മമ്മൂട്ടിയെ (actor Mammootty) നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery) സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ (Nanpakal Nerathu Mayakkam) മികച്ച അഭിപ്രായങ്ങളുമായി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മമ്മൂക്കയുടെ പ്രകടനമാണ് ചിത്രത്തിൻ്റെ ഏറ്റവും വലിയ ആകർഷണം.
തമിഴ്നാട്ടിലെ ദിണ്ടിഗലിലെ മഞ്ഞനായ്ക്കൻപ്പെട്ടി എന്ന കർഷക ഗ്രാമത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. മനോഹരമായ ഫ്രെയിമുകൾ കൊണ്ട് ആ ഗ്രാമത്തിൻ്റെ ഭംഗി ലിജോ ജോസ് പെല്ലിശ്ശേരി പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കി തന്നിട്ടുണ്ട്.
ചെറിയ വീടുകളും കാർഷിക നിലങ്ങളും കന്നുകാലികളും ക്ഷേത്രവും എല്ലാം കൊണ്ടും മനോഹരമായ ആ ഗ്രാമം ഇപ്പോൾ വിനോദ സഞ്ചാരികളുടെയും സിനിമ സ്നേഹികളുടെയും പ്രിയ സ്ഥലമാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു മേക്കിംഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. സൂക്ഷ്മാഭിനയം കൊണ്ട് ഞെട്ടിക്കുന്ന മമ്മൂക്കയുടെ ഒരു ട്രാൻസ്ഫോർമേഷൻ രംഗത്തിൻ്റെ മേക്കിംഗ് വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിലെ ഏറ്റവും മികച്ചതും പ്രേക്ഷകർ കൈയ്യടി നൽകിയതുമായ ഒരു രംഗമാണിത്.
മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്റെ വിസ്മയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ചിത്രം പ്രേക്ഷകർക്ക് തീർത്തും വേറിട്ട ഒരു ചലച്ചിത്ര അനുഭവമാണ് സമ്മാനിച്ചിരിക്കുന്നത്. മമ്മൂക്കയുടെ കരിയറിലെ ഏറ്റവും മികച്ച അഞ്ച് കഥാപാത്രങ്ങളെ തിരഞ്ഞെടുത്താൽ അതിൽ ഒന്ന് നൻപകൽ നേരത്ത് മയക്കത്തിലെ ജയിംസ് എന്ന കഥാപാത്രവും തീർച്ചയായും ഇടംപിടിക്കും. മമ്മൂട്ടി കമ്പനി നിർമ്മിച്ച ആദ്യ ചിത്രം നൻപകൽ നേരത്ത് മയക്കം തിയേറ്ററിലെത്തിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ഓവർസീസ് റിലീസ് നടത്തുന്നത്.
രമ്യാ പാണ്ട്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് – ദീപു എസ്സ് ജോസഫ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്സ് ഹരീഷാണ്. ഡിജിറ്റൽ മാർക്കറ്റിങ്ങ് – വിഷ്ണു സുഗതൻ, അനൂപ് സുന്ദരൻ, പി.ആർ.ഒ. – പ്രതീഷ് ശേഖർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.