ബ്രിട്ടീഷുകാരില്‍ നിന്നുള്ള ഇന്ത്യയുടെ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി കണക്കാക്കപ്പെട്ട ചെങ്കോലാണ് (Sengol) ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഇന്ത്യാ ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഈ ചെങ്കോല്‍ രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.
” ചെങ്കോലിന് വളരെയധികം പ്രാധാന്യമുണ്ട്. 1947 ഓഗസ്റ്റ് 14ന് രാത്രി 10.45ന് മുന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവാണ് ചെങ്കോല്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. നിരവധി മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ഈ ചടങ്ങ് നടന്നത്. ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ പ്രതീകമായി ചെങ്കോല്‍ മാറുകയും ചെയ്തു. ബ്രിട്ടീഷുകാരില്‍ നിന്ന് അധികാരം രാജ്യത്തെ ജനങ്ങളുടെ കൈകളിലേക്ക് എന്നതിന്റെ സൂചന കൂടിയായിരുന്നു അത്,” അമിത് ഷാ പറഞ്ഞു.
ഇന്ത്യാ ചരിത്രത്തില്‍ ചെങ്കോലിനുള്ള സാംസ്കാരിക പ്രാധാന്യത്തെപ്പറ്റിയും അമിത് ഷാ വാചാലനായി. പ്രത്യേകിച്ച് തമിഴ് സംസ്കാര ചരിത്രത്തില്‍ ചെങ്കോലിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ചോള രാജവംശം മുതല്‍ ചെങ്കോലിന് നല്‍കിവരുന്ന പ്രാധാന്യത്തെപ്പറ്റിയും അദ്ദേഹം പറഞ്ഞു. അധികാര കൈമാറ്റത്തിന്റെ പ്രതീകമായ ചെങ്കോലിന് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അര്‍ഹമായ സ്ഥാനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുമ്പ് നിലവിലെ പ്രധാനമന്ത്രിയായ നരേന്ദ്രമോദി ചെങ്കോല്‍ തമിഴ്നാട്ടില്‍ നിന്ന് ഏറ്റുവാങ്ങുമെന്നും ശേഷം മന്ദിരത്തില്‍ സ്പീക്കറുടെ സീറ്റിന് സമീപം സ്ഥാപിക്കുമെന്നും അമിത് ഷായുടെ പ്രഖ്യാപനത്തില്‍ പറയുന്നു.
ഇതില്‍ നിന്നെല്ലാം ചെങ്കോല്‍ എന്ന പ്രതീകത്തിന് രാജ്യത്തെ ഭരണനേതൃത്വം നല്കുന്ന പ്രാധാന്യമാണ് മനസിലാകുന്നത്. ഇന്ത്യാ ചരിത്രവുമായി ഇത്രയധികം ബന്ധപ്പെട്ട് കിടക്കുന്ന ചെങ്കോലിനെപ്പറ്റി കൂടുതല്‍ അറിയാം.
ചോള പാരമ്പര്യം
ചോള രാജവംശത്തിന്റെ കാലം മുതല്‍ ചെങ്കോലിന് വളരെയധികം പ്രാധാന്യമാണ് നല്കി വരുന്നത്. രാജാവിന്റെ കിരീടധാരണ ചടങ്ങിലാണ് ഇവ സാധാരണയായി ഉപയോഗിച്ചിരുന്നത്. നിരവധി കൊത്തുപണികളും അലങ്കാരങ്ങളും നിറഞ്ഞ ഒന്നായിരുന്നു അന്നത്തെ കാലത്തെ ചെങ്കോല്‍. അധികാരത്തിന്റെ ചിഹ്നമായാണ് അന്നത്തെ ഭരണാധികാരികള്‍ ചെങ്കോലിനെ കണ്ടത്. ഒരു ഭരണാധികാരിയില്‍ നിന്നും അടുത്ത ഭരണാധികാരിയിലേക്കുള്ള അധികാര കൈമാറ്റത്തിന്റെ പ്രതീകമായാണ് ചെങ്കോലിനെ കണ്ടിരുന്നത്.
വാസ്തുവിദ്യ, കല, സംസ്കാരം, സാഹിത്യം എന്നീ മേഖലകളില്‍ സ്ത്യുതര്ഹമായ സംഭാവനകള്‍ നല്കിയ രാജവംശം കൂടിയാണ് ചോളവംശം. ചോളന്മാര് തങ്ങളുടെ പരമാധികാരത്തിന്റെ പ്രതീകമായാണ് ചെങ്കോലിനെ കണക്കാക്കിയിരുന്നത്.
നെഹ്റുവിന്റെ ചെങ്കോല്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചറാക്കി സുരേഷ് ഗോപി; സോഷ്യല്‍ മീഡിയയില്‍ തരംഗം
സമകാലിക കാലത്തും ചെങ്കോലിന് അതിന്റേതായ പവിത്രതയും ബഹുമാനവും നല്‍കിവരുന്നുണ്ട്. നമ്മുടെ പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമെന്ന നിലയില്‍ വിവിധ സാംസ്കാരിക പരിപാടികളിലും സുപ്രധാന ചടങ്ങുകളിലും അവിഭാജ്യഘടകമായി ചെങ്കോലിനെ കാണുന്നുണ്ട്.
ചെങ്കോലും ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനവും
ബ്രിട്ടീഷുകാര്‍ ഇന്ത്യയ്ക്ക് അധികാരം കൈമാറുന്ന വേളയിലാണ് ചെങ്കോലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിച്ചത്. അന്ന് ബ്രിട്ടീഷ് ഇന്ത്യയുടെ വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭു നെഹ്റുവിനോട് ചോദിച്ച ഒരു വാക്കാണ് ഇതിന് കാരണമായത്. അധികാരം ഇന്ത്യയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ചരിത്ര നിമിഷം എങ്ങനെ പ്രതിനിധാനം ചെയ്യപ്പെടുമെന്നായിരുന്നു മൗണ്ട് ബാറ്റണിന്റെ ചോദ്യം.
പുതിയ പാര്‍ലമെന്റ് മന്ദിരം അലങ്കരിക്കാന്‍ ‘ചെങ്കോല്‍’ ഉണ്ടാകും; അമിത് ഷാ
ഇക്കാര്യത്തില്‍ നെഹ്റു സി. രാജാഗോപാലാചാരിയുടെ(രാജാജി) ഉപദേശം തേടുകയായിരുന്നു. രാജാജിയാണ് ചോളകാലഘട്ടത്തിലെ അധികാര കൈമാറ്റ ചടങ്ങിനെപ്പറ്റി നെഹ്റുവിനെ ഓര്‍മ്മിപ്പിച്ചത്. അന്നത്തെ രാജഗുരുക്കന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന അധികാര കൈമാറ്റത്തെ പറ്റി അദ്ദേഹം നെഹ്റുവിനെ അറിയിച്ചു.
അധികാരം അടുത്തയാള്‍ക്ക് കൈമാറുന്ന വേളയില്‍ ചോള വംശത്തിലെ ഒരു ഭരണാധികാരി തന്റെ കൈയിലുള്ള ചെങ്കോല്‍ അടുത്ത ഭരണാധികാരിയ്ക്ക് ഏല്‍പ്പിക്കുന്ന ചടങ്ങിനെപ്പറ്റിയാണ് രാജാജി പറഞ്ഞത്. അധികാരത്തിന്റെ അടയാളമായിട്ടാണ് ചെങ്കോലിനെ കണക്കാക്കുന്നത്.
തമിഴില്‍ ”ആണൈ” എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഭരണാധികാരിയ്ക്ക് ചെങ്കോല്‍ സമ്മാനിക്കുന്നത്. ധര്‍മ്മബോധത്തോടെയും ഉത്തരവാദിത്തത്തോടെയും നീതിബോധത്തോടെയുമുള്ള ഭരണം എന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഈ മാതൃക സ്വീകരിച്ച് കൊണ്ടാണ് ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യയ്ക്ക് അധികാരം കൈമാറ്റം ചെയ്യപ്പെട്ട ചടങ്ങ് നടന്നത്. രാജ്യത്തിന്റെ പൗരാണിക പാരമ്പര്യത്തോടും സാംസ്കാരിക പൈതൃകത്തോടുമുള്ള ബഹുമാനത്തെ സൂചിപ്പിക്കുന്ന തീരുമാനമായിരുന്നു ഇത്. നീതിയുടെയും ന്യായത്തിന്റെയും തത്ത്വങ്ങളിലധിഷ്ഠിതമായി ഭരിക്കാന്‍ തയ്യാറെടുക്കുന്ന ഒരു സ്വതന്ത്ര രാജ്യത്തിലേക്കുള്ള പരിവര്‍ത്തനത്തേയും ഈ തീരുമാനം സൂചിപ്പിക്കുന്നു.
അതേസമയം ചെങ്കോല്‍ എന്ന ആശയത്തിന്റെ ആവിഷ്കാരത്തിനായി അന്ന് രാജാജി തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ തിരുവാടുതുറൈ അഥീനം എന്ന മഠത്തെയാണ് സമീപിച്ചത്. ബ്രാഹ്മണേതര മഠമായ അഥീനം ശൈവ പാരമ്പര്യത്തിലധിഷ്ടിതമായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഏകദേശം 500 വര്‍ഷത്തെ പാരമ്പര്യമുള്ള മഠം കൂടിയാണിത്.രാജാജിയുടെ ആവശ്യമറിഞ്ഞ തിരുവാടുതുറൈ അഥീനത്തിന്റെ അധികാരികള്‍ ചെങ്കോല്‍ നിര്‍മ്മിക്കാന്‍ തയ്യാറാകുകയും ചെയ്തു.
എല്ലാ പ്രതീകങ്ങളും ഉള്‍പ്പെടുത്തി ഏകദേശം അഞ്ചടി നീളത്തിലാണ് ചെങ്കോല്‍ രൂപകല്‍പ്പന ചെയ്തത്. ചെങ്കോലിന് മുകളില്‍ ”നന്തി” (കാള) രൂപത്തെയും പ്രതിഷ്ടിച്ചിരുന്നു. നീതി, ന്യായം എന്നിവയെ പ്രതിനിധാനം ചെയ്യുന്നതാണ് നന്തി രൂപം.
വളരെയധികം ശ്രദ്ധയോടെയും ആത്മീയ പ്രാധാന്യം പാലിച്ചുകൊണ്ടും ചെങ്കോല്‍ നിര്‍മ്മിക്കണമെന്ന് രാജാജിയും മറ്റ് പ്രമുഖ നേതാക്കളും മഠാധികാരികളോട് നിര്‍ദ്ദേശിച്ചിരുന്നു.
അതിന്റെ ഭാഗമായി ചെങ്കോല്‍ നിര്‍മ്മിക്കാന്‍ അന്ന് എത്തിയത് ചെന്നൈയിലെ തന്നെ പ്രശസ്തനായ ആഭരണ നിര്‍മ്മാണ വിദഗ്ധനായ വുമ്മിഡി ബംഗാരു ചെട്ടിയാണ്. അന്ന് ചെങ്കോല്‍ നിര്‍മ്മിച്ച വുമ്മിഡി കുടുംബത്തിലെ ചിലര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട് എന്നതും ശ്രദ്ധേയമാണ്. ചെങ്കോല്‍ നിര്‍മ്മാണത്തില്‍ പങ്കാളികളായ വുമ്മിഡി എതിര്ജുലു(96), വുമ്മിഡി സുധാകര്‍(88) എന്നിവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്.
ചടങ്ങ്
1947 ഓഗസ്റ്റ് 14ന് അധികാരകൈമാറ്റ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ തമിഴ്നാട്ടില്‍ നിന്ന് മൂന്ന് വ്യക്തികളും എത്തിയിരുന്നു. തിരുവാടുതുറൈ അഥീനത്തിലെ ഉപ പുരോഹിതന്, നാദസ്വരം വിദ്വാനായ രാജരത്നം പിള്ള, ഒടുവര്‍ (ഗായകന്) എന്നിവരാണ് ചെങ്കോലുമായി എത്തിയത്.
അധികാര കൈമാറ്റ ചടങ്ങിലും ഇവര്‍ ശ്രദ്ധേയമായ സാന്നിദ്ധ്യം വഹിച്ചു. ഉപപുരോഹിതന്‍ ആദ്യം ചെങ്കോല്‍ അന്നത്തെ വൈസ്രോയിയിരുന്ന മൗണ്ട് ബാറ്റണ്‍ നല്കി. ശേഷം അദ്ദേഹത്തില്‍ നിന്ന് തിരികെ വാങ്ങിയെന്നാണ് സര്‍ക്കാര്‍ രേഖകളില്‍ പറയുന്നത്.
ചടങ്ങിന്റെ ഭാഗമായി ചെങ്കോല്‍ ഗംഗാ ജലം കൊണ്ട് ശുദ്ധീകരിച്ചു. ശേഷം ഒരു വലിയ ഘോഷയാത്രയുടെ സാന്നിദ്ധ്യത്തില്‍ ചെങ്കോല്‍ നെഹ്റുവിന്റെ വസതിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് നെഹ്റുവിന് ചെങ്കോല്‍ കൈമാറുകയും ചെയ്തു. ഈ ചരിത്ര നിമിഷത്തില്‍ ഒരു പ്രത്യേക ഗാനം ആലപിക്കപ്പെടുകയും ചെയ്തിരുന്നു. 1947 ഓഗസ്റ്റ് 14ന് രാത്രിയാണ് ഇതെല്ലാം നടന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: History, Indian Parliament, Jawaharlal Nehru