ജൂലിയന്‍ അസാന്‍ജ്: അമേരിക്കയുടെ കണ്ണിലെ കരടായ വിക്കിലീക്‌സ് സ്ഥാപകന്റെ നിയമയുദ്ധത്തിന്റെ നാള്‍വഴികള്‍
- Published by:Sarika KP
- news18-malayalam
Last Updated:
ഏറെക്കാലം നീണ്ട അസാൻജിൻെറ ജയിൽവാസവും തൽക്കാലം അവസാനിച്ചിരിക്കുകയാണ്.
അമേരിക്കൻ സർക്കാരിൻെറയും സൈന്യത്തിൻെറയും സുപ്രധാന രേഖകൾ ചോർത്തിയതിനെ തുടർന്ന് വിവാദ നായകനായ ജൂലിയൻ അസാൻജ് ഒടുവിൽ തൻെറ നിയമയുദ്ധം അവസാനിപ്പിക്കുകയാണ്. അമേരിക്കൻ ചാരവൃത്തിക്കേസിൽ കുറ്റം സമ്മതിക്കാൻ തയ്യാറായതോടെ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരിക്കുകയാണ്. ഏറെക്കാലം നീണ്ട അസാൻജിൻെറ ജയിൽവാസവും തൽക്കാലം അവസാനിച്ചിരിക്കുകയാണ്.
ആരാണ് ജൂലിയൻ അസാൻജ്?
ഓസ്ട്രേലിയയിലെ ടൗണ്‍സ്വില്ലെയിൽ 1971 ജൂലൈയിലാണ് അസാൻജിൻെറ ജനനം. കംപ്യൂട്ടർ പ്രോഗ്രാമറായിട്ടായിരുന്നു കരിയർ തുടങ്ങിയത്. 1995ൽ ഹാക്കിങ് കുറ്റത്തിന് അസാഞ്ജ് പിഴശിക്ഷ നേരിട്ടിരുന്നു. മെൽബൺ യൂണിവേഴ്സിറ്റിയിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
2006ലാണ് അദ്ദേഹം വിക്കിലീക്സ് സ്ഥാപിക്കുന്നത്. അമേരിക്കൻ സൈന്യത്തിൻെറ ചില രഹസ്യ രേഖകളും വീഡിയോകളും പുറത്ത് വിട്ടതോടെ അസാഞ്ജ് ലോകശ്രദ്ധ ആകർഷിച്ച് തുടങ്ങി. 2007ൽ അമേരിക്ക ഇറാഖിലെ ബാഗ്ദാദിൽ നടത്തിയ ഹെലികോപ്ടർ ആക്രമണത്തിൻെറ വീഡിയോ വിക്കിലീക്സ് പുറത്ത് വിട്ടിരുന്നു. 2010ൽ 90000ത്തിലധികം അമേരിക്കൻ സൈനികരേഖകൾ പുറത്ത് വിട്ടു. അഫ്ഗാനിസ്ഥാൻ അധിനിവേശവുമായി ബന്ധപ്പെട്ട ലക്ഷക്കണത്തിന് അമേരിക്കൻ രഹസ്യ രേഖകളും അസാഞ്ജ് പുറത്ത് വിട്ടിരുന്നു.
advertisement
അമേരിക്കയുടെ കണ്ണിലെ കരട്
തങ്ങളുടെ രഹസ്യരേഖകൾ പുറത്ത് വിട്ട അസാഞ്ജിനെ ചാരവൃത്തിക്കേസുമായാണ് അമേരിക്കൻ ഭരണകൂടം എതിരിട്ടത്. 2016ൽ അമേരിക്കൻ പ്രസിഡൻറ് സ്ഥാനാർഥിയായിരുന്ന ഹിലരി ക്ലിൻറൻെറ പ്രചരണ ക്യാമ്പെയിൻ ചെയർമാൻെറ നിരവധി ഇ-മെയിലുകളും വിക്കിലീക്സ് പുറത്ത് വിട്ടിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയെയും ഡൊണാൾഡ് ട്രംപിനെയും വിജയിപ്പിക്കാൻ റഷ്യയുടെ സഹായത്തോടെ അസാഞ്ജ് ശ്രമിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ അമേരിക്കൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ബന്ധമൊന്നുമില്ലെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു.
ലൈംഗികാരോപണം
വിക്കിലീക്സിലെ തന്നെ വളണ്ടിയർമാരായിരുന്ന രണ്ട് സ്ത്രീകളാണ് അസാൻജിനെതിരെ ലൈംഗിക ആരോപണം ഉന്നിയിച്ചിരുന്നത്. ആരോപണം അസാഞ്ജ് നിഷേധിച്ചുവെങ്കിലും സ്വീഡനിലെ ഒരു കോടതി 2010ൽ അസ്ഞ്ജിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടു. 2012 ജൂണിൽ യുകെ കോടതിയിൽ നിന്ന് പ്രതികൂലമായ വിധി വന്നതോടെ അസാഞ്ജ് ഇക്വഡോർ എംബസിയിൽ അഭയം തേടി.
advertisement
അറസ്റ്റ്, ജയിൽവാസം
2012 ആഗസ്തിൽ ലണ്ടനിലെ ഇക്വഡോർ എംബസി അസാഞ്ജിന് അഭയം നൽകിയിരുന്നു. എംബസി വിട്ടാൽ അസാഞ്ജിനെ അറസ്റ്റ് ചെയ്യുമെന്ന് ബ്രിട്ടീഷ് പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിനിടയിൽ അസാഞ്ജിന് തൻെറ പങ്കാളിയായ സ്റ്റെല്ല മോറിസിൽ രണ്ട് കുട്ടികൾ പിറന്നു. 2019ൽ ഇക്വഡോർ അഭയം നൽകുന്നത് അവസാനിപ്പിച്ചതോടെ ഏപ്രിൽ 11ന് അസാഞ്ജ് അറസ്റ്റിലായി.
നിയമയുദ്ധം
2017 മുതൽ തന്നെ നിരവധി കേസുകളിൽ അസാഞ്ജ് നിയമയുദ്ധം നടത്തുകയായിരുന്നു. ഇക്കാലയളവിലൊക്കെ അദ്ദേഹം ബെൽമാർഷ് ജയിലിലാണ് കഴിഞ്ഞിരുന്നത്. ഏകദേശം 62 മാസം അദ്ദേഹം ഇതിനോടകം ജയിൽശിക്ഷ അനുഭവിച്ച് കഴിഞ്ഞു. തൻെറ മാനസികാരോഗ്യം ബുദ്ധിമുട്ടിലാണെന്നും തനിക്കെതിരായ കേസ് സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് മുകളിലുള്ള കടന്നുകയറ്റമാണെന്നും കോടതിയിൽ അസാഞ്ജ് വാദിച്ചിരുന്നു.
advertisement
നിലവിൽ അമേരിക്കൻ അധികൃതരുമായുള്ള ഒരു ഉടമ്പടി പ്രകാരമാണ് അസാഞ്ജിന് ജാമ്യം ലഭിച്ചിരിക്കുന്നത്. കുറ്റം സമ്മതിക്കാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. കോമൺവെൽത്ത് സംസ്ഥാനമായ നോർത്തേൺ മരിയാന ദ്വീപുകളിലെ യുഎസ് കോടതിയിൽ വെച്ചാണ് അസാൻജ് കുറ്റസമ്മതം നടത്തുവാൻ പോവുന്നത്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 26, 2024 11:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ജൂലിയന്‍ അസാന്‍ജ്: അമേരിക്കയുടെ കണ്ണിലെ കരടായ വിക്കിലീക്‌സ് സ്ഥാപകന്റെ നിയമയുദ്ധത്തിന്റെ നാള്‍വഴികള്‍