മണിപ്പൂർ കലാപം: വൈരം തുടങ്ങിയതും ആയുധങ്ങൾ എടുത്തതും ചോര പടർന്നതും
- Published by:Arun krishna
- news18-malayalam
Last Updated:
ഇന്ത്യയിലെ മലയോരമേഖലയിലുള്ള നിരവധി ആദിവാസി വിഭാഗങ്ങളിൽ ഒന്നാണ് കുക്കി ഗോത്രവിഭാഗം
മണിപ്പൂരിൽ കുക്കി ഗോത്രവർഗത്തിൽപ്പെട്ട രണ്ട് യുവതികളെ നഗ്നരാക്കി വഴിയിലൂടെ നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത വീഡിയോ തന്നെ രോഷാകുലനാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവം തന്നെ വേദനിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും നിർദേശം നൽകി. വീഡിയോ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് കോടതിയും നിരീക്ഷിച്ചു. അതേസമയം, ഇത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്നും കർശന നടപടിയെടുക്കുമെന്നും മണിപ്പൂർ മുഖ്യമന്ത്രി വ്യക്തമാക്കി. വൈറലായ വീഡിയോയിൽ കാണുന്ന നാല് പ്രതികളിൽ മുഖ്യപ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.
മേയ് നാലിന് മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിലാണ് ഈ സംഭവം നടന്നത്. എന്നാൽ, ജൂലൈ 19-ന് സംസ്ഥാനത്ത് ഇന്റർനെറ്റിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതോടെയാണ് വീഡിയോ വൈറലായത്. മണിപ്പുരിലെ വംശീയ സംഘട്ടനങ്ങളും ഭിന്നതകളും ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള വിഭജനവും ഒരിക്കൽക്കൂടി വെളിവാക്കുന്നതാണ് ഈ വൈറൽ വീഡിയോ.
advertisement
മണിപ്പൂരിലെ സംഘർഷങ്ങൾക്ക് പിന്നിൽ
ഇക്കഴിഞ്ഞ മേയ് 3-നാണ് മണിപ്പൂരിലെ സംഘർഷങ്ങളുടെ തുടക്കം. പട്ടികവർഗ (എസ്ടി) പദവിക്കായുള്ള മെയ്തി സമുദായത്തിന്റെ ആവശ്യത്തിനെതിരേ ചുരാചന്ദ്പുർ ജില്ലയിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്. മാർച്ചിനിടെ സായുധരായ പോലീസ് മെയ്തി വിഭാഗത്തിൽപ്പെട്ട ആളുകളെ ആക്രമിച്ചു, ഇത് താഴ് വരയിലെ ജില്ലകളിൽ പ്രതികാര മനോഭാവത്തോടെയുള്ള ആക്രമണങ്ങളിലേക്ക് നയിച്ചു. ഇത് സംസ്ഥാനത്തുടനീളം വ്യാപിക്കുകയായിരുന്നു. ആക്രമണസംഭവങ്ങളിൽ ഇതുവരെ 160 മരണങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടു. കൂടാതെ, നിരവധിപേർക്ക് പരിക്കേറ്റു.
ആരാണ് കുക്കികൾ?
ഇന്ത്യയിലെ മലയോരമേഖലയിലുള്ള നിരവധി ആദിവാസി വിഭാഗങ്ങളിൽ ഒന്നാണ് കുക്കി ഗോത്രവിഭാഗം. മണിപ്പൂർ, മിസോറം, അസം, ത്രിപുര, നാഗാലാൻഡ് എന്നീ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലാണ് ഇവർ കൂടുതലായുമുള്ളത്.
advertisement
മണിപ്പൂരിലെ ചുരാചന്ദ്പുരിലെ മലയോര മേഖലയാണ് കുക്കി വിഭാഗം കൂടുതലായുള്ളത്. എന്നിരുന്നാലും മണിപ്പൂരിലെ ചന്ദേൽ, കാങ്‌പോക്പി, തെങ്‌നൗപാൽ, സേനാപതി ജില്ലകളിലും ഇവരുടെ ശക്തമായ സാന്നിധ്യമുണ്ട്.
മിസോ മലനിരകളിലാണ് കുകി വിഭാഗത്തിന്റെ ഉത്ഭവമെന്നാണ് കരുതുന്നത്. മിസോറാമിലെ തെക്ക്-കിഴക്കൻ മേഖലയിലെ മലനിരകളിലാണ് ഇത് ഉൾപ്പെടുന്നത്. ഈ വിഭാഗം വീണ്ടും ഇരുപതോളം ഉപവിഭാഗങ്ങളായും തരംതിരിച്ചിട്ടുണ്ട്.
കുക്കി ഗോത്രവിഭാഗത്തിലെ ഒട്ടേറെപ്പേരെ പ്രൊട്ടസ്റ്റന്റ് ഉൾപ്പടെയുള്ള ക്രിസ്ത്യൻ മതവിഭാഗങ്ങളിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയും 20-ാം നൂറ്റാണ്ടിന്റെ ആദ്യ കാലഘട്ടത്തിലുമായിട്ടാണ് മതപരിവർത്തനം നടന്നിട്ടുള്ളത്. ഇവർ പ്രാദേശികമായ സംസ്‌കാരവും പാരമ്പര്യവുമാണ് പിന്തുടരുന്നത്. കൂടാതെ, തങ്ങളുടെ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി മൃഗങ്ങളെ ബലികഴിക്കൽ, മറ്റ് പരമ്പരാഗത ഉത്സവങ്ങൾ എന്നിവയും ഇവർ നടത്തിവരുന്നു.
advertisement
ആരാണ് മെയ്തികൾ?
മണിപ്പുരിലെ പ്രബല ഗോത്രവർഗവിഭാഗമാണ് മെയ്തി. ഇവരിൽ ഭൂരിഭാഗവും ഹിന്ദുമത വിശ്വാസികളാണ്. ഇവരിൽ ഭൂരിഭാഗവും ഇംഫാലിലെ മലനിരകളിലാണ് അധിവസിക്കുന്നത്. കൂടാതെ, അസം, ത്രിപുര, നാഗാലാൻഡ്, മേഘാലയ, മിസോറം എന്നീ സംസ്ഥാനങ്ങളിലും ഇവർ താമസിക്കുന്നുണ്ട്.
മെയ്തി വിഭാഗത്തിൽ എട്ട് ശതമാനം പേർ മുസ്ലിം വിഭാഗത്തിൽ ഉൾപ്പെടുന്നു. ഇവർ മെയ്ത് പാംഗലുകൾ എന്നാണ് അറിയപ്പെടുന്നത്. ഇതര ഗോത്രവിഭാഗങ്ങളെ അപേക്ഷിച്ച് മെയ്തികൾ മികച്ച രീതിയിൽ വിദ്യാഭ്യാസം നേടിയവരും ബിസിനസിലും രാഷ്ട്രീയത്തിലും പ്രവർത്തിക്കുന്നവരുമാണ്.
മണിപ്പൂർ സംഘർഷം മതപരമായ പ്രശ്‌നമാണോ, അതോ ഗോത്രപരമോ?
മെയ്തികൾ ഹിന്ദുമതവിശ്വാസികളും കുകികളിൽ ഭൂരിഭാഗവും ക്രിസ്ത്യൻ വിഭാഗത്തിൽ പെടുന്നവരാണെങ്കിലും ഇപ്പോഴത്തെ സംഘർഷം സംവരണം, ഭൂമി അവകാശം, എന്നിവയെല്ലാം സംബന്ധിച്ചാണ് ഉണ്ടായിരിക്കുന്നത്. മെയ്തികളും കുക്കികളും തമ്മിലുള്ള തർക്കം വളരെ നാളുകളായി നിലനിൽക്കുന്നതാണ്. എന്നാൽ ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ (എടിഎസ്‌യുഎം) സംഘടിപ്പിച്ച ഗോത്ര ഐക്യദാർഢ്യ മാർച്ചിനുശേഷമാണ് മണിപ്പൂരിലെ മേയിലെ സംഘർഷങ്ങൾക്ക് തുടക്കം. മെയ്തി വിഭാഗത്തിന്റെ ആവശ്യമായ പട്ടികവർഗ പദവിയ്‌ക്കെതിരെയാണ് ഇത് സംഘടിപ്പിച്ചത്. സംസ്ഥാനത്തെ ജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്ന നാഗാ, സോമീ, കുകി എന്നീ ഗോത്രവിഭാഗങ്ങൾ ചേർന്നാണ് ഈ മാർച്ച് സംഘടിപ്പിച്ചത്.
advertisement
അതേസമയം, മെയ്തികൾ സംസ്ഥാനത്തെ ജനസംഖ്യയുടെ 53 ശതമാനം വരും. സംസ്ഥാനത്തിന്റെ പത്ത് ശതമാനം ഭാഗത്ത് മാത്രമാണ് ഇവർ ഉള്ളത്. എന്നാൽ, ഇവരേക്കാൾ കുറഞ്ഞ ജനസംഖ്യയുള്ള മറ്റ് ഗോത്രവിഭാഗങ്ങളാണ് സംസ്ഥാനത്തിന്റെ ശേഷിക്കുന്ന 90 ശതമാനം ഭാഗത്തുമുള്ളത്.
പട്ടിക വർഗ പദവി തങ്ങൾക്ക് ലഭിക്കണമെന്നും മ്യാൻമറിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള നിയമവിരുദ്ധമായ വലിയതോതിലുള്ള അഭയാർഥികളുടെ കടന്നുകയറ്റം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായും അവർ ചൂണ്ടിക്കാട്ടുന്നു.
advertisement
അതേസമയം, മെയ്തികളെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനെ കുക്കികൾ എതിർക്കുന്നു. അവർക്ക് ലഭിക്കുന്ന തൊഴിൽ അവസരങ്ങളും സർക്കാർ ആനുകൂല്യങ്ങളും നഷ്ടപ്പെടുമോയെന്ന് കുക്കികൾ ഭയക്കുന്നു. കൂടാതെ, മെയ്തികൾ പട്ടികജാതി വിഭാഗത്തിൽ (എസ്.സി) അല്ലെങ്കിൽ ഒബിസി വിഭാഗത്തിലുൾപ്പെട്ടിട്ടുണ്ടെന്നും കുക്കികൾ ചൂണ്ടിക്കാട്ടുന്നു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Manipur
First Published :
July 21, 2023 9:17 PM IST