ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ അർജന്റീനിയൻ എയർഫോഴ്‌സ് ആൻഡ് ആർമിയിൽ നിന്നുള്ള യുവാക്കളുടെ സംഘവും എത്തുമെന്ന് റിപ്പോർട്ടുകൾ. ഇതാദ്യമായാണ് അർജന്റീനയിൽ നിന്നുള്ള പ്രതിനിധി സംഘം റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കായി ഇന്ത്യയിലെത്തുന്നത്. അർജന്റീനിയൻ എയർഫോഴ്‌സ് ആൻഡ് ആർമിയിൽ നിന്നുള്ള 12 യുവ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.
പ്പബ്ലിക് ദിന ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി, 2022 ജൂലൈയിൽ, ആറ് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 25 യുവ പ്രതിനിധികൾക്ക് ഇന്ത്യ ക്ഷണങ്ങൾ അയച്ചിരുന്നു. ഇതേത്തുടർന്ന് അമേരിക്ക, ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജപ്പാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഒമാൻ, അർജന്റീന, ബ്രസീൽ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, മൗറീഷ്യസ്, മൊസാംബിക്, നൈജീരിയ തുടങ്ങി 15 രാജ്യങ്ങളിൽ നിന്നുള്ള യുവ പ്രതിനിധികൾ ഇന്ത്യയിൽ എത്തിയിരുന്നു. ക്ഷണിക്കപ്പെട്ട യുവജനങ്ങൾ എൻസിസി റിപ്പബ്ലിക് ദിന ക്യാമ്പിലും പങ്കെടുത്തു.
ഇവരിൽ നിന്നാണ് അർജന്റീയിൻ സംഘം റിപ്പബ്ലിക് ദിന ആഘോഷത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. ഇന്ത്യയെക്കുറിച്ചുള്ള അറിവ്, കഴിഞ്ഞ 75 വർഷത്തെ രാജ്യത്തിന്റെ നേട്ടങ്ങൾ, ഇന്ത്യയുടെ സംസ്കാരം, ജനങ്ങൾ എന്നിവയെക്കുറിച്ചെല്ലാമുള്ള അറിവ് അടിസ്ഥാനമാക്കിയാണ് അർജന്റീനിയൻ എയർഫോഴ്‌സ് ആൻഡ് ആർമിയിൽ നിന്നുള്ള യുവാക്കളുടെ സംഘം റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.
ജനുവരി 26 ന് രാജ്യം 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. 1950-ൽ നമ്മുടെ രാജ്യത്തിന്റെ പരമോന്നത ഭരണഘടന നിലവിൽ വന്നതിൻറെ ഓർമ്മക്കായാണ് ഈ ദിനം ആചരിക്കുന്നത്. ആ ദിവസത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് നമ്മുടെ രാജ്യത്തിന്റെ ക്ഷണം സ്വീകരിച്ച് മുഖ്യാതിഥിയായി എത്തുന്ന വിദേശ നേതാക്കൾ. എല്ലാ വർഷത്തേയും പോലെ ചടങ്ങിലെത്തുന്ന മുഖ്യാതിഥി മറ്റ് വിശിഷ്ടാതിഥികളോടൊപ്പം ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കും.
ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ പരേഡിനുള്ള കൂടുതൽ ഒരുക്കങ്ങൾ നടക്കുകയാണ്. ഇത്തവണ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി ആണ് ചടങ്ങിലെ മുഖ്യാതിഥി. സാധാരണയായി മറ്റൊരു രാജ്യത്തിന്റെ രാഷ്ട്രത്തലവനെയാണ് റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥി ക്ഷണിക്കുന്നത്. കോവിഡ് മൂലം ഏകദേശം രണ്ടു വർഷത്തിനു ശേഷമാണ് റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തേക്ക് മുഖ്യാതിഥി എത്തുന്നത്. ഈ ദിവസം ക്ഷണമനുസരിച്ച് ഇന്ത്യയിലെത്തുന്ന അതിഥിക്ക് രാഷ്ട്രപതി ഭവനിൽ വച്ച് ഗാർഡ് ഓഫ് ഓണർ നൽകുന്നു.
ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ അതിഥിയായി പങ്കെടുക്കുന്ന ആദ്യ ഈജിപ്ഷ്യൻ നേതാവ് ആണ് ഇത്തവണ മുഖ്യാതിഥിയായി എത്തുന്ന അബ്ദുൽ ഫത്താഹ് എൽ-സിസി. ഈജിപ്റ്റുമായി പ്രാചീന കാലം മുതലേ ഊഷ്മളമായ ബന്ധം ഇന്ത്യ കാത്തുസൂക്ഷിച്ചിരുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ള ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളിയായിരുന്നു ഈജിപ്റ്റ്. അതുകൊണ്ട് കൂടിയാണ് അൽസിസിയ്ക്കുള്ള ക്ഷണം ഏറെ പ്രാധാന്യമർഹിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.