Molnupiravir | കോവിഡ് ചികിത്സയ്ക്ക് അംഗീകരിച്ച മോൾനുപിരാവിർ ഗുളികയുടെ പ്രത്യേകതകളെന്ത്?
- Published by:Naveen
- news18-malayalam
Last Updated:
സങ്കീര്‍ണതകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലുള്ള രോഗികള്‍ക്ക് മരുന്ന് ഉടന്‍ നല്‍കുമെന്ന് ഇംഗ്ലണ്ടിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ (എന്‍എച്ച്എസ്) നാഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫസര്‍ സ്റ്റീഫന്‍ പോവിസ് പറഞ്ഞു.
യു കെയിലെ (UK) മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി (MHRA) കോവിഡിനെതിരായ മോൾനുപിരാവിർ (Molnupiravir) എന്ന ആന്റിവൈറല്‍ ഗുളികയ്ക്ക് (Antiviral Drug) വ്യാഴാഴ്ച അംഗീകാരം നല്‍കി.
കോവിഡ് 19 (Covid 19) പരിശോധനാഫലം പോസിറ്റീവ് ആയാല്‍, രോഗലക്ഷണങ്ങള്‍ ആരംഭിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ മോള്‍നുപിരാവിര്‍ ഉപയോഗിക്കാൻ എംഎച്ച്ആര്‍എ ശുപാര്‍ശ ചെയ്യുന്നു. ക്ലിനിക്കല്‍ ട്രയല്‍ ഡാറ്റയെ അടിസ്ഥാനമാക്കി, അണുബാധയുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ മോള്‍നുപിരാവിര്‍ ഉപയോഗിക്കുന്നത് ഫലപ്രദമാണെന്നും എംഎച്ച്ആര്‍എ പറഞ്ഞു. യു കെ റെഗുലേറ്ററും ഗവണ്‍മെന്റിന്റെ സ്വതന്ത്ര വിദഗ്ധ ശാസ്ത്ര ഉപദേശക സമിതിയായ കമ്മീഷന്‍ ഓണ്‍ ഹ്യൂമന്‍ മെഡിസിന്‍സും ചേര്‍ന്ന് മരുന്നിന്റെ സുരക്ഷ, ഗുണനിലവാരം, ഫലപ്രാപ്തി എന്നിവയെക്കുറിച്ച് നടത്തിയ അവലോകനത്തിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം നൽകിയതെന്ന് എംഎച്ച്ആര്‍എ അറിയിച്ചു.
advertisement
യുഎസ് ആസ്ഥാനമായുള്ള മെര്‍ക് ആന്‍ഡ് കമ്പനി ഇന്‍കും റിഡ്ജ്ബാക്ക് ബയോതെറാപ്പിറ്റിക്‌സും സംയുക്തമായാണ് മോള്‍നുപിരാവിർ ആന്റിവൈറൽ ഗുളിക വികസിപ്പിച്ചത്. ഇതോടെ, ഈ മരുന്ന് ഔദ്യോഗികമായിശുപാര്‍ശ ചെയ്യുന്ന ലോകത്തിലെ ആദ്യ രാജ്യമായി യുകെ മാറി.
"തുടക്കത്തില്‍, കോവിഡ് രോഗികള്‍ക്ക് ഈ ചികിത്സ അടിയന്തിരമായി ലഭ്യമാക്കുന്നതിനായി ഞങ്ങള്‍ സര്‍ക്കാരുമായും എന്‍എച്ച്എസുമായും സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. ഭൂരിഭാഗം ജനങ്ങളും കോവിഡ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞ സാഹചര്യത്തിൽ അവർക്കിടയിൽ ആന്റിവൈറലുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഞങ്ങൾ ശേഖരിക്കും",യുകെ വാക്‌സിന്‍ മന്ത്രി മാഗി ത്രൂപ്പ് പാര്‍ലമെന്റില്‍ പറഞ്ഞു.
advertisement
Also read- Covid Pill| ഒന്ന് വീതം രണ്ടു നേരം; ആദ്യ കോവിഡ് ഗുളിക Molnupiravir ന് യുകെയിൽ അനുമതി
സങ്കീര്‍ണതകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലുള്ള രോഗികള്‍ക്ക് മരുന്ന് ഉടന്‍ നല്‍കുമെന്ന് ഇംഗ്ലണ്ടിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ (എന്‍എച്ച്എസ്) നാഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫസര്‍ സ്റ്റീഫന്‍ പോവിസ് പറഞ്ഞു. ഇത് മരണവും ആശുപത്രിവാസവും കുറയ്ക്കുമെന്നും പോവിസ് കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടനില്‍ ലാഗെവ്രിയോ എന്ന ബ്രാന്‍ഡിലാണ് ഈ ആന്റിവൈറല്‍ ഗുളിക ലഭ്യമാവുക. കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസിന്റെ എന്‍സൈമിനെയാണ് ഈ മരുന്ന് ആക്രമിക്കുക. കൊറോണ വൈറസിന്റെ ജനിതക കോഡിൽ മാറ്റങ്ങൾ വരുത്തുന്ന ഈ മരുന്ന് മനുഷ്യ കോശങ്ങളിലേക്ക് വ്യാപിക്കാനുള്ള വൈറസിന്റെ ശേഷിയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു.
advertisement
കോവിഡ് 19 രോഗലക്ഷണങ്ങളുള്ള രോഗികള്‍ക്കിടയില്‍ ഈ മരുന്നിന്റെ ഉപയോഗം ആശുപത്രി പ്രവേശനവും മരണവും പകുതിയായി വെട്ടിക്കുറച്ചതായി കാണിക്കുന്ന പ്രാഥമിക ഫലങ്ങളും മെര്‍ക്ക് സെപ്റ്റംബറില്‍ പ്രഖ്യാപിച്ചിരുന്നു.
എന്നിരുന്നാലും, മരുന്നിന്റെ ഫലങ്ങള്‍ ഇതുവരെ അവലോകനം ചെയ്യുകയോ ഒരു ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല. മരുന്നിന്റെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിനും, മോള്‍നുപിരാവിറിന് അംഗീകാരം നല്‍കണമോ എന്ന് വോട്ടു ചെയ്ത് തീരുമാനിക്കുന്നതിനും യുഎസ് ഉപദേഷ്ടാക്കള്‍ നവംബര്‍ 30 ന് യോഗം ചേരും.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 05, 2021 1:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Molnupiravir | കോവിഡ് ചികിത്സയ്ക്ക് അംഗീകരിച്ച മോൾനുപിരാവിർ ഗുളികയുടെ പ്രത്യേകതകളെന്ത്?


