തിരുവനന്തപുരം: എഴുപതുകളിലെ ജനപ്രിയ സിനിമകളുടെ സംവിധായകനും (Film Director) ഛായാഗ്രാഹകനുമായിരുന്നു ഇന്നലെ അന്തരിച്ച ക്രോസ്ബെൽറ്റ് മണി (Crossbelt Mani). നാൽപതിലേറെ സിനിമകളുടെ സംവിധാനവും പത്തോളം സിനിമകളുടെ ഛായാഗ്രഹണവും നിർവഹിച്ചിട്ടുണ്ട്. ഒരു കാലത്ത് സ്വന്തം സിനിമകളുടെ സ്റ്റുഡിയോ ആയിരുന്ന വട്ടിയൂർക്കാവ് കുരുവിക്കാട്ടെ വസതിയായ രൂപശ്രീയിൽ രാത്രി എട്ടരയ്ക്കായിരുന്നു അന്ത്യം. 86 വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1 വരെ വീട്ടിൽ പൊതുദർശനത്തിനു ശേഷം 2ന് ശാന്തികവാടത്തിൽ ഭൗതികശരീരം സംസ്കരിക്കും.
വേലായുധൻ നായർ എന്നാണ് യഥാർത്ഥ പേര്. സിനിമയുടെ പേരിൽ അറിയപ്പെടുന്ന സംവിധായകനാണ് അദ്ദേഹം. രണ്ടാം സിനിമയായ ‘ക്രോസ്ബെൽറ്റ് ’ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ക്രോസ്ബെൽറ്റ് മണി എന്ന പേരുവീണത്. ഫോട്ടോഗ്രഫിയിലുള്ള താൽപര്യമാണ് മണിയെ സിനിമയിൽ എത്തിച്ചത്. തിരുവനന്തപുരത്തെ എം ജി കോളജിൽനിന്ന് ഇന്റർമീഡിയറ്റ് പാസായ മണി ഛായാഗ്രഹണം പഠിക്കാനായി മെറിലാന്റ് സ്റ്റുഡിയോയിൽ എത്തുകയായിരുന്നു.
1968 ൽ നടൻ സത്യൻ അഭിനയിച്ച മിടുമിടുക്കി എന്ന ചിത്രത്തിലൂടെയാണ് കെ വേലായുധൻ നായർ തന്റെ ചലച്ചിത്ര യാത്ര ആരംഭിക്കുന്നത്. 1956 മുതൽ 1961 വരെ പി സുബ്രഹ്മണ്യത്തിന്റെ മെറിലാന്റ് സ്റ്റുഡിയോയിൽ പ്രവർത്തിച്ചു. ഛായാഗ്രഹണത്തിന്റെയും സംവിധാനത്തിന്റെയും ബാലപാഠങ്ങൾ പഠിച്ചത് ഇവിടെനിന്നാണ്. 1961ൽ കെ എസ് ആന്റണി സംവിധാനം ചെയ്ത 'കാൽപ്പാടുകളി'ലൂടെ സ്വതന്ത്ര ക്യാമറാമാനായി. യേശുദാസ് അരങ്ങേറ്റം കുറിച്ച സിനിമയായിരുന്നു ഇത്.
Also Read- Crossbelt Mani പ്രമുഖ സംവിധായകൻ ക്രോസ്ബെൽറ്റ് മണി അന്തരിച്ചു
പ്രമുഖ എഴുത്തുകാരുടെ സൃഷ്ടികൾ സിനിമയാക്കാനാണ് ആദ്യകാലത്ത് അദ്ദേഹം ശ്രദ്ധിച്ചിരുന്നത്. എൻ എൻ പിള്ളയുടെ 'കാലാപിക', എസ് കെ പൊറ്റെക്കാട്ടിന്റ 'നാടൻപ്രേമം', കടവൂർ ചന്ദ്രൻപിള്ളയുടെ 'പുത്രകാമേഷ്ടി', കാക്കനാടൻ തിരക്കഥ എഴുതിയ 'വെളിച്ചം അകലെ', കാക്കനാടനും നാഗവള്ളി ആർ എസ് കുറുപ്പും ചേർന്നെഴുതിയ 'നീതീ പീഠം', തോപ്പിൽ ഭാസി എഴുതിയ 'മനുഷ്യബന്ധങ്ങൾ' തുടങ്ങിയവയാണ് ക്രോസ്‌ബെൽറ്റ് മണി സംവിധാനം ചെയ്ത കഥാമൂല്യമുള്ള സിനിമകൾ.
പിന്നീട് മണി ആക്ഷനിലേക്ക് ട്രാക്കുമാറ്റി. സംഘട്ടന രംഗങ്ങൾ വ്യത്യസ്തമായ രീതിയിൽ ചിത്രീകരിക്കുക അദ്ദേഹത്തിന് ഒരു ഹരമായിരുന്നു മണിക്ക്. 'ബ്ലാക്ക്മയിൽ', ' പെൺപുലി', ' പെൺസിംഹം', ' പെൺപട', 'പട്ടാളം ജനകി', ' ഈറ്റപ്പുലി', ' റിവെഞ്ച് ', തുടങ്ങിയ സിനിമൾ തിരശീലയിൽ തരംഗം തീർത്തു. 1990ൽ ക്യാപ്ടൻ രാജു, സോമൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച 'കമാൻഡർ' ആയിരുന്നു അവസാനമായി ഛായഗ്രഹണവും സംവിധാനവും നിർവഹിച്ച ചിത്രം. എൻഎൻ പിള്ളയെയും മകൻ വിജയരാഘവനെയും സിനിമയിലേക്ക് എത്തിച്ചത് അദ്ദേഹമായിരുന്നു. പ്രമുഖ സംവിധായകൻ ജോഷി ക്രോസ്ബെൽറ്റ് മണിയുടെ ശിഷ്യനായിരുന്നു.
ഭാര്യ: ശ്രീമതിയമ്മ, രാജി മക്കൾ: കൃഷ്ണകുമാർ (സഹസംവിധായകൻ), രൂപ, മരുമക്കൾ ശിവപ്രിയ, അശോക് കുമാർ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Film director, Malayalam film, Obit news, Obituary