സിനിമയിൽ ചില അലിഖിത നിയമങ്ങൾ ഉണ്ട് ; അത് പാലിക്കാത്തതിന്റെ തിരിച്ചടികളും നേരിട്ടു; തുറന്നു പറഞ്ഞ് നീരജ് മാധവ്

Last Updated:

സുശാന്ത് നായകനായ ചിറ്റ്ചോറിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും ഒടുവിലത് കൈവിട്ടു പോയതിന്റെ ദുഃഖവും നീരജ് പങ്കുവെയ്ക്കുന്നുണ്ട്.

ബോളിവുഡ് താരം സുശാന്ത് സിംഗ് രജപുതിന്റെ മരണത്തിനു പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ പലരും രംഗത്തു വന്നിരുന്നു. കങ്കണാ റണൗട്ട് അടക്കമുള്ളവരാണ് ഇതിനെതിരെ രംഗത്തെത്തിയിരുന്നു. പുറമെ കാണുന്ന ഗ്ലാമർ ഒന്നും ബോളിവുഡിനില്ലെന്ന് വ്യക്തമാക്കുന്നതാണ് പലരുടെയും പ്രതികരണങ്ങൾ.
ഇപ്പോഴിതാ മലയാള സിനിമയിലെ വിവേചനങ്ങളെ കുറിച്ചും മേധാവിത്വത്തെ കുറിച്ചും തുറന്നു പറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ നീരജ് മാധവ്. ഫേസ്ബുക്കിലാണ് നീരജിന്റെ പ്രതികരണം. സിനിമയിൽ ചില അലിഖിത നിയമങ്ങള്‍ ഉണ്ടെന്നും ചുരുങ്ങിയ കാലംകൊണ്ട് തനിക്കത് മനസിലായെന്നും നീരജ് വ്യക്തമാക്കുന്നു. ഈ പറഞ്ഞ നിയമാവലി പലപ്പോഴും താൻ പാലിച്ചിട്ടില്ലെന്നും അതിന്റെ തിരിച്ചടികളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു.
advertisement
[NEWS]
സുശാന്ത് നായകനായ ചിറ്റ്ചോറിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും ഒടുവിലത് കൈവിട്ടു പോയതിന്റെ ദുഃഖവും നീരജ് പങ്കുവെയ്ക്കുന്നുണ്ട്. അന്നാ സിനിമയിൽ അഭിനയിച്ചിരുന്നേൽ ഒരു പക്ഷെ സുശാന്ത് സിങ് എന്ന വ്യക്തിത്വത്തെ കൂടുതൽ അടുത്തറിയാൻ സാധിച്ചേനെയെന്നും ഒരുപക്ഷേ സുഹൃത്തുക്കൾ ആയേനെയെന്നും നീരജ് പറയുന്നു.
advertisement
നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
“സിനിമയിൽ ചില അലിഖിത നിയമങ്ങൾ ഉണ്ട് ”, ഒരു പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ പണ്ട് എന്നോട് പറഞ്ഞതാണ്, “അതൊക്കെ നോക്കീം കണ്ടും നിന്നാൽ നിനക്കു കൊള്ളാം.” അന്നതിന്റെ ഗുട്ടൻസ് എനിക്ക് പിടി കിട്ടിയില്ല, 6 വർഷങ്ങൾക്കിപ്പുറം വന്ന വഴി തിരിഞ്ഞു നോക്കുമ്പോൾ ഞാനോർക്കുന്നത്‌ ഈ പറഞ്ഞ നിയമാവലി പലപ്പോഴും ഞാൻ പാലിച്ചിട്ടില്ല എന്നുള്ളതാണ്. അതിന്റെ തിരിച്ചടികളും ഞാൻ നേരിടേണ്ടി വന്നിട്ടുണ്ട്.
പല സിനിമാ സെറ്റുകളിലും ഇപ്പഴും നിലനിൽക്കുന്ന ഒരു hierarchy സംബ്രദായമുണ്ട്. സീനിയർ നടന്മാർക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവർക് സ്റ്റീൽ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു ആ വേർതിരിവ്. ചായ പേപ്പർ ഗ്ലാസിൽ കുടിച്ചാലും ഇറങ്ങും, പക്ഷെ അത് അടിച്ചേല്പിക്കുമ്പോഴാണ് പ്രശ്നം. കാലിന്മേൽ കാല് കേറ്റി വച്ചിരുന്നാൽ ജാഡ, കൂളിംഗ് ഗ്ലാസ്സിട്ടാൽ അഹങ്കാരം, സ്‌ക്രിപ്റ്റിൽ അഭിപ്രായം പറഞ്ഞാൽ ഇടപെടൽ. നമ്മൾ casual ആയി പറയുന്ന ഓരോ വാക്കുകളും വരെ ചിന്തിക്കാൻ പറ്റാത്ത രീതിയിൽ ദുർവ്യാഖ്യാനിക്കപ്പെടും. Extremely judgemental ആയിട്ടുള്ള ഒരു പറ്റം കൂട്ടർ.
advertisement
വളർന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെയുണ്ട്. ഇവരുടെ മെയിൻ പണി പുതിയ പിള്ളേരുടെ സ്വഭാവ ഗുണങ്ങൾ അളക്കലാണ്, എന്നാൽ നിങ്ങൾ വിചാരിക്കുന്ന പോലെ പുകവലിയും മദ്യപാനവും ഒന്നുമല്ല ഇതിന്റെ മാനദണ്ഡം. വിധേയത്വം , സഹകരണം, എളിമ, ഇത് മൂന്നും നാട്യമാണെങ്കിലും കാട്ടിക്കൂട്ടണം. പിന്നെ കൂടുതൽ ആവശ്യങ്ങൾ ഉന്നയിക്കാതിരിക്കുക, തരുന്ന കാശും മേടിച്ച് വീട്ടിൽ പോവുക. എന്നാൽ നിങ്ങളെ അടുത്ത പടത്തിൽ വിളിക്കും. ഒരുപക്ഷെ പ്രായത്തിന്റെ അപക്വതയിൽ അൽപം വാശികളും അശ്രദ്ധയും ഒക്കെ കാണിച്ചിട്ടുണ്ടാവാം, അതുകൊണ്ട് പല 'സിനിമക്കാരുടെയും' good booksൽ ഞാൻ കേറിപറ്റിയിട്ടില്ല. അല്പം demanding ആയതിന്റെ പേരിൽ പല അവസരങ്ങളും എനിക്ക് നഷ്ടപെട്ടിട്ടുണ്ട്. ഞാൻ പോലും വളരെ വൈകിയാണ് ഇതൊക്കെ തിരിച്ചറിഞ്ഞിട്ടുള്ളത്.
advertisement
ഒരു കലാകാരന് ഏറ്റവും ആവശ്യമായിട്ടുളളത് കഴിവും പ്രയത്നവുമാണ് എന്നിരിക്കെ, സിനിമയിൽ മുന്നേറാൻ നമ്മൾക്കു വേണ്ടത് അതൊന്നുമല്ല എന്നുള്ളതാണ് വാസ്തവം. ഞാൻ ചെറിയ വേഷങ്ങളിൽ തുടങ്ങിയ ആളാണ്, അതുകൊണ്ട് തന്നെ ഓരോ ചവിട്ടുപടിയും ഏറെ ശ്രമകരമായിരുന്നു. സിനിമ ഒരു show business കൂടിയാണ്, അപ്പോൾ കൂടുതൽ ശമ്പളം മേടിക്കുന്നവർ ആണ് താരങ്ങൾ. നായികയുടെ hairdresserന്റെ പകുതി പോലും ശമ്പളമില്ലാത്ത കാലത്ത് നിന്ന് ഇന്ന് ഏഴക്ക ശമ്പളമുള്ള ഒരു നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ഒരു വലിയ അധ്വാനമുണ്ട്. എന്നാൽ ഏറ്റവും വലിയ സത്യവും സങ്കടവും എന്താണെന്ന് വെച്ചാൽ സിനിമയിൽ കലാകാരന്റെ കഴിവല്ല, കൈകാര്യമാണ് അവന്റെ ഭാവി നിർണയിക്കുന്നത് എന്നുള്ളതാണ്. ഒപ്പം അവകാശപ്പെടാൻ ഒരു പാരമ്പര്യം കൂടെ ഉണ്ടെങ്കിൽ പിന്നെ സേഫ് ആണ്.
advertisement
ആദ്യകാലത്തെ കോമഡി വേഷങ്ങളിൽ നിന്ന് ചുവട് മാറ്റാൻ ശ്രമിച്ചപ്പോൾ പലരും പേടിപ്പിച്ചു, വെറുതെ ഉള്ളത് കൂടി ഇല്ലാതാവും. പിന്നീട് നായകനായപ്പോഴാണ് മനസിലായത് സിനിമാകച്ചവടം വേറൊരു പരിപാടിയാണെന്ന്. Satellite value മുതൽ സിനിമയ്ക്കു നല്ല തീയറ്ററുകൾ ലഭിക്കുന്നതു വരെയുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങൾ നായകന്റെ തലയിലാണ്. ഇതെല്ലാം ചെയ്ത്‌ പടം തീയറ്ററിൽ എത്തിച്ചാൽ നിങ്ങളിൽ എത്ര പേര് ആദ്യവാരം പോയിക്കാണും ? അഭിപ്രായം കേട്ടിട്ട് പോവാം എന്നാണ് പലരുടെയും നിലപാട്, പടം above average ആയാലും പോരാ, exceptional ആണേൽ ഞങ്ങൾ വിജയിപ്പിക്ക്കാം. അല്ലേൽ വിമർശിച്ചു കീറിയോട്ടിക്കും. താരങ്ങളുടെ മോശപ്പെട്ട സിനിമകൾ പോലും ഇക്കൂട്ടർ വിജയിപ്പിക്കുന്നില്ലേ ? അപ്പൊ പിന്നെ കൊച്ചു സിനിമകളുടെ കാര്യത്തിൽ എന്താണ് ഇത്ര കാർക്കശ്യം ? ആരോട് പറയാൻ...
advertisement
ഇത്രയൊക്കെ എഴുതാൻ പ്രേരണയായത് കഴിഞ്ഞ ദിവസം സംഭവിച്ച Sushanth Singh Rajput എന്ന നടന്റെ മരണത്തോടനുബന്ധിച്ചു കങ്കണ റോണത് നടത്തിയ തുറന്നടിച്ച പ്രതികരണമാണ്. Bollywoodൽ ഗോഡ്ഫാദർ ഇല്ലാത്ത സുശാന്തിന്റെ industryയിലെ ചെറുത്ത്‌ നിൽപ്പിന്റെ കഷ്ടപ്പാടിനെ പറ്റി കങ്കണ പറയുകയുണ്ടായി. ഇത്രയും ചെറിയ നമ്മുടെ ഇൻഡസ്ട്രയിൽ പിടിച്ചു നിൽക്കാൻ പാടാണെങ്കിൽ ബോളിവുഡിലെ അവസ്ഥ എന്തായിരിക്കും. Family manനു വേണ്ടി(അതിവിടെ ആരൊക്കെ കണ്ടു എന്നുള്ളത് വേറൊരു ചോദ്യം )മുംബയിൽ ഷൂട്ട് ചെയ്തു കൊണ്ടിരിക്കെയാണ് സംവിധായകൻ നിതെഷ്‌ തിവാരി chichore യിൽ അഭിനയിക്കാൻ വിളിക്കുന്നത്, സ്ക്രീൻ ടെസ്റ്റും make up ചർച്ചയും എല്ലാം കഴിഞ്ഞു join ചെയ്യാൻ ഇരിക്കെയാണ് date clash മൂലം അത് കൈവിട്ടു പോയത്, അതിൽ നല്ല വിഷമമുണ്ടായിരുന്നു. അന്നാ സിനിമയിൽ അഭിനയിച്ചിരുന്നേൽ ഒരു പക്ഷെ സുശാന്ത് സിങ് എന്ന വ്യക്തിത്വത്തെ കൂടുതൽ അടുത്തറിയാൻ സാധിച്ചേനെ, സിനിമയിൽ godfather ഇല്ലാത്ത എനിക്ക് അയാളുടെ യാത്രയും പ്രയത്നവും ഒരുപാട് relate ചെയ്യാൻ സാധിച്ചേനെ. ഒരു പക്ഷെ ഞങ്ങൾ സുഹൃത്തുക്കൾ ആയേനെ...
ഇനിയും നീട്ടി വലിക്കുന്നില്ല, എന്നെങ്കിലും പറയണമെന്ന് വിചാരിച്ച ചില കാര്യങ്ങൾ ആണ്, ഇപ്പോൾ പങ്ക് വെക്കണമെന്ന് തോന്നി. സിനിമയെ സ്വപ്നം കണ്ട് കഴിയുന്നവരെ മടുപ്പിക്കാനല്ല മറിച്ചു അവർ നേരിടാൻ സാധ്യതയുള്ള കടമ്പകളെ ഒന്നു ചൂണ്ടിക്കാട്ടുന്നു എന്ന് മാത്രം. ഞാൻ അത്ര ഭയങ്കര നടനൊന്നുമല്ല, ചെയ്തതെല്ലാം മികച്ച സിനിമകളും അല്ല. പിന്നെന്താണ് പറഞ്ഞു വരുന്നതെന്ന് ചോദിച്ചാൽ, in a fair race everyone deserves an equal start. സംവരണം വേണ്ട, തുല്യ അവസരങ്ങൾ മതി. ഇത് ബോളിവുഡ് അല്ല, കേരളമാണ്. ആത്യന്തികമായി ഇവിടെ കഴിവും പ്രയത്നവും ഉള്ളവർ നിലനിൽക്കും എന്ന ശുഭാപ്തിയുണ്ട്. ഇതുവരെ കൂടെ നിന്ന എല്ലവർക്കും നന്ദി, ഇനിയും ബഹുദൂരം മുന്നോട്ട് പൊവനുണ്ടു, കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
സിനിമയിൽ ചില അലിഖിത നിയമങ്ങൾ ഉണ്ട് ; അത് പാലിക്കാത്തതിന്റെ തിരിച്ചടികളും നേരിട്ടു; തുറന്നു പറഞ്ഞ് നീരജ് മാധവ്
Next Article
advertisement
ദിഗ്‌വിജയ സിംഗിന്റെ ആർ‌എസ്‌എസ്-ബിജെപി പ്രശംസയിൽ കോൺഗ്രസിൽ ഭിന്നത
ദിഗ്‌വിജയ സിംഗിന്റെ ആർ‌എസ്‌എസ്-ബിജെപി പ്രശംസയിൽ കോൺഗ്രസിൽ ഭിന്നത
  • ദിഗ്‌വിജയ സിംഗിന്റെ ആർ‌എസ്‌എസ്-ബിജെപി പ്രശംസ കോൺഗ്രസിൽ ഭിന്നതക്കും ചർച്ചകൾക്കും വഴിവച്ചു.

  • സിംഗിന്റെ പരാമർശം വിവാദമായതോടെ കോൺഗ്രസ് ഔദ്യോഗികമായി ആർ‌എസ്‌എസ് പ്രത്യയശാസ്ത്രം തള്ളിക്കളഞ്ഞു.

  • ആർഎസ്എസ്-ബിജെപി വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ അഭിപ്രായ ഭിന്നതയും പ്രതികരണങ്ങളും ഉയർന്നു.

View All
advertisement