ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടുകൾ ലക്ഷ്യമിട്ട് ബിജെപിയുടെ ന്യൂനപക്ഷ മോർച്ച വിഭാഗം. സംധ അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പ്രത്യേകിച്ചും ന്യൂനപക്ഷ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നവരെയാണ് പരിപാടി ലക്ഷ്യമിടുന്നത്. ഡിസംബറോടെയായിരിക്കും പരിപാടിയ്ക്ക് തുടക്കം കുറിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ന്യൂനപക്ഷ സമ്മേളനം വലിയ രീതിയിൽ സംഘടിപ്പിക്കുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം.
ന്യൂനപക്ഷ സമുദായത്തിന്റെ പിന്തുണ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധയിടങ്ങളിൽ നടത്തിയ പൊതുപരിപാടികളിൽ പറഞ്ഞിട്ടുണ്ട്. ഡൽഹിയിൽ വെച്ച് നടന്ന ബിജെപിയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചിരുന്നു. വോട്ടിനെപ്പറ്റി ആശങ്കപ്പെടാതെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും പാർട്ടി വേരുകൾ ഉറപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
പ്രത്യേകിച്ച് ബോറ, പാസ്മണ്ട, മുസ്ലിം, ക്രിസ്ത്യൻ, സിഖ് സമുദായങ്ങളുമായി മികച്ച ബന്ധം പാർട്ടിയ്ക്ക് സ്ഥാപിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട് രാജ്യവ്യാപകമായി ഇത്തരമൊരു പരിപാടി ആരംഭിക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചത്. അതേസമയം മുസ്ലിം, ക്രിസ്ത്യൻ, സിഖ് വിഭാഗങ്ങളിൽ നിന്നുള്ള ഇരുന്നൂറിലധികം പ്രതിനിധികൾ ബിജെപി ആസ്ഥാനത്ത് ചർച്ചയ്ക്കായി എത്തിയിരുന്നു. വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് അവരെത്തിയതെന്ന് പാർട്ടി വക്താക്കൾ അറിയിച്ചു.
അതേസമയം പരിപാടിയുടെ ഭാഗമായി എല്ലാ മണ്ഡലങ്ങളിലേക്കും 20 പേരടങ്ങുന്ന ഒരു സംഘത്തെ നിയമിക്കാൻ പാർട്ടിയുടെ ന്യൂനപക്ഷ മോർച്ച വിഭാഗം തീരുമാനിച്ചിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗം തിങ്ങിപ്പാർക്കുന്ന മേഖലകളിൽ ഈ സംഘം എത്തുകയും അവരുമായി ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് പാർട്ടി വക്താക്കൾ അറിയിച്ചു. പ്രചാരണം ശക്തമാക്കുന്നതിന് രാഷ്ട്രീയേതര മേഖലകളിലെ 150 പേരുൾപ്പെടുന്ന ഒരു ടീം നിർമ്മിക്കാനും പാർട്ടി തീരുമാനിച്ചു. ഈ ടീമംഗങ്ങളെ പ്രത്യേകം ഗ്രൂപ്പുകളായി തിരിക്കുന്നതാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ പാർട്ടിയ്ക്ക് അനുകൂലമാക്കുകയെന്നത് ലക്ഷ്യമിട്ടായിരിക്കും ഇവരുടെ പ്രവർത്തനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കായി നടത്തിയ പ്രവർത്തനങ്ങളെപ്പറ്റി പ്രചാരണം നടത്തുകയാണ് ഈ ടീമിന്റെ ലക്ഷ്യം. അതിനായി മുസ്ലിം ജനസംഖ്യ കൂടുതലുള്ള ലോക്‌സഭാ നിയോജക മണ്ഡലങ്ങളിൽ പ്രചരണം ശക്തമാക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഒരുവർഷത്തോളം വിവിധ സംവാദ പരിപാടികൾ ഈ വിഷയത്തിൽ സംഘടിപ്പിക്കുകയും ചെയ്യും.
മുസ്ലിം ജനസംഖ്യ 20 ശതമാനത്തിൽ കൂടുതലുള്ള നിയോജക മണ്ഡലങ്ങളിൽ പ്രചരണം ശക്തമാക്കുമെന്നാണ് റിപ്പോർട്ട്. സെമിനാറുകൾ, സംവാദം, വീടുതോറുമുള്ള സന്ദർശനം, തുടങ്ങിയ വിവിധ പരിപാടികൾ പാർട്ടി ആസൂത്രണം ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശ്, കേരളം, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെ പല സംസ്ഥാനങ്ങളിലും പരിപാടിയുമായി ബന്ധപ്പെട്ട കാമ്പയിൻ നടത്തും. ഉത്തർപ്രദേശിലെ സഹാറൻപൂർ, മീററ്റ്, രാംപൂർ, അസംഗഡ് തുടങ്ങിയ ലോക്സഭാ മണ്ഡലങ്ങളിലും ബിഹാറിലെ കിഷൻഗഞ്ച്, അരാരിയ, കതിഹാർ എന്നിവിടങ്ങളിലും ഇത്തരം പരിപാടികൾ സംഘടിപ്പിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.