Explained | വിവിധ രാജ്യങ്ങൾ ആസ്ട്രാസെനിക്ക വാക്സിന്റെ ഉപയോഗം നിർത്തിവെയ്ക്കുന്നത് എന്തിന്?
- Published by:Asha Sulfiker
- news18-malayalam
Last Updated:
ആസ്ട്രാസെനിക്ക വാക്സിനെ സംബന്ധിച്ച വിവാദങ്ങളുടെ സത്യാവസ്ഥ..
കഴിഞ്ഞ ദിവസങ്ങളിലായി ഡെന്മാർക്ക്, അയർലൻഡ്, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങൾ ആസ്ട്രാസെനിക്കയുടെ വാക്സിൻ ഉപയോഗിക്കുന്നത് നിർത്തിവെയ്ക്കുന്നതായി വാർത്തകൾ വന്നിരുന്നു. വാക്സിന്റെ ഡോസ് സ്വീകരിച്ചവരിൽ ചിലർക്ക് രക്തം കട്ട പിടിക്കുന്നതായുള്ള റിപ്പോർട്ടുകൾ വന്നതിനെത്തുടർന്നാണ് ഈ തീരുമാനം. അതേസമയം വാക്സിൻ കാരണമാണ് രക്തം കട്ടപിടിക്കുന്നത് എന്നതിന് ശക്തമായ തെളിവുകൾ ഇതുവരെ വന്നിട്ടില്ല.
രക്തം കട്ട പിടിക്കുന്നതും വാക്സിനും തമ്മിൽ എന്തെങ്കിലും ബന്ധമുള്ളതായി ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് ആയ സൗമ്യ സ്വാമിനാഥൻ പറയുന്നു. "ജനങ്ങൾക്കിടയിൽ അനാവശ്യമായ ഭീതി സൃഷ്ടിക്കുന്നതിൽ ഞങ്ങൾക്ക് താത്പര്യമില്ല. ആസ്ട്രാസെനെക്ക വാക്സിൻ തുടർന്നും ഉപയോഗിക്കാൻ രാജ്യങ്ങൾ തയ്യാറാവണം" എന്നും അവർ കൂട്ടിച്ചേർത്തു.
ആസ്ട്രാസെനിക്ക വാക്സിനെ സംബന്ധിച്ച വിവാദങ്ങളുടെ സത്യാവസ്ഥ എന്താണ് ?
ഇതുവരെയുള്ള സംഭവ വികാസങ്ങൾ
ആസ്ട്രാസെനെക്ക വാക്സിന്റെ ഉപയോഗം ആദ്യം നിർത്തിവെച്ചത് ഡെന്മാർക്ക് ആയിരുന്നു. കഴിഞ്ഞയാഴ്ച വാക്സിൻ സ്വീകരിച്ച ആളുകളിൽ രക്തം കട്ട പിടിക്കുന്നു എന്ന് റിപ്പോർട്ടുകൾ വന്നതിനെത്തുടർന്നാണ് ഡെന്മാർക്ക് ഇത്തരമൊരു നടപടി സ്വീകരിച്ചത്. വാക്സിന്റെ ഡോസ് എടുത്തതിനു 10 ദിവസങ്ങൾക്ക് ശേഷം പല തവണ രക്തം കട്ട പിടിച്ചതിനെത്തുടർന്ന് ഒരാൾ മരണപ്പെട്ടതായും റിപ്പോർട്ടുകൾ വന്നിരുന്നു.
advertisement
തുടർന്ന് ഇതുവരെ നോർവേ, ഐസ്‌ലാൻഡ്, ബൾഗേറിയ, തായ്‌ലൻഡ്, കോംഗോ, അയർലൻഡ്, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളും ആസ്ട്രാസെനിക്ക വാക്സിന്റെ ഉപയോഗം നിർത്തിവെച്ചു. വിവിധ രാജ്യങ്ങൾ വാക്സിന്റെ ഉപയോഗം നിർത്തിവെച്ചതോടെ ആസ്ട്രാസെനിക്കയും പ്രതികരണവുമായി രംഗത്തെത്തി. യൂറോപ്പിലുടനീളം വാക്സിൻ സ്വീകരിച്ച 17 മില്യൺ ജനങ്ങളുടെ വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ചുവെന്നും അപകടസാധ്യതയുള്ളതായി തെളിവുകളൊന്നുമില്ലെന്നും അവർ അവകാശപ്പെടുന്നു.
വാക്സിൻ രക്തം കട്ട പിടിക്കാൻ കാരണമാകുന്നു എന്നതിന് തെളിവുകളുണ്ടോ?
ഇല്ല. വാക്സിൻ സ്വീകരിച്ചതു മൂലമാണ് ചിലയിടങ്ങളിൽ ആളുകളിൽ രക്തം കട്ട പിടിക്കുന്ന അനുഭവമുണ്ടായത് എന്നതിന് കൃത്യമായ തെളിവുകളില്ലെന്ന് യൂറോപ്യൻ മെഡിക്കൽ ഏജൻസി (ഇ എം എ) പറയുന്നു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം ആവർത്തിച്ച ഇ എം എ, കോവിഡ് 19 തടയുന്നതിൽ ആസ്ട്രാസെനെക്കയുടെ ഫലപ്രാപ്തിയെ അപേക്ഷിച്ച് നോക്കുമ്പോൾ അത് സൃഷ്ടിക്കുന്നുവെന്ന് പ്രചരിപ്പിക്കപ്പെടുന്ന പാർശ്വഫലങ്ങൾ എത്രയോ നിസാരമാണെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.
advertisement
മറ്റു കോവിഡ് 19 വാക്സിനുകളെക്കുറിച്ചും ഈ ആശങ്ക നിലനിൽക്കുന്നുണ്ടോ?
ഫൈസർ-ബയോ എൻടെക്ക്, മോഡേണ, ആസ്ട്രാസെനിക്ക എന്നീ വാക്സിനുകൾക്ക് പാർശ്വഫലങ്ങൾ എന്തെങ്കിലുമുണ്ടാകുമോ എന്ന കാര്യം യൂറോപ്യൻ മെഡിക്കൽ ഏജൻസി ഗൗരവകരമായി പരിശോധിച്ച് വരികയാണ്. പ്രധാനമായും, രോഗികളിൽ രക്തസ്രാവത്തിന് ഇടയാക്കുന്ന വിധത്തിൽ ഈ വാക്സിനുകൾ പ്ലേറ്റ്ലെറ്റുകളുടെ എണ്ണത്തിൽ കുറവുണ്ടാക്കുന്നുണ്ടോ എന്നാവും പരിശോധിക്കുക.
വിദഗ്ദ്ധർക്ക് പറയാനുള്ളതെന്ത്?
ലോകാരോഗ്യ സംഘടനാ, യൂറോപ്യൻ മെഡിക്കൽ ഏജൻസി, വിവിധ രാജ്യങ്ങളിലെ മറ്റു വിദഗ്ദ്ധർ എന്നിവർ ജനങ്ങളോട് വാക്സിൻ സ്വീകരിക്കുന്നത് തുടരാനാണ് ഉപദേശിക്കുന്നത്. പാർശ്വഫലങ്ങൾ പ്രയോജനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ എത്രയോ നിസാരമാണ് എന്നാണ് ഇവർ പറയുന്നത്.
advertisement
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 16, 2021 1:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained | വിവിധ രാജ്യങ്ങൾ ആസ്ട്രാസെനിക്ക വാക്സിന്റെ ഉപയോഗം നിർത്തിവെയ്ക്കുന്നത് എന്തിന്?