'രാജഭരണ കാലത്തു പോലും നടക്കാത്ത സംഭവം': ചലച്ചിത്ര പുരസ്കാര ജേതാക്കളെ സർക്കാർ അപമാനിച്ചെന്ന് ജി.സുരേഷ് കുമാർ
'രാജഭരണ കാലത്തു പോലും നടക്കാത്ത സംഭവം': ചലച്ചിത്ര പുരസ്കാര ജേതാക്കളെ സർക്കാർ അപമാനിച്ചെന്ന് ജി.സുരേഷ് കുമാർ
അവാർഡ് മുഖ്യമന്ത്രി നേരിട്ട് കൊടുക്കാതെ മേശപ്പുറത്ത് വച്ച് കൊടുത്തതിലൂടെ അവാർഡ് ജേതാക്കളെ സർക്കാരും മുഖ്യമന്ത്രിയും വിളിച്ചു വരുത്തി അപമാനിച്ചതായി സുരേഷ്കുമാർ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണത്തിന് പിന്നാലെ വിവാദവും. പ്രശസ്ത നിർമാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ ജി സുരേഷ്കുമാർ സർക്കാർ നടപടിക്കെതിരെ പരസ്യമായി രംഗത്ത് വന്നു. അവാർഡ് മുഖ്യമന്ത്രി നേരിട്ട് കൊടുക്കാതെ മേശപ്പുറത്ത് വച്ച് കൊടുത്തതിലൂടെ അവാർഡ് ജേതാക്കളെ സർക്കാരും മുഖ്യമന്ത്രിയും വിളിച്ചു വരുത്തി അപമാനിച്ചതായി സുരേഷ്കുമാർ ആരോപിക്കുന്നു. രാജഭരണ കാലത്തുപോലും നടക്കാത്ത സംഭവമാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഗ്ലൗസ് ധരിച്ച് മുഖ്യമന്ത്രിക്ക് അവാർഡുകൾ വിതരണം ചെയ്യാമായിരുന്നു. അല്ലെങ്കിൽ അദ്ദേഹം മാറി നിന്നു മറ്റു മന്ത്രിമാരെ കൊണ്ടു വിതരണം ചെയ്യിക്കാമായിരുന്നു. രാജഭരണ കാലത്തുപോലും നടക്കാത്ത സംഭവമാണ് ഇത്. അവാർഡുകൾ വീടുകളിൽ എത്തിച്ചു കൊടുക്കുന്നതായിരുന്നു ഇതിലും ഭേദം. സർക്കാരിന്റെ ക്ഷണം സ്വീകരിച്ചു മുഖ്യമന്ത്രിയുടെ കൈയിൽ നിന്ന് അവാർഡ് വാങ്ങാൻ പ്രതീക്ഷയോടെ എത്തിയവരെ അപമാനിക്കേണ്ടായിരുന്നു. അപമാനിതരായിട്ടും അതു തുറന്നു പറയാനുള്ള തന്റേടം ആർക്കുമില്ലാത്തത് കഷ്ടമാണെന്നും സുരേഷ് കുമാർ പ്രതികരിച്ചു.
2018ൽ ദേശീയ ചലച്ചിത്ര അവാർഡുകളിൽ 10 എണ്ണം രാഷ്ട്രപതി റാംനാഥ് കോവിന്ദും ശേഷിച്ചത് കേന്ദ്ര മന്ത്രിമാരും വിതരണം ചെയ്തതിന്റെ പേരിൽ ചടങ്ങ് ബഹിഷ്കരിച്ചവരാണ് നമ്മുടെ നാട്ടിലുള്ളത്. അന്ന് ഫാൽക്കെ അവാർഡ് ഉൾപ്പെടെ പ്രധാന അവാർഡുകൾ രാഷ്ട്രപതി വിതരണം ചെയ്തു. ഇവിടെ അതിന് തുല്യമായ ജെ സി ഡാനിയേൽ അവാർഡ് പോലും എടുത്തു കൊടുക്കാൻ മുഖ്യമന്ത്രി തയാറായില്ല. ജെ സി ഡാനിയേൽ അവാർഡ് ഏറ്റു വാങ്ങാൻ സംവിധായകൻ ഹരിഹരൻ എത്താതിരുന്നത് ഫലത്തിൽ നന്നായി. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ പോലെ പ്രശസ്തനായ ഒരാളാണ് ഹരിഹരന് വേണ്ടി മേശപ്പുറത്ത് നിന്ന് അവാർഡ് എടുക്കാനെത്തിയത്.
സ്റ്റാംപ് പ്രകാശനവും അവാർഡ് സ്മരണിക പ്രകാശനവും നേരിട്ട് നടത്തിയ മുഖ്യമന്ത്രിക്ക് ജെ സി ഡാനിയേൽ അവാർഡ് പോലും എടുത്തു കൊടുക്കാൻ തോന്നാതിരുന്നത് കഷ്ടമാണെന്നും സുരേഷ്കുമാർ പ്രതികരിച്ചു.
വിവാദം
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ജേതാക്കൾക്ക് മുഖ്യമന്ത്രി ഇത്തവണ നേരിട്ട് പുരസ്‌കാരം നൽകിയില്ല. വേദിയിലെ മേശപ്പുറത്ത് വച്ച പുരസ്‌കാരങ്ങൾ ജേതാക്കൾ സ്വയം എടുത്തശേഷം മുഖ്യമന്ത്രിക്കും മറ്റുമന്ത്രിമാർക്കുമൊപ്പം ഫോട്ടോയെടുക്കുകയായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ പുരസ്‌കാരങ്ങൾ താൻ നേരിട്ട് നൽകുന്നത് നല്ലതല്ലെന്നും മേശപ്പുറത്ത് വയ്‌ക്കുന്നവ ഓരോരുത്തരും സ്വീകരിക്കുന്നതായിരിക്കും ഉചിതമെന്നും മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചാണ് ചടങ്ങിൽ മാറ്റം വരുത്തിയത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.