തമിഴ്നാട്ടിലെ പതിനാറാമത് നിയമസഭയുടെ ആദ്യ സമ്മേളനം നടന്ന തിങ്കളാഴ്ച സംസ്ഥാനത്തെ പുതിയ സാമ്പത്തിക ഉപദേശക സമിതിയെ പ്രഖ്യാപിച്ചു. മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ, നൊബേൽ സമ്മാന ജേതാവ് എസ്ഥർ ഡഫ്ലോ, കേന്ദ്ര സർക്കാരിന്റെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ, വികസന സാമ്പത്തിക ശാസ്ത്രജ്ഞൻ ജീൻ ഡ്രെസ്, മുൻ കേന്ദ്ര ധനകാര്യ സെക്രട്ടറി എസ് നാരായണൻ എന്നിവർ സാമ്പത്തിക ഉപദേശക സമിതിയിൽ ഉണ്ടാകുമെന്ന് ഗവർണർ ബൻവാരിലാൽ പുരോഹിത് നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി.
രഘുറാം രാജൻ
ആർ ബി ഐ ഗവർണർ ആയിരിക്കുന്നതിനു മുമ്പ്, 2012ൽ കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു രഘുറാം രാജൻ. നിലവിൽ ചിക്കാഗോ യൂണിവേഴ്സിറ്റി ബൂത്ത് സ്കൂൾ ഓഫ് ബിസിനസിലെ പ്രൊഫസറാണ്.
എസ്ഥർ ഡഫ്ലോ
അഭിജിത് ബാനർജി, മൈക്കൽ ക്രെമെർ എന്നിവർക്കൊപ്പം സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ സമ്മാന ജേതാവായ എസ്ഥർ ഡഫ്ലോ, എം ഐ ടിയിലെ ദാരിദ്ര്യ ലഘൂകരണ, വികസന സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ പ്രൊഫസറാണ്.
അരവിന്ദ് സുബ്രഹ്മണ്യൻ
രഘുറാം രാജന്റെ പിൻഗാമിയായി അരവിന്ദ് സുബ്രഹ്മണ്യൻ കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി. നിലവിൽ, ഹാർവാർഡ് കെന്നഡി സ്കൂളിലെ വിസിറ്റിംഗ് ലക്ചററും പീറ്റേഴ്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ ഇക്കണോമിക്സിൽ ഒരു നോൺ - റസിഡന്റ് സീനിയർ ഫെലോയുമാണ് ഇദ്ദേഹം.
ജീൻ ഡ്രെസ്
ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിലും റാഞ്ചി സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലും പ്രൊഫസറാണ് ജീൻ ഡ്രെസ്.
എസ് നാരായണൻ
1965 ബാച്ചിലെ ഐ എ എസ് ഉദ്യോഗസ്ഥനായ എസ് നാരായണൻ മുമ്പ് കേന്ദ്ര ധനകാര്യ സെക്രട്ടറിയായിരുന്നു. 2003 - 04ൽ ഇദ്ദേഹം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു.
'ഉപദേശക സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സർക്കാർ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയും സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും എത്തുമെന്ന് ഉറപ്പാക്കുകയും ചെയ്യും,' - ഗവർണർ ബൻവാരിലാൽ പുരോഹിത് പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് കൂടുതൽ സ്വയംഭരണാവകാശം നേടുന്നതിന് തമിഴ്‌നാട് സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും ഗവർണർ ബൻവാരിലാൽ പുരോഹിത് വ്യക്തമാക്കി.
വിഷം കഴിക്കാൻ മനസില്ലെന്ന് തീരുമാനിച്ചാൽ പച്ചക്കറി ഉത്പാദനം വർധിക്കും: മന്ത്രി പി പ്രസാദ്
ഞങ്ങളുടെ അവകാശങ്ങൾക്കായി സംസാരിക്കുമ്പോഴും സൗഹൃദത്തിൽ കൈ നീട്ടുകയെന്ന നയത്തിന്റെ ഭാഗമായി രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ പങ്കാളികളായി, കേന്ദ്ര സർക്കാരുമായി നല്ല ബന്ധം പുലർത്തുമെന്നും ഗവർണർ പറഞ്ഞു.
ഏപ്രിൽ ആറിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് ഡി എം കെ സർക്കാർ രൂപീകരിച്ചതിനു ശേഷം ആദ്യമായി നടത്തിയ പതിനാറാമത് നിയമസഭ സമ്മേളനമായിരുന്നു ഇന്നലത്തേത്. ദ്രാവിഡ പ്രസ്ഥാനത്തിന്റെ ചൈതന്യത്താൽ സർക്കാരിനെ നയിക്കുമെന്നും സാമൂഹിക നീതി, ലിംഗസമത്വം, സാമ്പത്തിക തുല്യത, അവസരങ്ങൾ എന്നിവ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംവരണം, വിദ്യാഭ്യാസം, സാമൂഹിക പരിഷ്കരണം എന്നീ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും ഗവർണർ പറഞ്ഞു. ഈ മൂല്യങ്ങളിൽ ഊന്നിയായിരിക്കും സർക്കാരിന്റെ എല്ലാ നടപടികളും നിയമനിർമ്മാണങ്ങളും പദ്ധതികളും സംരംഭങ്ങളുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ധനമന്ത്രി പി ത്യാഗരാജൻ പ്രഖ്യാപിച്ചതു പോലെ, തമിഴ്‌നാടിന്റെ സാമ്പത്തിക ഉപദേശക സമിതിയിൽ ആരൊക്കെയുണ്ടെന്ന കാര്യത്തിൽ അന്തിമ ഉത്തരവ് രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തിറക്കുമെന്ന് ഗവർണർ പറഞ്ഞു. സംസ്ഥാനത്തെ മൊത്തത്തിലുള്ള കടബാധ്യത കുറയ്ക്കുന്നതിനും ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനുമുള്ള ആദ്യ പടിയാണിതെന്നും ഗവർണർ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.