'ഡിഎംകെ മുന്നണിയിൽ ചേരാൻ സിപിഎം കോടികൾ വാങ്ങി'; സഖാക്കളുടെ അധഃപതനമെന്ന് കമൽ ഹാസന്‍
- Published by:Rajesh V
- news18-malayalam
Last Updated:
''സീതാറാം യെച്ചൂരിയുടെ മുന്‍വിധി സഖ്യം അസാധ്യമാക്കി. തന്റെ രാഷ്ട്രീയ പ്രവേശനത്തെ സീതാറാം യെച്ചൂരി വില കുറച്ച് കണ്ടു. ''
ചെന്നൈ: സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി മക്കൾ നീതി മയ്യം പ്രസിഡന്റും നടനുമായ കമൽ ഹാസൻ. സിപിഎം തന്റെ രാഷ്ട്രീയ പ്രവേശനത്തെ വില കുറച്ചുകണ്ടെന്ന് പറഞ്ഞ കമല്‍ഹാസന്‍, സിപിഎം പരസ്യമായി കോടികള്‍ വാങ്ങിയാണ് തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിയില്‍ ചേര്‍ന്നതെന്നും ആരോപിച്ചു. ഡിഎംകെയില്‍ നിന്ന് തമിഴ്‌നാട്ടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 25 കോടി രൂപ കൈപ്പറ്റി. ലളിതജീവിതം ആഗ്രഹിക്കുന്ന സഖാക്കളുടെ അധഃപതനത്തില്‍ ഖേദിക്കുന്നുവെന്നും കമല്‍ഹാസന്‍. നിരവധി ഇടത് പാര്‍ട്ടികളുമായി താന്‍ ചര്‍ച്ചക്ക് ശ്രമിച്ചിരുന്നു എന്നും കമല്‍ ഹാസന്‍ പറഞ്ഞു. 24 ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കമൽ ഹാസൻ വിമർശനം ഉന്നയിച്ചത്.
''സഖ്യത്തിനായി രണ്ടോ മൂന്നോ പ്രാവശ്യം യെച്ചൂരിയെ വിളിച്ചിരുന്നു. കോണ്‍ഗ്രസ് പോലും എന്നെ ക്ഷണിച്ചിരുന്നു. തന്റേത് ചെറിയ പാര്‍ട്ടിയാണെന്ന് കരുതേണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു. സീതാറാം യെച്ചൂരിയുടെ മുന്‍വിധി സഖ്യം അസാധ്യമാക്കി. തന്റെ രാഷ്ട്രീയ പ്രവേശനത്തെ സീതാറാം യെച്ചൂരി വില കുറച്ച് കണ്ടു. താന്‍ അങ്ങോട്ട് വരുന്നതിനെക്കാള്‍ നിങ്ങള്‍ ഇങ്ങോട്ട് വരുന്നതാണ് നല്ലതെന്ന് കോണ്‍ഗ്രസിനോട് പറഞ്ഞിരുന്നു. പരസ്യമായി കോടികള്‍ വാങ്ങിയാണ് തമിഴ്‌നാട്ടില്‍ സിപിഎം ഡിഎംകെ മുന്നണിയില്‍ ചേര്‍ന്നത്. ഡിഎംകെയില്‍ നിന്ന് തമിഴ്‌നാട്ടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 25 കോടി രൂപ കൈപ്പറ്റി. ലളിതജീവിതം ആഗ്രഹിക്കുന്ന സഖാക്കളുടെ അധഃപതനത്തില്‍ ഖേദിക്കുന്നു.''- അഭിമുഖത്തിൽ കമല്‍ ഹാസൻ പറയുന്നു.
advertisement
കേരളത്തിലെ പോലെയല്ല തമിഴ്‌നാട് കമ്മ്യൂണിസ്റ്റ് പാർട്ടി. ഇവിടെ പരസ്യമായി കോടികൾ വാങ്ങിയാണ് സിപിഎം മുന്നണിയിൽ ചേർന്നത്. ഡിഎംകെയിൽ നിന്ന് 25 കോടി രൂപ കമ്മ്യൂണിസ്റ്റു പാർട്ടികൾ കൈപ്പറ്റി. റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കൾ ഇങ്ങനെ ആയതിൽ വിഷമം ഉണ്ട്. ഫണ്ടിംഗ് എന്ന് പറഞ്ഞാലും യോജിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇസത്തിൽ മുറുകെ പിടിച്ചാൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയില്ല. മിതവാദം കമ്മ്യൂണിസത്തോളം തന്നെ പ്രധാനമാണ്. മക്കൾ നീതിമയ്യം ഇല്ലാതെ ഇന്ന് തമിഴ് രാഷ്ട്രീയം ഇല്ല എന്നും അദ്ദേഹം പ്രതികരിച്ചു. സ്റ്റാലിനെ വിശ്വസിക്കാൻ കഴിയില്ല. ഭരണം തിരിയുന്നിടത്തേക്ക് അവർ തിരിയും. തോളിലെ തോർത്തിന്റെ നിറം മാറും. ഒരു ദ്രാവിഡ മുന്നണിയ്‌ക്കൊപ്പവും ഉണ്ടാവില്ല. മക്കൾ നീതി മയ്യം കാലത്തിന്റെ ആവശ്യമെന്നും കമൽ കൂട്ടിച്ചേർത്തു.
advertisement
'കോണ്‍ഗ്രസ് സഖ്യത്തിനായി വിളിച്ചിരുന്നു'
‘കോണ്‍ഗ്രസ് നേതൃത്വം ഞങ്ങളോട് സംസാരിച്ചിരുന്നു. എന്നാല്‍ അവരുമായി ഒരു ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയ്യാറാല്ല. അവര്‍ ഡിഎംകെയുമായുള്ള സഖ്യമുപേക്ഷിച്ചാല്‍ മാത്രം സഖ്യം ചേരുന്നതിനെപ്പറ്റി ആലോചിക്കാമെന്നാണ് ഞങ്ങളുടെ നിലപാട്. എന്നാല്‍ അതിനര്‍ത്ഥം അവരെ പാര്‍ട്ടിയുടെ പ്രധാനഭാഗമാക്കും എന്നല്ല’- രണ്ട് ദിവസം മുൻപ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കമൽ ഹാസന്‍ പറഞ്ഞു.
അതേസമയം ഔട്ട് സൈഡര്‍ രാഷ്ട്രീയം തമിഴ്‌നാട്ടില്‍ വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ എത്രത്തോളം ഒരാളെ സ്‌നേഹിക്കുന്നുവെന്നതിലാണ് കാര്യമെന്നും കമൽ ഹാസൻ പറഞ്ഞു. ‘തമിഴ്‌നാട്ടില്‍ ഗാന്ധിജി ഒരു ഔട്ട്‌സൈഡര്‍ ആയിരുന്നു. എന്നാല്‍ ജനങ്ങള്‍ അദ്ദേഹത്തെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയായിരുന്ന എം.ജി.ആര്‍ കേരളത്തില്‍ നിന്നുള്ളയാളാണ്. അദ്ദേഹത്തെയും തമിഴ്‌നാട് ജനത സ്വീകരിച്ചു. അതുകൊണ്ടുതന്നെ ഈ ഔട്ട് സൈഡര്‍ രാഷ്ട്രീയം തമിഴ്‌നാട്ടില്‍ വിലപ്പോകില്ല,’ കമല്‍ഹാസന്‍ പറഞ്ഞു.
advertisement
വരുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് കമല്‍ മത്സരിക്കുന്നത്. മാര്‍ച്ച് 12നാണ് ഇത് സംബന്ധിച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക അറിയിപ്പുണ്ടായത്. നിയമസഭ തെരഞ്ഞെടുപ്പില്‍ 234 സീറ്റുകളില്‍ മക്കള്‍ നീതി മയ്യം 154 സീറ്റുകളില്‍ മത്സരിക്കുമെന്ന് കമല്‍ ഹാസന്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന സീറ്റുകളില്‍ സഖ്യകക്ഷികള്‍ മത്സരിക്കും. സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കമല്‍ ഹാസന്‍ ആണെന്ന് ഓള്‍ ഇന്ത്യ സമത്വ മക്കള്‍ കക്ഷി നേതാവ് ശരത് കുമാര്‍ നേരത്തെ വ്യക്തമാക്കി. സഖ്യത്തിന്റെ ഭാഗമായി 40 സീറ്റുകളില്‍ ശരത് കുമാറിന്റെ പാര്‍ട്ടി മത്സരിക്കുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 28, 2021 10:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ഡിഎംകെ മുന്നണിയിൽ ചേരാൻ സിപിഎം കോടികൾ വാങ്ങി'; സഖാക്കളുടെ അധഃപതനമെന്ന് കമൽ ഹാസന്‍