Arjun Rescue Operation Updates: കാത്തിരിപ്പിന്റെ 10 നാൾ; കാണാമറയത്ത് അർജുൻ
- Published by:Ashli
- news18-malayalam
Last Updated:
രാവിലെ 8.15നാവും അർജുൻ ലോറിയുമായി ഷിരൂരിൽ എത്തിയിട്ടുണ്ടാവുക. 8.30ന് ഷിരൂരിൽ മണ്ണിടിച്ചിൽ. ലോറിയുടെ ജിപിഎസ് ലൊക്കേഷൻ അവസാനമായി പ്രവർത്തിച്ചത് 8.49നാണ്.
കോഴിക്കോട് മുക്കം സ്വദേശി മനാഫിന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഓടിച്ചിരുന്നത്. സാഗർ കോയ ടിമ്പേഴ്സിന്റെ കെഎ 15എ 7427 റജിസ്ട്രേഷനിലുള്ള ഭാരത് ബെൻസ് വാഹനത്തിലെ ജിപിഎസ് രേഖ അനുസരിച്ച് കർണാടകയിലെ ഹുബ്ബള്ളിക്ക് സമീപം ജഗൽബേട്ടിൽനിന്നു തടിയുമായി അർജുൻ യാത്ര ആരംഭിച്ചത് ജൂലൈ 16 പുലർച്ചെ 2നു ശേഷം ആയിരിക്കണം.
അന്ന് അർജുൻ ലോറി 181 കിലോ മീറ്റർ ഓടിച്ചിട്ടുണ്ട്. ആകെ 6 മണിക്കൂർ 30 മിനിറ്റ് യാത്രാ സമയം. മണിക്കൂറിൽ 74 കിലോമീറ്റർ ആണ് പരമാവധി വേഗം. ശരാശരി 28 കിലോ മീറ്റർ. പലപ്പോഴായി വിശ്രമിച്ചതിനാലാവാം ഇത്ര സമയം. പല ഘട്ടങ്ങളിലായി വാഹനം ഒരു മണിക്കൂർ 15 മിനിറ്റ് ഓൺ ചെയ്തു വച്ച് വിശ്രമിച്ചതായും കാണാം. ഇതിൽ ഏറ്റവും കൂടുതൽ വിശ്രമിച്ച സമയം 14 മിനിറ്റ് 25 സെക്കൻഡാണ്.
ഇത് ചിലപ്പോൾ മണ്ണിടിച്ചിലുണ്ടായ മുംബൈ-കന്യാകുമാരി ദേശീയപാത 66 ൽ ഗംഗാവലി പുഴയുടെ തീരത്തെ ഷിരൂരിലെ ചായക്കടയ്ക്കു സമീപം ആവാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ രാവിലെ 8.15നാവും അർജുൻ ലോറിയുമായി ഷിരൂരിൽ എത്തിയിട്ടുണ്ടാവുക. 8.30ന് ഷിരൂരിൽ മണ്ണിടിച്ചിൽ. ലോറിയുടെ ജിപിഎസ് ലൊക്കേഷൻ അവസാനമായി പ്രവർത്തിച്ചത് 8.49നാണ്.
advertisement
ALSO READ: ഷിരൂർ രക്ഷാദൗത്യം; പത്താംനാൾ നിർണായകം; ലോറി ക്യാബിനിൽ അർജുനായി പരിശോധന നടത്തും
ദുരന്തം നടന്ന ശേഷം പരമാവധി 19 മിനിറ്റ് കൂടി മാത്രമാണ് ജിപിഎസ് പ്രവർത്തിച്ചത്. ലോറി ഷിരൂരിൽ ഓഫ്‌ലൈനായി എന്ന് സൂചിപ്പിക്കുന്ന റെഡ് സിഗ്‌നലാണ് ജിപിഎസ് മാപ്പിൽ അതിനുശേഷം കാണിക്കുന്നത്. ഷിരൂർ ഗ്രാമം മിക്ക പ്രധാന നഗരങ്ങളിൽ നിന്നും കുറഞ്ഞത് 100 കിലോമീറ്റർ അകലെയാണ്.
അർജുനെ ഫോണിൽ കിട്ടാതിരുന്നതോടെ മനാഫ് ഷിരൂരിലേക്കു തിരിക്കുന്നു.
advertisement
ജൂലൈ 17
അർജുന്റെ ബന്ധുക്കൾ കോഴിക്കോട് ചേവായൂർ പൊലീസിൽ പരാതി നൽകി. മനാഫ് കർണാടക പൊലീസിലും പരാതി നൽകി. അർജുൻ എവിടെയോ കുടുങ്ങിയതായി കോഴിക്കോട് ലോറി ഓണേഴ്‌സ് അസോസിയേഷൻ മാധ്യമങ്ങളെ അറിയിക്കുന്നു.
ജൂലൈ 18
ഷിരൂർ മണ്ണിടിച്ചിലിൽ 7 പേർ മരിച്ചതായി സ്ഥിരീകരണം. അർജുനെക്കുറിച്ചു വിവരമില്ല. ബന്ധുക്കളും ഷിരൂരിലേക്ക്. തിരച്ചിൽ കാര്യക്ഷമമല്ലെന്നും റോഡിലെ മണ്ണും പാറയും നീക്കി ഗതാഗതം സുഗമമാക്കാനാണു മുൻഗണന നൽകുന്നതെന്നും മനസ്സിലാക്കി. മനാഫ് തിരികെയെത്തി.
ജൂലൈ 19
അർജുനെയും ലോറിയെയും കാണാതായ വിവരം മാധ്യമങ്ങൾ രാവിലെ ഏറ്റെടുത്തു. അർജുന്റെ കുടുംബം എം.കെ.രാഘവൻ എംപിയെയും ഒപ്പം മാധ്യമങ്ങളെയും കണ്ടു. ഉച്ചയോടെ വിഷയം ദേശീയതലത്തിൽ ചർച്ചയായി. തുടർന്ന് തിരച്ചിൽ ഊർജിതമാക്കി.
advertisement
ജൂലൈ 20
നാല് മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചു ദേശീയ ദുരന്തനിവാരണ സേന കരയിലും നാവികസേന പുഴയിലും സൂറത്കൽ എൻഐടിയിൽ നിന്നുള്ള വിദഗ്ധ സംഘം റഡാറുകൾ ഉപയോഗിച്ചു കുന്നിലും പരിശോധന തുടങ്ങി. ലോറി കണ്ടെത്താനായില്ല.
ജൂലൈ 21
കരസേനയും പരിശോധന തുടങ്ങി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തെത്തി. ദേശീയപാതയിൽ ഇടിഞ്ഞു കിടക്കുന്ന മണ്ണിനടിയിൽ ലോറി ഇല്ലെന്നു സ്ഥിരീകരണം.
ജൂലൈ 22
തിരച്ചിൽ പുഴയിലേക്കു കേന്ദ്രീകരിക്കാൻ ആലോചന.
ജൂലൈ 23
പുഴയിൽനിന്ന് 65 വയസ്സുകാരിയുടെ മൃതദേഹം കൂടി കിട്ടി. പുഴയിൽ റഡാർ, സോണാർ സിഗ്നൽ പരിശോധനകൾ നടത്തി.
advertisement
ജൂലൈ 24
പുഴയിൽ സിഗ്നൽ കണ്ടെത്തിയ സ്ഥലത്തു സൈന്യം തിരച്ചിൽ സജീവമാക്കി. ലോങ് ബൂം എസ്കവേറ്റർ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യാൻ ആരംഭിച്ചു. ലോറിയുടെ സ്ഥാനം കണ്ടെത്തിയതായി ഉച്ചതിരിഞ്ഞ് 2. 30 ഓടെ മഞ്ചേശ്വരം എം.എൽ.എ എ കെ എം അഷ്‌റഫ് സൂചന നൽകിയത് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യം 3.15ന് കർണാടക റവന്യു മന്ത്രി ട്വിറ്ററിൽ സ്ഥിരീകരിച്ചു. സന്ധ്യയ്ക്കു മുൻപു പുഴയിൽ മുങ്ങിത്തിരയാനുള്ള നാവികസേനയുടെ ശ്രമം വിഫലം.
advertisement
ജൂലൈ 25
ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ സിഎംഇ പൂനെയുടെ എബിംഗർ ഫെറോ മാഗ്നെറ്റിക് ലൊക്കേറ്റർ ലോഹ സാന്നിധ്യമുള്ള 3 സ്പോട്ടുകൾ കണ്ടെത്തി. അതിൽ ക്യാബിന്റെ ഭാഗം കണ്ടെത്താനുള്ള ശ്രമത്തിലാണ്. അതിനിടെ ഇന്ന് ഉച്ചയോടെ അർജുന്റെ ലോറിയിൽ നിന്നെന്ന് സ്ഥിരീകരിക്കുന്ന മരത്തടികൾ കണ്ടെത്തി.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Karnataka
First Published :
July 25, 2024 3:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Arjun Rescue Operation Updates: കാത്തിരിപ്പിന്റെ 10 നാൾ; കാണാമറയത്ത് അർജുൻ