മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍; ഇനി ഇന്റര്‍നെറ്റ് സൗജന്യമോ?
- Published by:meera_57
- news18-malayalam
Last Updated:
നിലവിലുള്ള ലൈസന്‍സ് ഉടമകളായ റിലയന്‍സ് ജിയോ, വണ്‍വെബ് എന്നിവയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഇതോടെ സ്‌പേസ്എക്‌സിനും വഴിയൊരുങ്ങിയിരിക്കുകയാണ്
അമേരിക്കന്‍ കോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്‌കിന്റെ (Elon Musk) സ്റ്റാര്‍ലിങ്കിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഇന്ത്യയില്‍ ഉപഗ്രഹ അധിഷ്ഠിത ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് സ്റ്റാര്‍ ലിങ്കിന് ഔദ്യോഗികമായി ലഭിച്ചു. ഏറ്റവും വിദൂരമായ ഇടങ്ങളില്‍ പോലും ഇന്റര്‍നെറ്റ് ലഭ്യമാക്കി ഡിജിറ്റല്‍ ഭൂപ്രകൃതിയെ മാറ്റി മറിക്കുന്ന ഒരു പദ്ധതിയാണ് സ്റ്റാര്‍ലിങ്ക്. കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അനുമതി പുറപ്പെടുവിച്ചത്. നിലവിലുള്ള ലൈസന്‍സ് ഉടമകളായ റിലയന്‍സ് ജിയോ, വണ്‍വെബ് എന്നിവയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഇതോടെ സ്‌പേസ്എക്‌സിനും വഴിയൊരുങ്ങിയിരിക്കുകയാണ്.
മസ്‌കിന്റെ എയറോസ്‌പേസ് കമ്പനിയായ സ്‌പേസ് എക്‌സിന്റെ സംരംഭമാണ് സ്റ്റാര്‍ലിങ്ക്. ഇത് പരമ്പരാഗത ഇന്റര്‍നെറ്റ് സേവന ദാതാവല്ല. 500 മുതല്‍ 2000 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ഭൂമിയെ പരിക്രമണം ചെയ്യുന്ന ചെറിയ ഉപഗ്രഹങ്ങളുടെ ഒരു കൂട്ടത്തില്‍ നിന്ന് നേരിട്ട് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഫൈബര്‍ ഒപ്റ്റിക്‌സിലൂടെയും സെല്ലുലാര്‍ ടവറുകളിലൂടെയും ലഭ്യമാകുന്ന ഇന്റര്‍നെറ്റിന്റെ പരിമിതികളെ ഇത് മറികടക്കുമെന്നാണ് കരുതുന്നത്. ഈ ഉപഗ്രഹങ്ങള്‍ ഒരു ഉപയോക്താവിന്റെ വീട്ടിലോ ഓഫീസിലോ സ്ഥാപിച്ചിട്ടുള്ള ഒരു കോംപാക്ട് ഡിഷ് ആന്റിനയുമായി ബന്ധിപ്പിക്കുന്നു. ഇതിലൂടെ ഇന്റര്‍നെറ്റ് ലഭ്യമാകുന്നു.
advertisement
6000ലധികം ഉപഗ്രഹങ്ങള്‍ ഇതിനോടകം തന്നെ ഭ്രമണപഥത്തിലെത്തിയിട്ടുണ്ട്. 2027 ആകുമ്പോഴേക്കും ശൃംഖല 42,000 ആയി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനാല്‍ ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പോലും 50 മുതല്‍ 250 Mbps വരെ വേഗതയുള്ള അതിവേഗ ഇന്റര്‍നെറ്റ് നല്‍കുന്നതിനാണ് സ്റ്റാര്‍ലിങ്ക് ലക്ഷ്യമിടുന്നത്. എന്നാല്‍, ആകാശം മേഘാവൃതമായിരുന്നാല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ കുറവുണ്ടാകും.
ഇന്ത്യയ്ക്ക് സ്റ്റാര്‍ലിങ്ക് ആവശ്യമായി വരുന്നത് എന്തുകൊണ്ട്?
ടെലികോം വകുപ്പില്‍ നിന്ന് ലൈസന്‍സ് നേടുന്ന മൂന്നാമത്തെ കമ്പനിയാണ് സ്റ്റാര്‍ലിങ്ക്. സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് ലഭിച്ചതായി കമ്പനി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. അപേക്ഷ നല്‍കി 15 മുതല്‍ 20 ദിവസത്തിനുള്ളില്‍ തങ്ങള്‍ക്ക് ട്രയല്‍ സ്‌പെക്ട്രം അനുവദിക്കുമെന്നും അവര്‍ പറഞ്ഞു.
advertisement
ഭാരത്‌നെറ്റ് പോലെയുള്ള സര്‍ക്കാര്‍ പിന്തുണയോടെയുള്ള ബ്രോഡ്ബാന്‍ഡ് വിപുലീകരണ പദ്ധതികള്‍ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുകയാണെങ്കിലും കുന്നിൻ പ്രദേശങ്ങള്‍, ഗോത്രവര്‍ഗ വിഭാഗങ്ങള്‍, അതിര്‍ത്തിപ്രദേശങ്ങള്‍, ദ്വീപ് പ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഭൂരിഭാഗം വിദൂര പ്രദേശങ്ങളിലും ഇന്ത്യയില്‍ ഇപ്പോഴും ഇന്റര്‍നെറ്റ് സേവനം ലഭ്യമായിട്ടില്ല. ലഡാക്ക്, അരുണാചല്‍ പ്രദേശ്, ജമ്മു ആന്‍ഡ് കശ്മീരിന്റെ ചില ഭാഗങ്ങള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ഇപ്പോഴും പരിമിതമായ അളവിലാണ് ലഭിക്കുന്നത്. ഇവിടങ്ങളില്‍ ഫൈബറും മൊബൈല്‍ ടവറും സ്ഥാപിക്കുന്നതിന് സാങ്കേതികപരമായി വെല്ലുവിളികളും വലിയ സാമ്പത്തിക ബാധ്യതകളും ഉണ്ട്.
advertisement
അതിര്‍ത്തിയിലെ നിരീക്ഷണം, അടിയന്തര സാഹചര്യങ്ങളില്‍ പെട്ടെന്നുള്ള പ്രതികരണം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയില്‍ വേഗതയേറിയതും വിശ്വസനീയവുമായ ഇന്റര്‍നെറ്റ് ആവശ്യമാണെന്നും വിദൂരപ്രദേശങ്ങളില്‍ പോലും കണക്ടിവിറ്റി ഉറപ്പാക്കുന്നതില്‍ സ്റ്റാര്‍ലിങ്കിനെ സുപ്രധാന ഘടകമായി കാണുന്നുവെന്നും ടെലികോം വിഭാഗത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഭൂകമ്പം, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ നിലവിലുള്ള നെറ്റ് വര്‍ക്കുകള്‍ ദുര്‍ബലമാകുകയോ പ്രവര്‍ത്തനരഹിതമാകുകയോ ചെയ്യുന്നുണ്ട്. ഇതിനെ മറികടക്കാന്‍ സ്റ്റാര്‍ലിങ്കിന് കഴിയും. ഹിമാലയന്‍ ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രാപ്തമാക്കാനും വനമേഖലകളില്‍ ടെലിമെഡിസില്‍ പോലെയുള്ള സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനും സ്റ്റാര്‍ലിങ്ക് സഹായിക്കുമെന്ന് കരുതുന്നു. ഇ-ബാങ്കിംഗ്, ഡിജിറ്റല്‍ ഗവേണന്‍സ്, സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ എന്നിവയെല്ലാം ഇപ്പോള്‍ ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ കൂടിയും ലഭ്യമാകും.
advertisement
ഗ്രാമീണ മേഖലയിലെ സ്റ്റാര്‍ലിങ്ക് കണക്ഷനുകള്‍ക്ക് സബ്‌സിഡി നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. കുറഞ്ഞ വിലയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയെന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ഒരു സ്രോതസ്സ് പറഞ്ഞു.
"ഡല്‍ഹി, മുംബൈ, ബംഗളൂരു തുടങ്ങിയ നഗര പ്രദേശങ്ങളിലെ നിലവില്‍ ലഭ്യമാകുന്ന അതിവേഗ ഫൈബര്‍ അല്ലെങ്കില്‍ 5ജി സേവനങ്ങളെ സ്റ്റാര്‍ലിങ്ക് വെല്ലുവിളിയാകില്ല. ഗ്രാമപ്രദേശങ്ങളിലും ഒറ്റപ്പെട്ടുനില്‍ക്കുന്ന വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇത് വളരെയധികം അനുയോജ്യമാണ്," ഒരു വ്യവസായ വിശകലന വിദഗ്ധന്‍ അഭിപ്രായപ്പെട്ടു.
കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലും മരങ്ങളാല്‍ ചുറ്റപ്പെട്ട ഇടങ്ങളിലും സ്റ്റാര്‍ലിങ്കിന്റെ ഗുണനിലവാരം കുറയാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം സൗജന്യമാക്കുമോ
ഇന്ത്യയില്‍ സ്റ്റാര്‍ലിങ്കിന്റെ ഔദ്യോഗിക വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യുഎസിലും യൂറോപ്പിലും പ്രതിമാസ സബ്‌സ്‌ക്രിപ്ഷനുകള്‍ക്ക് 8000 രൂപ മുതല്‍ 10000 രൂപ വരെ ചെലവുണ്ട് ഹാര്‍ഡ് വെയര്‍ കിറ്റിന് നിലവില്‍ 50,000 മുതല്‍ 60000 രൂപ വരെയാണ് ഈടാക്കുന്നത്. എന്നാല്‍, ഇന്ത്യയില്‍ പ്രത്യേകിച്ച് ഗ്രാമീണ മേഖലയില്‍ ഇത് കുറയാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
വേഗത, സ്വകാര്യത, സുരക്ഷ
സ്റ്റാര്‍ലിങ്കിന്റെ പ്രതീക്ഷിക്കുന്ന വേഗപരിധി 50 മുതല്‍ 250 Mbps വരെയാണ്. ഇത് നിലവിലുള്ള മൊബൈല്‍ നെറ്റ് വര്‍ക്കുകളെ മറികടന്നേക്കും. മൊബൈല്‍ ഇന്റര്‍നെറ്റില്‍ നിന്ന് വ്യത്യസ്തമായി ഇത് ഒരു ടെലികോം സിഗ്നലിനെ ആശ്രയിക്കുന്നില്ല, മറിച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നു. 3ജി നെറ്റ് വര്‍ക്ക് പോലും ഇല്ലാത്ത പല ഗ്രാമപ്രദേശങ്ങളിലേക്കും അത്യാധുനിക ഇന്റര്‍നെറ്റ് സേവനം ലഭ്യമായേക്കും.
advertisement
എന്നാല്‍, യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമെന്ന നിലയില്‍ ഡാറ്റയുടെ സ്വകാര്യത സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ഉപഭോക്താക്കളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇന്ത്യന്‍ സെര്‍വറുകളില്‍ സൂക്ഷിക്കണമെന്ന് ഇന്ത്യ നിര്‍ദേശിച്ചിട്ടുണ്ട്. ദേശീയ സുരക്ഷയും ഡാറ്റ പരമാധികാരവും വിലപേശാന്‍ കഴിയാത്തവയാണെന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
2021ല്‍ ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് പ്രീ ഓഡറുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ റെഗുലേറ്ററി അംഗീകാരം നേടിയിരുന്നില്ല. തുടര്‍ന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും കമ്പനി പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിറുത്തിവയ്ക്കുകയും ചെയ്തു. ഇപ്പോള്‍ അനുമതി ലഭിച്ചതോടെ 2025ല്‍ ഇത് ഔദ്യോഗിതമായി പൂര്‍ണതോതില്‍ ലോഞ്ച് ചെയ്യും.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 07, 2025 10:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍; ഇനി ഇന്റര്‍നെറ്റ് സൗജന്യമോ?