ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ അവസാനിക്കാതെ തുടരുകയാണ്. ഓരോ ദിവസവും ഓരോ കഥകളാണ് മരണവുമായി ബന്ധപ്പെട്ടുയരുന്നത്. സിബിഐ അന്വേഷണം പുരോഗമിക്കുന്ന കേസിൽ ആരാധകരും സുശാന്തിന്‍റെ കുടുംബവും പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത് താരത്തിന്‍റെ കാമുകിയായ
റിയാ ചക്രബർത്തിയെയാണ്. കള്ളപ്പണം വെളുപ്പിക്കൽ, ലഹരി മരുന്നുകളുടെ ഉപയോഗം തുടങ്ങി വിവിധ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും റിയക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.
റിയ ലഹരി വസ്തുക്കൾ ഉപയോഗിക്കുമായിരുന്നുവെന്നും സുശാന്ത് അറിയാതെ ഇയാൾക്കും നൽകുമായിരുന്നുവെന്നുമായിരുന്നു ആരോപണം. എന്നാൽ ഇത്തരം ആരോപണങ്ങൾ നിഷേധിച്ച റിയയുടെ അഭിഭാഷകൻ, അവർ ജീവിതത്തിൽ ഒരിക്കൽ പോലും ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്നും ഏത് തരത്തിലുള്ള പരിശോധനകൾക്കും തയ്യാറാണെന്നുമാണ് പ്രതികരിച്ചത്. തന്‍റെ ഭാഗം ന്യായീകരിച്ച് പല ടെലിവിഷൻ അഭിമുഖങ്ങൾ വഴിയും റിയ വിശദീകരണം നൽകി.
എന്നാൽ ഇത്തരം ആരോപണങ്ങൾ ഒക്കെ തള്ളിക്കൊണ്ട് റിയയുടെ വാദങ്ങൾ മുഴുവൻ നുണയാണെന്ന് ആരോപിച്ചെത്തിയിരിക്കുകയാണ് സുശാന്തിന്‍റെ സഹോദരി ശ്വേത സിംഗ്. ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ ഡൂബി (കഞ്ചാവ് സിഗരറ്റ്) ആവശ്യമുണ്ടെന്ന് പറഞ്ഞു കൊണ്ടുള്ള റിയയുടെ സന്ദേശം പുറത്തുവിട്ടു കൊണ്ടാണ് സഹോദരിയുടെ പ്രതികരണം.
ആരുടെ ഫോണിലേക്കാണ് ഈ സന്ദേശം അയച്ചിരിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും സുശാന്തിന്‍റെ മരണത്തിൽ ആരോപണ വിധേയരായ സുഹൃത്തുക്കൾ സിദ്ധാർഥ് പിത്താനി അടക്കമുള്ളവർ ഈ ചാറ്റിൽ പങ്കാളികളാകുന്നുണ്ട്. സുശാന്തിന് 'ഡൂബി' നൽകിയോ എന്ന ചോദ്യവും ചാറ്റിനിടെ സിദ്ധാർഥ് ചോദിക്കുന്നുണ്ട്.
എന്താണ് നടക്കുന്നത് ? ഇതിൽ നിന്നൊക്കെ നമ്മൾ എന്ത് നിഗമനത്തിലാണ് എത്തിച്ചേരേണ്ടതെന്നാണ് വാട്സ്ആപ്പ് സ്ക്രീൻ ഷോട്ടുകൾ പങ്കുപച്ച് ശ്വേത ചോദിക്കുന്നത്. സുശാന്തിന്‍റെ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും ഇവർ കുറിച്ചിട്ടുണ്ട്.
താരത്തിന്‍റെ മുൻ കാമുകി അങ്കിത ലോഖണ്ഡെയും ഈ ട്വീറ്റുകൾ ഷെയർ ചെയ്തിട്ടുണ്ട്. ഞെട്ടിക്കുന്ന വിവരങ്ങൾ എന്നു പറഞ്ഞാണ് അങ്കിത ഇത് റീട്വീറ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.