ന്യൂഡൽഹി: ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ യഥാർഥ ചാണക്യതന്ത്രജ്ഞനാണ് പ്രശാന്ത് കിഷോർ. ബംഗാളിൽ മമതയുടെ വിജയത്തിന് ചുക്കാൻ പിടിച്ചതും പ്രശാന്ത് കിഷോറായിരുന്നു. വിജയം ഉറപ്പിച്ചതോടെ പ്രശാന്ത് കിഷോർ തെൻറ ആധികാരികത ഒരിക്കൽക്കൂടി ഉറപ്പിച്ചിരിക്കുകയാണ്. ബംഗാളിനുശേഷം താൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിരമിക്കുന്നുവെന്ന് പ്രശാന്ത് കിഷോർ സിഎൻഎൻ- ന്യൂസ് 18നോട് പറഞ്ഞു.
'ഇപ്പോൾ ചെയ്യുന്നത് തുടരാൻ ആഗ്രഹിക്കുന്നില്ല. ഒരുപാടായിരിക്കുന്നു. ഇടവേള എടുത്ത് ജീവിതത്തിൽ മറ്റെന്തെങ്കിലും ചെയ്യേണ്ട സമയമാണിത്. ഈ ഇടം ഉപേക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു'-പ്രശാന്ത് കിഷോർ പറഞ്ഞു. ബംഗാളിൽ ഇത്ര വലിയ വിജയം ഞങ്ങൾക്ക് എങ്ങനെയുണ്ടായി എന്ന് പറയുക പ്രയാസകരമാണ്. ജനങ്ങൾ മമത ബാനര്‍ജിക്ക് ഒരു അവസരം കൂടി നൽകണമെന്ന് ആഗ്രഹിച്ചു. സംവാദങ്ങൾ മാത്രമല്ല, വലിയ വിജയം നേടുന്നതിന് നിരവധി കാര്യങ്ങൾ ശരിയായി പോകേണ്ടതുണ്ട്. കേന്ദ്ര മന്ത്രിമാർ കൂട്ടത്തോടെ എത്തി ക്യാംപയിൻ നടത്തിയതുകൊണ്ട് വിജയം ഉറപ്പിക്കാനാകില്ല. വലിയ റിസോഴ്സുകളും അവർക്കുണ്ടാകും. പക്ഷേ വിജയിക്കാൻ അതൊന്നും പോര. - പ്രശാന്ത് കിഷോർ പറഞ്ഞു.
Also Read- 'ഈ മഹാ വിജയം കേരളത്തിലെ ജനങ്ങൾക്ക് സമർപിക്കുന്നു': മുഖ്യമന്ത്രി പിണറായി വിജയൻ
ബിജെപിയുടെ ക്യാംപയിൻ 2019ന്റെ തുടർച്ചയായിരുന്നു. 2019ലെ അതേ തന്ത്രമാണ് അവർ ഉപയോഗിച്ചത്. പോസിറ്റിവായ ഒന്നും തന്നെ അതിൽ ഉണ്ടായിരുന്നില്ല. പോരാട്ടം ദീദിയും മോദിയും തമ്മിലായിരുന്നു. ഞങ്ങളുടെ ഏതു തന്ത്രമാണ് ഫലം കണ്ടത് എന്ന് പറയുക പ്രയാസകരമാണ്. എന്നാൽ ബംഗാളിന്റെ മകൾക്ക് വോട്ട് ചെയ്യണമെന്ന ആവശ്യം ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിച്ചത്.
വീണ്ടും രാഷ്ട്രീയത്തിൽ ചേരുമോ എന്ന ചോദ്യത്തിന് 'ഞാൻ ഒരു പരാജയപ്പെട്ട രാഷ്ട്രീയക്കാരനാണ്. തിരിച്ചുപോയി എന്താണ് ചെയ്യേണ്ടതെന്ന് കാണണം. '-അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി ബംഗളിൽ രണ്ടക്കം കടക്കാൻ പ്രയാസപ്പെടുമെന്ന് ഡിസംബറിൽ പ്രശാന്ത് കിഷോർ പ്രവചിച്ചിരുന്നു.
Also Read- 'തോൽപിക്കാൻ എല്ലാ വർഗീയ ശക്തികളും മാഫിയാ സംഘങ്ങളും കൈകോർത്ത് ശ്രമിച്ചു': കെ ടി ജലീൽ
'പിന്തുണാ മാധ്യമങ്ങളിലൂടെ ബി.ജെ.പി നടത്തുന്ന പ്രചാരണം മാത്രമാണ് ഇപ്പോഴത്തേത്. വാസ്തവത്തിൽ ബംഗാളിൽ ബി.ജെ്പി ഇരട്ട അക്കം കടക്കാൻ പാടുപെടുകയാണ്. ദയവായി ഈ ട്വീറ്റ് സൂക്ഷിച്ചുവയ്ക്കുക. ബിജെപിക്ക് മികച്ചത് എന്തെങ്കിലും ലഭിക്കുകയാണെങ്കിൽ ഞാൻ ഇവിടം ഉപേക്ഷിച്ചുപോകും'- ഡിസംബർ 21 ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. പ്രശാന്ത് പറഞ്ഞത്രയും ദയനീയമല്ലെങ്കിലും ബി.ജെ.പി ബംഗാളിൽ രണ്ടക്കത്തിൽ ഒതുങ്ങിയിരിക്കുകയാണ്. ബംഗാളിലേത് തൃണമൂൽ കോൺഗ്രസിന് അനുകൂലമായ ഏകപക്ഷീയമായി വിജയമാണെന്ന് ഇപ്പോൾ തോന്നുമെങ്കിലും അത് കടുത്ത പോരാട്ടമായിരുന്നെന്ന് കിഷോർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly Election 2021, Bjp, Mamata Banerjee, Prashanth kishore, Trinamool congress, West Bengal Elections