യുഎന്നിലെ 'കൈലാസ' പ്രതിനിധി; കയ്യിൽ നിത്യാനന്ദയുടെ ടാറ്റൂ; ആരാണ് വിജയപ്രിയ നിത്യാനന്ദ?
- Published by:Sarika KP
- news18-malayalam
Last Updated:
ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ യോഗത്തിൽ വെച്ച് വിജയപ്രിയ നിത്യാനന്ദ സംസാരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഐക്യരാഷ്ട്രസഭയുടെ യോഗത്തിൽ പങ്കെടുത്ത കൈലാസ രാജ്യത്തിന്റെ പ്രിതിനിധി വിജയപ്രിയ നിത്യാനന്ദ ആരാണന്നു തിരയുകയാണ് പലരും. ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ യോഗത്തിൽ വെച്ച് വിജയപ്രിയ നിത്യാനന്ദ സംസാരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’ സ്ഥാപിച്ചുവെന്ന് അവകാശപ്പെടുന്ന ആൾദൈവം നിത്യാനന്ദയാണ് വീഡിയോ പങ്കുവെച്ചത്. കാവി നിറത്തിലുള്ള സാരിയുടുത്ത്, ആഭരണങ്ങളും രുദ്രാക്ഷവും അണിഞ്ഞാണ് വിജയപ്രിയ യുഎൻ സമ്മേളനത്തിൽ പ്രത്യക്ഷപ്പെട്ടത്.
വിജയപ്രിയ യുഎന്നിൽ പറഞ്ഞതെന്ത്?
തന്റെ ഗുരു നിത്യാനന്ദ ഇന്ത്യയിൽ നിന്നും പീഡനം നേരിടുകയാണെന്ന് യുഎന്നിൽ നടത്തിയ പ്രസ്താവനയിൽ വിജയപ്രിയ പറഞ്ഞു. നിത്യാനന്ദയ്ക്കും കൈലാസത്തിനും എതിരെ അക്രമം അഴിച്ചുവിടുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും കേന്ദ്രസർക്കാരിനോട് വിജയപ്രിയ ആവശ്യപ്പെട്ടു. പിന്നീട് ഇതിൽ വിശദീകരണവുമായി വിജയപ്രിയ തന്നെ രംഗത്തെത്തി. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ ഇന്ത്യയെ ബഹുമാനത്തോടെയാണ് കാണുന്നതെന്നും രാജ്യത്തുള്ള ഹിന്ദു വിരുദ്ധ ഘടകങ്ങളോട് മാത്രമാണ് തങ്ങളുടെ ആശങ്കയെന്നും വിജയപ്രിയ പറഞ്ഞു. ഹിന്ദുമതത്തിന്റെയും കൈലാസത്തിന്റെയും പരമോന്നത നേതാവിനെതിരെ അക്രമം നടക്കുന്നവർക്കെതിരെ ഇന്ത്യയിലെ സർക്കാർ നടപടിയെടുക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും വിജയപ്രിയ കൂട്ടിച്ചേർത്തു.
advertisement
ഹിന്ദുമതത്തിന്റെ പാരമ്പര്യങ്ങളെ കൈലാസ സംരക്ഷിക്കുന്നുണ്ടെന്നും ഹിന്ദുമതത്തിന്റെ പരമോന്നത നേതാവ് കൂടിയാണ് നിത്യാനന്ദ എന്നും വിജയപ്രിയ യുഎന്നിൽ പറഞ്ഞു. കൈലാസയെ ‘ഹിന്ദുമതത്തിന്‍റെ പ്രഥമ പരമാധികാര രാഷ്ട്രം’ എന്നാണ് വിജയപ്രിയ വിശേഷിപ്പിച്ചത്.
യുഎന്നിന്റെ പ്രതികരണം
കഴിഞ്ഞയാഴ്ച ജനീവയിൽ നടന്ന പൊതുയോഗങ്ങളിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുടെ പ്രതിനിധികൾ സംസാരിച്ച എന്തെങ്കിലും കാര്യങ്ങൾ തങ്ങൾ രേഖകളിൽ ചേർക്കില്ലെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസ് വ്യക്തമാക്കി. ഒരു എൻജിഒ എന്ന നിലയിലാണ് പ്രതിനിധി സംഘം പരിപാടിയിൽ പങ്കെടുത്തതെന്നും യുഎൻ അറിയിച്ചു.
advertisement
ആരാണ് വിജയപ്രിയ നിത്യാനന്ദ?
ഐക്യരാഷ്ട്രസഭയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുടെ സ്ഥിരം അംബാസഡറാണ് വിജയപ്രിയ നിത്യാനന്ദ. അമേരിക്കയിലാണ് താമസം. 2014-ൽ കാനഡയിലെ മാനിറ്റോബ സർവകലാശാലയിൽ നിന്ന് മൈക്രോബയോളജിയിൽ ബാച്ചിലർ ഓഫ് സയൻസ് ബിരുദം പൂര്‍ത്തിയാക്കിയ ആളാണ് വിജയപ്രിയ നിത്യാനന്ദ. ഇംഗ്ലീഷ്, ഫ്രഞ്ച്, ക്രിയോൾ, പിഡ്ജിൻസ് എന്നീ ഭാഷകളിൽ വിജയപ്രിയക്ക് പ്രാവീണ്യം ഉണ്ടെന്നാണ് ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ നിന്ന് വ്യക്തമാകുന്നത്.
നിത്യാനന്ദയുടെ വെർച്വൽ ഹിന്ദു രാജ്യമായ കൈലാസത്തിൽ നയതന്ത്രജ്ഞയുടെ പദവിയാണ് വിജയപ്രിയക്ക്. വിജയപ്രിയയുടെ വലതുകയ്യിൽ നിത്യാനന്ദയുടെ ടിത്രം ടാറ്റൂ ചെയ്തിരിക്കുന്നതും കാണാം.
advertisement
ആരാണ് നിത്യാനന്ദ?
തമിഴ്‌നാട് സ്വദേശിയും സ്വയം പ്രഖ്യാപിത ആൾദൈവവുമാണ് നിത്യാനന്ദ. 2018-ൽ ഇയാളുടെ രണ്ട് ശിഷ്യൻമാർ തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റിലായി. അതിനു പിന്നാലെ നിത്യാനന്ദ ഇന്ത്യ വിട്ടു. ഇയാൾക്കെതിരെ ബലാത്സംഗ കുറ്റവും ചുമത്തിയിട്ടുണ്ട്. നാടു വിട്ടതിനു പിന്നാലെയാണ് കൈലാസ എന്ന രാജ്യം സ്ഥാപിച്ചെന്നും അവിടെ സ്വന്തം കറൻസി ഇറക്കിയെന്നും അവകാശപ്പെട്ട് നിത്യാനന്ദ രംഗത്തെത്തിയത്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 03, 2023 10:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
യുഎന്നിലെ 'കൈലാസ' പ്രതിനിധി; കയ്യിൽ നിത്യാനന്ദയുടെ ടാറ്റൂ; ആരാണ് വിജയപ്രിയ നിത്യാനന്ദ?