ഭോപ്പാല്‍: രാഷ്ട്രീയ ചരടുവലികൾ നടക്കുന്ന മധ്യപ്രദേശില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കോവിഡ് 19 സ്ഥിരീകരിച്ച കോണ്‍ഗ്രസ് എംഎല്‍എയും. തലമുതല്‍ വിരല്‍ വരെ മറച്ചുള്ള പി.പി.ഇ കിറ്റും ഫെയ്‌സ് ഷീല്‍ഡും ധരിച്ച് ഒറ്റക്കെത്തിയാണ് എം.എല്‍.എ വോട്ട് ചെയ്തത്. മധ്യപ്രദേശ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും എംഎൽഎയുമായ 37കാരൻ കുനാല്‍ ചൗധരിയാണ് കോവിഡ് സ്ഥിരീകരിച്ചിട്ടും വോട്ട് രേഖപ്പെടുത്താനെത്തിയത്. 205 എം.എല്‍.എമാരും വോട്ട് ചെയ്ത് പോയതിന് ശേഷമാണ് ഇദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മറ്റുള്ളവരും ചൗധരിക്ക് വോട്ടു ചെയ്യാനുള്ള അവസരമൊരുക്കി. ജൂണ്‍ ആറിനാണ് ചൗധരി കോവിഡ് ലക്ഷണങ്ങളോടെ ചികിത്സയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ജൂണ്‍ 12 ന് അദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
''ഉച്ചയ്ക്ക് 12.45 ന് ഞാന്‍ ആംബുലന്‍സില്‍ വിദാന്‍ സഭയിലെത്തി. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പി.പി.ഇ കിറ്റും മറ്റും ധരിച്ചാണ് എത്തിയത്. ഉദ്യോഗസ്ഥരും പി.പി.ഇ കിറ്റ് ധരിച്ചിരുന്നു. അവര്‍ക്ക് അല്‍പം ഭയമുണ്ടായിരുന്നെന്ന് എനിക്ക് തോന്നുന്നു. ഞാന്‍ എന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്ത് തിരിച്ചുപോയി’,- കുനാല്‍ ചൗധരി പറഞ്ഞു.
എന്നാല്‍ കൊവിഡ് ബാധിതനായ വ്യക്തിയെ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ എത്തിച്ചതിനെതിരെ ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. എങ്ങനെയാണ് കോവിഡ് രോഗിക്ക് അതിനുള്ള അനുമതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുകയെന്ന് ബിജെപി വക്താവ് ഹിതേഷ് വാജ്പെയ് ചോദിച്ചു. ഇത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിരുന്നുവെന്ന് റിട്ടേണിംഗ് ഓഫീസർ എ പി സിംഗ് പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.