Murder | തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ അരുംകൊല; യുവതി കടയ്ക്കുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ചെടികള്‍ക്കിടയില്‍ വലകൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം.
തിരുവനന്തപുരം: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ യുവതിയെ കടയ്ക്കുള്ളില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. അമ്പലംമുക്കിന് സമീപം അലങ്കാരച്ചെടികള്‍ വില്‍ക്കുന്ന കടയ്ക്കുള്ളിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അമ്പലംമുക്ക് - കുറവന്‍കോണം േറാഡിലെ ടാബ്സ് ഗ്രീന്‍ടെക് അഗ്രി ക്ലിനിക് എന്ന കടയിലെ ജീവനക്കാരി വിനീത വിജയന്‍ ആണ് കൊല്ലപ്പെട്ടത്. ഒന്‍പത് മാസം മുന്‍പാണ് വിനീത ഈ കടയില്‍ ജോലിയ്ക്ക് കയറിയത്.
ഞായറാഴ്ച ഉച്ചയോടെ കടയ്ക്കുള്ളില്‍ ചെടികള്‍ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച കട അവധി ആയിരുന്നെങ്കിലും ചെടികള്‍ക്ക് വെള്ളം നനയ്ക്കാന്‍ എത്തണമെന്ന് സ്ഥാപന ഉടമ പറഞ്ഞതനുസരിച്ചാണ് വിനീത എത്തിയത്. എന്നാല്‍ ചെടി വാങ്ങാന്‍ എത്തിയവര്‍ കടയില്‍ ആരെയും കാണാതെ വന്നതോടെ ഉടമയെ വിളിക്കുകയായിരുന്നു.
ഇദ്ദേഹം വിനീതയുടെ ഫോണിലേക്ക് പലതവണ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് മറ്റൊരു ജീവനക്കാരിയായ സുനിതയെയും വിളിച്ചുവരുത്തി രണ്ടാമത് നടത്തിയ തിരച്ചിലിലാണ് വിനീതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെടികള്‍ക്കിടയില്‍ വലകൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. ഇവര്‍ ഉടന്‍തന്നെ പോലീസ് കണ്‍ട്രോള്‍റൂമില്‍ വിളിച്ച് വിവരമറിയിച്ചു.
advertisement
കഴുത്തില്‍ ആഴത്തിലുള്ള മുന്ന് കുത്തേറ്റിട്ടുണ്ട്. വിനീതയുടെ കഴുത്തില്‍ കിടന്ന നാല് പവന്റെ സ്വര്‍ണമാല കാണാനില്ലെന്ന് ബന്ധുക്കള്‍ മൊഴി നല്‍കി. അതേസമയം കാഷ് കൗണ്ടറില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ല. വിനീതയുടെ ഭര്‍ത്താവ് സെന്തില്‍ കുമാര്‍ രണ്ടു വര്‍ഷം മുന്‍പ് ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരുന്നു. സംഭവം അറിഞ്ഞ് വിനീതയുടെ അച്ഛന്‍ വിജയനും അമ്മ രാഗിണിയും സ്ഥലത്തെത്തി.
advertisement
പുല്ല് ചെത്തുന്ന കത്തി ഉപയോഗിച്ചാണ് കുത്തിയതെന്നാണ് പോലീസ് നിഗമനം. സംഭവം നടന്ന സ്ഥാപനത്തില്‍ സി.സി.ടി.വി. ക്യാമറ ഉണ്ടായിരുന്നില്ല. പരിസരത്തെ സി.സി.ടി.വി. ക്യാമറകള്‍ പേരൂര്‍ക്കട പോലീസ് പരിശോധിക്കുന്നുണ്ട്. വിദ്യാര്‍ഥികളായ അക്ഷയ് കുമാര്‍, അനന്യ എന്നിവരാണ് മരിച്ച വിനീതയുടെ മക്കള്‍.
Location :
First Published :
Feb 07, 2022 2:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder | തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ അരുംകൊല; യുവതി കടയ്ക്കുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍









