അഞ്ച് മുസ്ലീം വിഭാഗങ്ങളുടെ സാമൂഹിക - സാമ്പത്തിക സർവേ നടത്തുമെന്ന് ആസാം സർക്കാർ
- Published by:Rajesh V
- news18-malayalam
Last Updated:
ഈ സെലക്ടീവ് സർവേയ്ക്ക് പകരം എല്ലാ സമുദായങ്ങളെയും ഉൾപ്പെടുത്തി , പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങൾക്കായി സർവ്വേ നടത്തണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം
സംസ്ഥാനത്തെ അഞ്ച് തദ്ദേശീയ മുസ്ലീം സമുദായങ്ങളുടെ സാമൂഹിക-സാമ്പത്തിക സർവേ നടത്തുമെന്ന് ആസാം സർക്കാർ. കൂടാതെ ഇവരുടെ ഉന്നമനത്തിനായി നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു. ആരോഗ്യ സംരക്ഷണം, സാംസ്കാരിക സ്വത്വം, വിദ്യാഭ്യാസം, സാമ്പത്തിക കാര്യങ്ങൾ, നൈപുണ്യ വികസനം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിൽ തദ്ദേശീയ മുസ്ലീം സമുദായങ്ങളുടെ വികസനത്തിന് ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ഈ നീക്കം ബിജെപി സർക്കാരിന്റെ ഭിന്നിപ്പിക്കൽ തന്ത്രമാണെന്നാണ് കോൺഗ്രസ് വിശേഷിപ്പിക്കുന്നത്. ഈ സെലക്ടീവ് സർവേയ്ക്ക് പകരം എല്ലാ സമുദായങ്ങളെയും ഉൾപ്പെടുത്തി , പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങൾക്കായി സർവ്വേ നടത്തണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. അതേസമയം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ന്യൂനപക്ഷകാര്യ മന്ത്രി ചന്ദ്രമോഹൻ പട്ടോവാരിയും മുതിർന്ന ഉദ്യോഗസ്ഥരുമുൾപ്പടെ ചർച്ച നടത്തി.
Also Read- ‘ഈ പ്രയാസമേറിയ ഘട്ടത്തിൽ ഇന്ത്യ ഇസ്രായേലിനൊപ്പം ഉറച്ചു നിൽക്കുന്നു’: ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി
ജനതാ ഭവനില്‍ നടത്തിയ യോഗത്തില്‍ ആണ് ആസാമിലെ തദ്ദേശീയ മുസ്ലീം സമുദായങ്ങളുടെ (ഗോറിയ, മോറിയ, ദേശി, സയ്യിദ്, ജോൽഹ) സാമൂഹിക- സാമ്പത്തിക വിലയിരുത്തല്‍ നടത്താൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. തദ്ദേശീയ ന്യൂനപക്ഷങ്ങളുടെ സമഗ്രമായ സാമൂഹികവും – രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ ഉന്നമനം ലക്ഷ്യമിട്ട് ഉചിതമായ നടപടികൾ സ്വീകരിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു .
advertisement
എന്നാൽ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് ബിഹാറിലെ നിതീഷ് കുമാർ സർക്കാർ ജാതി സർവേ നടത്തി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് ആസാം സർക്കാരിന്റെ ഈ ആശയം . ബിഹാറിൽ മൊത്തം ജനസംഖ്യയുടെ 63 ശതമാനം ഒബിസികളും ഇബിസികളും ആണെന്ന് ഈ റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു.
കൂടാതെ നേരത്തെ ഇത്തരം സമുദായവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി തദ്ദേശീയ മുസ്ലീം വിഭാഗങ്ങളുടെ പ്രതിനിധികളുമായി ഉപസമിതികൾ രൂപീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉപസമിതികൾ നൽകിയ റിപ്പോർട്ടിൽ അഞ്ച് തദ്ദേശീയ മുസ്ലീം സമുദായങ്ങളിലെ അംഗങ്ങളെ ഉൾപ്പെടുത്തി സമഗ്രമായ “സാമൂഹ്യ-സാമ്പത്തിക സർവേ” നടത്തണമെന്ന് ശുപാർശ ചെയ്യുകയും ചെയ്തു.
advertisement
Also Read- ‘പലസ്തീന്റെ ഭൂമി കൈയേറുന്നത് അവസാനിപ്പിക്കണം’: സംഘർഷത്തിനിടെ ഇസ്രായേലിനെതിരെ സീതാറാം യെച്ചൂരി
എന്നാൽ ആസാമിലെ എല്ലാ സമുദായങ്ങൾക്കും പ്രത്യേകിച്ച് പിന്നാക്ക വിഭാഗക്കാർക്കായി ഒരു സർവേ നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ പറഞ്ഞു.” ഗോറിയയും മോറിയയും തദ്ദേശീയ മുസ്ലീം സമുദായങ്ങളാണ്. അവർ ഒബിസി വിഭാഗത്തിൽ പെട്ടവരാണ്. പിന്നെ എന്തിനാണ് സർക്കാർ സെലക്ടീവ് സർവേ നടത്തുന്നത്? അവർക്ക് എന്തെങ്കിലും നല്ല ഉദ്ദേശ്യമുണ്ടെങ്കിൽ, എല്ലാ ഒബിസികൾക്കും എസ്‌സി, എസ്ടി എന്നീ വിഭാഗങ്ങൾക്ക് വേണ്ടിയും സർവേ നടത്തണം,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
അതേസമയം 2019 – 20 സാമ്പത്തിക വർഷത്തിൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമ്പോൾ, അന്നത്തെ ധനമന്ത്രിയായിരുന്ന ഹിമന്ത ബിശ്വ ശർമ തദ്ദേശീയ മുസ്ലീം വിഭാഗങ്ങൾ ( ഗോറിയ, മോറിയ, ഉജാനി, ദേശി, ജോൽഹ, പൊയിമൽ, സയ്യിദ് ) സാമൂഹികവും സാമ്പത്തികവുമായ മേഖലകളിൽ വഹിച്ച പ്രധാന പങ്കിനെ പ്രശംസിച്ചിരുന്നു. അവരുടെ വികസനം ഉറപ്പാക്കി കൊണ്ടുള്ള പദ്ധതികൾക്കും അന്ന് അദ്ദേഹം ഊന്നൽ നൽകി. കൂടാതെ തദ്ദേശീയ മുസ്ലീങ്ങളെ തിരിച്ചറിയാൻ സർക്കാർ ഒരു സർവേ നടത്തുമെന്ന് 2020ൽ അന്നത്തെ ആസാം ന്യൂനപക്ഷ വികസന ബോർഡ് ചെയർമാൻ മുമിനുൽ അവോയും പറഞ്ഞിരുന്നു.
advertisement
എന്നാൽ ഗോറിയ, മോറിയ, ദേശി, ജോൽഹ എന്നീ നാല് സമുദായങ്ങളെ തിരിച്ചറിയുന്നതിനുള്ള സെൻസസ് പദ്ധതി അന്ന് നടപ്പായില്ല. 2011-ലെ സെൻസസ് പ്രകാരം, ആസാമിലെ മൊത്തം മുസ്ലീം ജനസംഖ്യ 1.07 കോടിയാണ്. ഇത് സംസ്ഥാനത്തെ മൊത്തം 3.12 കോടി നിവാസികളിൽ 34.22 ശതമാനമാണ്.കൂടാതെ 1.92 കോടി ഹിന്ദുക്കളാണ് ആസാമിൽ ഉള്ളത്. ഇത് മൊത്തം ജനസംഖ്യയുടെ 61.47 ശതമാനം ആയാണ് കണക്കാക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Guwahati,Kamrup Metropolitan,Assam
First Published :
October 08, 2023 1:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അഞ്ച് മുസ്ലീം വിഭാഗങ്ങളുടെ സാമൂഹിക - സാമ്പത്തിക സർവേ നടത്തുമെന്ന് ആസാം സർക്കാർ









