
2017 ജൂൺ 28ന് ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിർഷയെയും പോലീസ് ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബ്ബിൽവെച്ച് 13 മണിക്കൂറോളമാണ് ഇരുവരും ചോദ്യം ചെയ്യലിന് വിധേയമായത്.
2017 ജൂലൈ 10- ചോദ്യം ചെയ്യലിന് വീണ്ടും വിളിച്ച് വരുത്തിയ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗവും ക്രിമിനൽ ഗൂഢാലോചനയും അടക്കം ഐപിസിയിലെ 9 സെക്ഷനുകൾ പ്രകാരമാണ് അറസ്റ്റ്.
2017 ജൂലൈ 11- അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ദിലീപിനെ റിമാൻഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു.
അഭിനേതാക്കളുടെ സംഘടനയായ അമ്മ ദിലീപിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.
2017 ഓഗസ്റ്റ് 15- ദിലീപ് ജയിലിൽ തുടരവെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ദിലീപിന്റെ അമ്മ കത്തയച്ചു.
2017 സെപ്റ്റംബർ 2- അച്ഛന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ കോടതി ദിലീപിന് അനുമതി നൽകി.
2017 ഒക്ടോബർ 3- 85 ദിവസത്തെ ജയിൽവാസത്തിന് ശേഷം ദിലീപിന് ജാമ്യം ലഭിച്ചു.
2017 ഒക്ടോബർ 18- തന്നെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എ ഡിജിപി ബി സന്ധ്യയും ചേർന്ന് കേസിൽ കുടുക്കിയതാണ് എന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ദിലീപ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് 12 പേജ് കത്തയക്കുന്നു
2017 നവംബർ 1- അതിജീവിതയ്ക്ക് പിന്തുണയുമായി മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മ Women in Cinema Collective (WCC) സംഘടനയായി നിലവിൽ വന്നു.
2022 ജൂലൈ- കേസിൽ ദിലീപ് നിരപരാധിയാണ് എന്നും പൊലീസിന് ഇക്കാര്യത്തിൽ തെറ്റ് പറ്റി എന്നാണ് താൻ മനസിലാക്കുന്നതെന്നും മുൻ ഡിജിപിആർ ശ്രീലേഖ തന്റെ യൂട്യൂബ് ചാനലിൽ പ്രസ്താവിക്കുന്നു
2025 ഏപ്രിൽ 11- കേസിലെ വാദം ഉൾപ്പടെയുള്ള വിചാരണ നടപടികൾ പൂർത്തിയായി.
2025 ഡിസംബർ 8 - കേസിൽ വിചാരണ കോടതി വിധി പ്രസ്താവിച്ചു. ആറുപ്രതികൾ കുറ്റക്കാർ. ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ടു.
കോടതിവിധിക്ക് വിന്നാലെ വിവാദങ്ങളും വിമർശനങ്ങളും ഉയർന്നു. ജഡ്ജി ഹണി എം വർഗീസിനെതിരെ വ്യക്തിഹത്യയും സൈബർ ആക്രമണവുമുണ്ടായി. മാനവീയം വീഥിയിലടക്കം അതിജീവിതക്ക് നീതി ലഭ്യമാകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മകൾ നടന്നു.
2025 ഡിസംബർ 12- പ്രതികൾക്കുള്ള ശിക്ഷ വിധിച്ചു. കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ ഈ മാസം 18ന് പരിഗണിക്കും.
Location :
Kochi [Cochin],Ernakulam,Kerala
First Published :
December 12, 2025 4:45 PM IST










