കടുവ സംരക്ഷണത്തിനായി ഇന്ത്യ 1973ൽ ആരംഭിച്ച പ്രൊജക്റ്റ് ടൈഗർ പദ്ധതിയ്ക്ക് 50 വയസ്സ് പൂർത്തിയാകുന്നു. 50-ാം വാർഷികാഘോഷം ഏപ്രിൽ 9 ന് കർണാടകയിലെ മൈസൂരുവിൽ നടക്കും. ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഏറ്റവും പുതിയ കടുവ സെൻസസ് ഡാറ്റയും കടുവ സംരക്ഷണത്തിനായുള്ള സർക്കാരിന്റെ കാഴ്ചപ്പാട് ‘അമൃത് കാല’ത്തിൽ എന്ന രേഖയും ചടങ്ങിൽ വച്ച് പ്രധാനമന്ത്രി പ്രകാശനം ചെയ്യും. ഏപ്രിൽ 9 മുതൽ മൈസൂരിൽ കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ പരിപാടിയാണ് നടക്കുന്നത്. പദ്ധതിയുടെ സ്മരണാർത്ഥം 50 രൂപ നാണയവും പ്രധാനമന്ത്രി പുറത്തിറക്കും.
എന്താണ് പ്രോജക്റ്റ് ടൈഗർ?
കടുവകളുടെ സംരക്ഷണത്തിനും കുറഞ്ഞു വരുന്ന കടുവകളുടെ എണ്ണം പുനരുജ്ജീവിപ്പിക്കുന്നതിനുമായി 1973 ഏപ്രിൽ 1 ന് ഇന്ത്യ പ്രോജക്ട് ടൈഗർ എന്ന പദ്ധതി ആരംഭിച്ചു. തുടക്കത്തിൽ,18,278 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 9 കടുവാ സംരക്ഷണ കേന്ദ്രങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. കഴിഞ്ഞ 50 വർഷത്തിനിടയിൽ ഈ ലക്ഷ്യത്തിൽ കാര്യമായ പുരോഗതിയാണ് രാജ്യം കൈവരിച്ചത്. 75,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും 53 എണ്ണവുമായി കടുവ സംരക്ഷണ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിച്ചു. ഇന്ത്യയിൽ ഏകദേശം 3,000 കടുവകളുണ്ട്. ആഗോതലത്തിലെ കാട്ടുകടുവകളുടെ ആകെ എണ്ണത്തിന്റെ 70 ശതമാനത്തിലധികം ഇന്ത്യയിലാണ് എന്നാണ് കണക്കുകൾ നൽകുന്ന സൂചന. ഇത് പ്രതിവർഷം 6 ശതമാനം എന്ന നിരക്കിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്.
Also read-ഓൺലൈൻ ഗെയിമിംഗിന് നിയന്ത്രണമേർപ്പെടുത്തി കേന്ദ്രം; പുതിയ നിയമങ്ങൾ എന്തെല്ലാം?
എങ്ങനെയാണ് കടുവകളെ കണക്കാക്കുന്നത്?
ക്യാമറ ട്രാപ്പ് സർവേയിലൂടെയാണ് കടുവകളുടെ എണ്ണം എടുക്കുന്നത്. കടുവകൾ, പുള്ളിപ്പുലികൾ തുടങ്ങിയ മാംസഭുക്കുകളുടെ സമൃദ്ധി അല്ലെങ്കിൽ സാന്ദ്രത കണക്കാക്കുന്നതിനുള്ള സുസ്ഥിരമായ രീതിയാണ് ക്യാപ്ചർ-മാർക്ക്-റീക്യാപ്ചർ രീതി. ക്യാമറ ട്രാപ്പിംഗ് സർവേയിൽ ഇവയുടെ പെലേജ് പാറ്റേണുകളെ അടിസ്ഥാനമാക്കി ഫോട്ടോ എടുക്കുന്നു. അത് അവയെ വേർതിരിച്ച് അടയാളപ്പെടുത്താൻ സഹായകമാണ്.
കടുവ സർവ്വേയ്ക്കായി ഇന്ത്യയെ അഞ്ച് മേഖലകളായി തിരിച്ചിരിക്കുന്നു. ഗംഗാ സമതലങ്ങൾ, മധ്യ ഇന്ത്യയും കിഴക്കൻ ഘട്ടങ്ങളും , പശ്ചിമഘട്ടം, വടക്കുകിഴക്കൻ മലനിരകളും ബ്രഹ്മപുത്ര സമതലങ്ങളും, സുന്ദർബൻസ് എന്നിങ്ങനെയാണ് ആ മേഖലകൾ. 2018-ൽ, 381,400 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഒരു സമഗ്രമായ സർവേ നടത്തിയിരുന്നു. മൊത്തം 26,838 ക്യാമറ ട്രാപ്പ് ലൊക്കേഷനുകളുള്ള 141 സൈറ്റുകൾ ഉൾപ്പെടുത്തിയായിരുന്നു ആ സർവ്വേ.
ആസാദി കാ അമൃത് മഹോത്സവം: പ്രൊജക്റ്റ് ടൈഗർ
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ സ്മരണയ്ക്കായി 2022 ഓഗസ്റ്റ് 15-ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റിയും (NTCA) പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും (MoEFCC) നടത്തുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നു.
ഇന്ത്യ ഫോർ ടൈഗേഴ്‌സ് സംഘടിപ്പിച്ച റാലി ഓൺ വീൽസ് എന്ന പരിപാടി 51 കടുവാ സങ്കേതങ്ങളിലൂടെയും 18 ടൈഗർ റേഞ്ച് സംസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ച് 7500 കിലോമീറ്ററിലധികം ദൂരം വെറും 7 ദിവസം കൊണ്ട് പിന്നിട്ടത് പ്രചാരണപ്രവർത്തനങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തി.
ഇന്ത്യയിലെ വിവിധ കടുവകളുടെ ഭൂപ്രകൃതിയിലുടനീളം 75,000-ത്തിലധികം ആളുകൾ ഇതിൽ അണിനിരന്നു. 1973-ൽ പ്രൊജക്റ്റ് ടൈഗർ ആരംഭിച്ച സമയത്ത് നിയുക്തമായ രാജ്യത്തെ ഒമ്പത് ടൈഗർ റിസർവുകളെ പ്രതിനിധീകരിച്ച് പലമാവു, സുന്ദർബൻ, സിമിലിപാൽ, കോർബറ്റ്, മനസ്, ബന്ദിപ്പൂർ, മെൽഘട്ട്, കന്ഹ, രന്തംബോർ എന്നിവിടങ്ങളിൽ നടന്ന മെഗാ ഇവന്റുകളോടെയാണ് റാലി അവസാനിച്ചത്.
പുരോഗതി
കടുവകളുടെ സംരക്ഷണത്തിൽ രാജ്യത്ത് കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് എസ് പി യാദവും പ്രോജക്ട് ടൈഗർ മേധാവിയും പറഞ്ഞു. ശാസ്ത്രീയമായി കണക്കാക്കിയ വാഹക ശേഷിയെ അടിസ്ഥാനമാക്കി കടുവകളുടെ ആവാസവ്യവസ്ഥയും എണ്ണവും പ്രായോഗികവും സുസ്ഥിരവുമാക്കി നിലനിർത്തുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും കടുവകളുടെ എണ്ണവുമായി ബന്ധപ്പെട്ട ലക്ഷ്യം എത്രയാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല, കടുവകളുടെ എണ്ണം വളരെ വേഗത്തിൽ വർധിക്കുന്നത് മനുഷ്യരുമായുള്ള സംഘർഷത്തിന് കാരണമാകുമെന്നും യാദവ് കൂട്ടിച്ചേർത്തു.
ആശങ്കയുള്ള മേഖലകൾ
പശ്ചിമ ബംഗാളിലെ ബുക്സ ടൈഗർ റിസർവ്, ഒഡീഷയിലെ സത്കോസിയ, സിമിലിപാൽ, മധ്യപ്രദേശിലെ സത്പുര തുടങ്ങിയ ചില റിസർവുകളിൽ കടുവകളുടെ എണ്ണം വളരെ കുറവാണെന്ന് പ്രോജക്ട് ടൈഗർ ഹെഡ് ചൂണ്ടിക്കാട്ടി. 2012 നും 2020 നും ഇടയിൽ ഇന്ത്യയ്ക്ക് 857 കടുവകളെ നഷ്ടപ്പെട്ടതായും അവയിൽ 193 എണ്ണം വേട്ടയാടൽ മൂലം ചത്തതായും NTCA ഡാറ്റ ചൂണ്ടികാണിക്കുന്നു. ഇത്തരം സംഭവങ്ങൾ 2018-ൽ 34-ൽ നിന്ന് 2020-ൽ ഏഴായി കുറഞ്ഞു. ഇന്ത്യയിൽ കടുവകൾ വേട്ടയാടപ്പെടുന്നത് ഇവിടത്തെ ആവശ്യങ്ങൾക്കല്ല, മറിച്ച് വിദേശത്ത് നിന്നുള്ള ആവശ്യങ്ങൾക്ക് വേണ്ടിയാണ്.
Also read- 67 കോടിയാളുകളുടെ രഹസ്യവിവരങ്ങൾ ചോർത്തി വിറ്റയാൾ; ആരാണ് വിനയ് ഭരദ്വാജ്?
സാങ്കേതികവിദ്യ, മികച്ച നിരീക്ഷണം, പട്രോളിംഗ്, സംരക്ഷണ സംവിധാനങ്ങൾ എന്നിവ കാരണം ഇന്ത്യയിൽ വേട്ടയാടൽ ഗണ്യമായി കുറഞ്ഞു. പക്ഷേ ഇപ്പോഴും അത് തന്നെയാണ് ഒന്നാമത്തെ ഭീഷണി. മെച്ചപ്പെട്ട നിരീക്ഷണവും മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളും ഉണ്ടെങ്കിൽ കടുവയും മനുഷ്യരും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കുന്നതിന് സഹായകമാകും. സാധാരണയായി മനുഷ്യരെ ഇരയായി കാണുന്നത് കടുവകളുടെ സ്വാഭാവിക സ്വഭാവമല്ല എന്നും യാദവ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Karnataka, PM narendra modi, Tiger