കൊല്ലപ്പെട്ട ഗുണ്ടാ രാഷ്ട്രീയ നേതാവും കൊലക്കേസ് പ്രതിയുമായ അതിഖ് അഹമ്മദിന്റെ ഭാര്യ ഷൈസ്ത പർവീണിന് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് യു പി പോലീസ്. ഒരു റിട്ടയേർഡ് കോൺസ്റ്റബിളിന്റെ മകളും സാധാരണ വീട്ടമ്മയുമായിരുന്ന ഷൈസ്ത പിന്നീട് ഒരു ഗുണ്ടാ സാമ്രാജ്യത്തിന്റെ തന്നെ കേന്ദ്രമായി മാറുകയായിരുന്നു. നിലവിൽ യുപി പോലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഒന്നാമത് ആണ് ഈ 51 കാരി. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 50,000 രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ആരാണ് ഷൈസ്ത പർവീൺ?
മുൻ പോലീസ് കോൺസ്റ്റബിളായിരുന്ന മുഹമ്മദ് ഹാറൂണിന്റെ മകളാണ് ഷൈസ്ത. ഇവരുടെ കുടുംബം പ്രയാഗ്‌രാജിലെ ദാമുപൂർ ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. ഏഴ് സഹോദരങ്ങളിൽ മൂത്തവളായിരുന്നു ഷൈസ്ത. ചെറുപ്പത്തിൽ പിതാവിനൊപ്പം സർക്കാർ പോലീസ് ക്വാർട്ടേഴ്സിലാണ് ഇവർ താമസിച്ചിരുന്നത്.
വിവാഹ ശേഷം ഷൈസ്ത തുടക്കത്തിൽ ഒരു വീട്ടമ്മയായിരുന്നു. എന്നാൽ പിന്നീട് അവൾ തന്റെ ഭർത്താവിന്റെ സാമ്രാജ്യവുമായി കൂടുതൽ അടുത്ത് ഇടപഴകാൻ തുടങ്ങി. അത് പ്രത്യേകിച്ചും ഭർത്താവ് അതിഖ് ജയിലിലായതിന് ശേഷമായിരുന്നു എന്ന് വേണം പറയാൻ. ഉമേഷ് പാലിന്റെ കൊലപാതകം ആസൂത്രണം ചെയ്തതിൽ ഷൈസ്തയ്ക്കും പ്രധാന പങ്കുണ്ട്.
Also Read- 1400 കോടി ആസ്തി; ഗുണ്ടാനേതാവ് അതിഖ് അഹമ്മദിന്റെ സാമ്രാജ്യം യോഗി സർക്കാർ ഉൻമൂലനം ചെയ്തതെങ്ങനെ?
ഫെബ്രുവരിയിൽ ആണ് അഭിഭാഷകനായ ഉമേഷ് പാൽ കൊല്ലപ്പെടുന്നത്. നേരത്തെ സബർമതി ജയിലിൽ ഭർത്താവിനെ കാണാൻ പോയപ്പോൾ ഷൈസ്തയും അതിഖും ഉമേഷ് പാലിനെ കൊല്ലുന്നതിനെക്കുറിച്ച് സംസാരിച്ചതായി റിപ്പോർട്ടുണ്ട്. കൂടാതെ ഇതിനായി ജയിലിനുള്ളിൽ തനിക്ക് ഫോണും സിം കാർഡും എത്തിച്ചു തരാൻ അതിഖ് ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. ജയിലിൽ തനിക്ക് ഫോൺ എത്തിക്കുന്ന ഒരു പോലീസുകാരന്റെ പേരും അയാൾ ഭാര്യയോട് പറഞ്ഞിരുന്നു. അങ്ങനെ ദിവസങ്ങൾക്ക് ശേഷം ഫോൺ അയച്ചുകൊടുത്തു. തുടർന്ന് അതിഖ് വെടിയുതിർത്തവരുമായി സംസാരിക്കാനും കുറ്റകൃത്യം ആസൂത്രണം ചെയ്യാനും ഇത് ഉപയോഗിച്ചു എന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ഈ കേസിലെ പ്രധാന പ്രതിയാണ് ഷൈസ്ത. ഇതുകൂടാതെ മൂന്നു വഞ്ചന കേസുകളും ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരിക്കൽ തന്റെ ഭൂമി ഷൈസ്തയ്ക്ക് കൈമാറണമെന്നും അഞ്ച് കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ട് 25 ഷൂട്ടർമാർക്കൊപ്പം അവരുടെ മകനെ ഒരിക്കൽ തന്റെ അടുത്തേക്ക് അയച്ചതായി അതിഖിന്റെ ബന്ധു മുഹമ്മദ് ജിഷാൻ പറയുന്നു. കൂടാതെ ആതിഖ് ആവശ്യപ്പെട്ട പണം നൽകാത്തതിന്റെ പേരിൽ ഷൈസ്ത തന്നെ ഫോണിൽ ഭീഷണിപ്പെടുത്തിയതായും പ്രോപ്പർട്ടി ഡീലർ ആയ സീഷാൻ എന്നയാൾ ആരോപിച്ചു.
രാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്പ്പ്
ആദ്യം അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള എ.ഐ.എം.ഐ.എമ്മില്‍ ചേര്‍ന്നെങ്കിലും പിന്നീട് ഷൈസ്ത ബി എസ് പിയിലേക്ക് ചുവടുവെക്കുകയായിരുന്നു. എന്നാൽ ഉമേഷ് പാലിന്റെ കൊലപാതക കേസിൽ ഉൾപ്പെട്ടതോടെ ഷൈസ്തയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് പാർട്ടി തീരുമാനമെടുക്കുകയായിരുന്നു.
Also Read- ആതിഖ് അഹമ്മദിന്‍റെയും സഹോദരന്‍റെയും മൃതദേഹങ്ങൾ ഖബറടക്കി
അതേസമയം തന്റെ ഭർത്താവിനെയും ഭർതൃസഹോദരനെയും ഉമേഷ് പാൽ കേസിൽ കുടുക്കിയതാണെന്ന് അവകാശപ്പെട്ട് ഷൈസ്ത ഫെബ്രുവരിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. മുഖ്യമന്ത്രി ആദിത്യനാഥ് ഇടപെട്ടില്ലെങ്കിൽ ഭർത്താവും ഭർതൃ സഹോദരനും മക്കളും കൊല്ലപ്പെടുമെന്നും ഉമേഷ് പാൽ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ മന്ത്രി നന്ദ് ഗോപാൽ ഗുപ്തയാണെന്നും ഷൈസ്ത കത്തിൽ ആരോപിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Atiq Ahmed, UP Police, Uttar Pradesh