പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ച SDPIക്കാരുടെ മേലുള്ള അന്വേഷണം കേന്ദ്ര ഏജൻസികൾ ശക്തമാക്കി
- Published by:Rajesh V
- news18-malayalam
Last Updated:
പോപ്പുലർ ഫ്രണ്ട് നിരോധിക്കപ്പെട്ടപ്പോൾ അറസ്റ്റിലാകാതെയിരുന്ന അംഗങ്ങളിൽ പലരും തൊട്ടുപിന്നാലെ എസ് ഡി പി ഐയിൽ സജീവമായതായി കണ്ടെത്തിയിരുന്നു. അടുത്തിടെ നടന്ന സംഘടനാ തിരഞ്ഞെടുപ്പിൽ ഇതിൽ കുറെയധികം പേർ എസ് ഡി പി ഐ ഭാരവാഹികൾ ആയി ചുമതലയേറ്റു എന്നും ഏജൻസികൾ വിലയിരുത്തുന്നു
നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചശേഷം നിലവിൽ എസ് ഡി പി ഐയിൽ പ്രവർത്തിക്കുന്നവരുടെ മേലുള്ള അന്വേഷണം കേന്ദ്ര ഏജൻസികൾ ശക്തമാക്കി. പോപ്പുലർ ഫ്രണ്ട് നിരോധിക്കപ്പെട്ടപ്പോൾ അറസ്റ്റിലാകാതെയിരുന്ന അംഗങ്ങളിൽ പലരും തൊട്ടുപിന്നാലെ എസ് ഡി പി ഐയിൽ സജീവമായതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്. അടുത്തിടെ നടന്ന സംഘടനാ തിരഞ്ഞെടുപ്പിൽ ഇതിൽ കുറെയധികം പേർ എസ് ഡി പി ഐ ഭാരവാഹികൾ ആയി ചുമതലയേറ്റു എന്നും ഏജൻസികൾ വിലയിരുത്തുന്നു. ഇവർക്ക് നിരോധിക്കപ്പെട്ട സംഘടനയുമായുള്ള ബന്ധം ഏതു തരത്തിൽ ആണെന്ന് കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കും എന്നാണ് സൂചന.
ഇതിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ അറസ്റ്റിലായ എസ് ഡി പി ഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസിയുടെ ചോദ്യം ചെയ്യല്‍ തുടരും. ആറു ദിവസത്തെ ഇഡി കസ്റ്റഡിയിലാണ് ഫൈസിയെ കോടതി വിട്ടത്. രാജ്യത്തിന് പുറത്തു നിന്നടക്കം പോപ്പുലര്‍ ഫ്രണ്ടിനായി എത്തിച്ച പണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യുന്നത്. 2018 മുതൽ പാർട്ടി അധ്യക്ഷനാണ് മൊയ്‌ദീൻ കുട്ടി എന്ന എം കെ ഫൈസി. ഇദ്ദേഹത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇഡി കണ്ടെത്തലുകള്‍.
advertisement
പ്രത്യക്ഷത്തിൽ രണ്ടാണ് എങ്കിലും എസ് ഡി പി ഐയും പോപ്പുലര്‍ ഫ്രണ്ടും ഒരേ പ്രസ്ഥാനം തന്നെയെന്ന് ഇഡി വ്യക്തമാക്കുന്നു. പുറമെ സാമൂഹിക പ്രസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവർ അകമേ ഇസ്ലാമിക പ്രസ്ഥാനമാണെന്ന് സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ആസ്ഥാനമായിരുന്ന യൂണിറ്റി ഹൗസിൽ നിന്നും പരിശോധനയിൽ കണ്ടെടുത്ത രേഖകൾ ഉദ്ധരിച്ച് ഏജന്‍സി പറയുന്നു. സംഘടനയെയും പാർട്ടിയെയും കുറിച്ച് ആശയപരമായ വ്യക്തത (Conceptual Clarity about the Organisation and Party) എന്ന രേഖയാണ് പത്രക്കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
advertisement
ജിഹാദിന്റെ എല്ലാ മാർഗങ്ങളും അംഗീകരിച്ചു കൊണ്ട് ഇന്ത്യയിൽ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിനായി പ്രവർത്തിക്കുകയായിരുന്ന പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടയുടെ യഥാർത്ഥ ലക്ഷ്യങ്ങൾ ഈ രേഖയിൽ ഉള്ളതായി ഇഡി വ്യക്തമാക്കുന്നു. ഇത് പ്രകാരം പുറമെ സാമൂഹിക പ്രസ്ഥാനവും അകമേ ഇസ്ലാമിക പ്രസ്ഥാനവുമായ ഇവർ ലക്ഷ്യം നേടുന്നതിനായി എസ് ഡി പി ഐ എന്ന പാർട്ടിയും മറ്റ് സഘടനകളും സ്ഥാപിച്ചു എന്നാണ് പത്രക്കുറിപ്പ്.
എസ് ഡി പി ഐ യുടെ സാമ്പത്തിക ഇടപാടു നിയന്ത്രിച്ചത് പോപ്പുലര്‍ ഫ്രണ്ട് ആണ് എന്നും എസ്ഡിപിഐക്കായി തിരഞ്ഞെടുപ്പ് ഫണ്ട് നല്‍കുന്നത് പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നാണെന്നും എസ് ഡി പി ഐയുടെ പാർലമെന്റ് നിയമസഭാ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് പോപ്പുലര്‍ ഫ്രണ്ട് ആണ് എന്നും ഇഡി വ്യക്തമാക്കുന്നു. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് 'ഫൈസി സാബ്' എന്ന് അഭിസംബോധന ചെയ്ത് എം കെ ഫൈസിക്ക് അയച്ച 2016 ലെ കത്തും പത്രക്കുറിപ്പിൽ ഉണ്ട്.
advertisement
പോപ്പുലര്‍ ഫ്രണ്ട് സ്രോതസ് വെളിപ്പെടുത്താത്ത, സംശയകരമായ, കണക്കിൽപെടാത്ത നാല് കോടിയിലേറെ രൂപ എസ് ഡി പി ഐയ്ക്ക് നൽകിയതിന്റെ തെളിവ് പരിശോധനകളിൽ ലഭിച്ചു. രാജ്യത്ത് ആക്രമണവും ഭീകര പ്രവര്‍ത്തനവും നടത്താന്‍ പ്രധാനമായും ഗൾഫ് രാജ്യങ്ങൾ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് നിയമവിരുദ്ധമായി പണം എത്തിയതിനൊപ്പം ഒപ്പം ഇതിനായി റമദാന്‍ കളക്ഷന്റെ പേരിലും പണം പോപ്പുലര്‍ ഫ്രണ്ട് പിരിച്ചെന്നും ഇ ഡി ആരോപിക്കുന്നു.
എസ് ഡി പി ഐയുടെ സാമ്പത്തിക ഇടപാടുകൾ സംഘടനയുടെ തലവനായ എം കെ ഫൈസിയുടെ അറിവോടെയാണ് ഇടപാടുകള്‍ നടന്നത്. പോപ്പുലർ ഫ്രണ്ട് ഇന്ത്യയിൽ നിയമവിരുദ്ധമായ, ഭീകര പ്രവർത്തനങ്ങൾ ചെയ്യാനായി ഉപയോഗിക്കുന്ന തുകയാണ് എന്ന് പൂർണമായി ഫൈസിക്ക് അറിവുണ്ടായിരുന്നിട്ടും സ്വീകരിച്ച് അതിന്റെ ഗുണഭോക്താവായി എന്ന് ഇഡി പറയുന്നു. ഹവാലയടക്കം മാര്‍ഗ്ഗങ്ങളിലൂടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം എത്തിച്ചു.12 തവണ നോട്ടീസ് നല്‍കിയിട്ടും ഫൈസി ഹാജരായില്ലെന്നും ഇതോടെയാണ് മറ്റു നടപടികള്‍ ആരംഭിച്ചതെന്നും ഇ ഡി വ്യക്തമാക്കുന്നു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിൽ പിടിച്ചെടുത്തവയില്‍ 61.72 കോടി രൂപ വിലമതിക്കുന്ന 19 സ്ഥാവര ജംഗമ സ്വത്തുക്കളും ഉള്‍പ്പെടുന്നതായി ഇ ഡി അറിയിച്ചു.
advertisement
അതേസമയം സംസ്ഥാന വ്യാപകമായി എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്റെ അറസ്റ്റില്‍ എസ്ഡിപിഐ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. ഇഡി നടപടി ഭരണകൂട ഭീകരതയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞു. അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യവ്യാപകമായി ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം ശക്തിപ്പെട്ടു വരുന്നതിലുള്ള അങ്കലാപ്പും പ്രതികാര നടപടിയുമാണ് ഈ അറസ്റ്റിനു പിന്നില്‍ എന്ന് പാർട്ടി ആരോപിച്ചു.
Summary: Central agencies intensifies the investigation on former PFI members now active in SDPI.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 05, 2025 2:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ച SDPIക്കാരുടെ മേലുള്ള അന്വേഷണം കേന്ദ്ര ഏജൻസികൾ ശക്തമാക്കി