ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദടക്കമുള്ള പ്രതികൾക്ക് ജാമ്യമില്ല
- Published by:Nandu Krishnan
- news18-malayalam
Last Updated:
നേരത്തേ നാലുതവണ പ്രതികളുടെ ജാമ്യഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നിരുന്നെങ്കിലും ജാമ്യഹര്‍ജി തള്ളുകയായിരുന്നു
2020 ലെ ഡൽഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട യുഎപിഎ കേസിൽ ഉമർ ഖാലിദും ഷർജീൽ ഇമാമും അടക്കമുള്ള പ്രതികൾക്ക് ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചു.ജസ്റ്റിസുമാരായ നവീൻ ചൗള, ഷാലിന്ദർ കൗർ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്. ജൂലൈ 9 ന് പ്രോസിക്യൂഷന്റെയും വിവിധ പ്രതികളുടെയും വാദങ്ങൾ കേട്ട ശേഷം വിധി പറയാൻ മാറ്റിവയ്ക്കുകയായിരുന്നു.അത്തർ ഖാൻ, ഖാലിദ് സൈഫി, മൊഹമ്മദ് സലീം ഖാൻ, ഷിഫ ഉർ റഹ്മാൻ, മീരാൻ ഹൈദർ, ഗൾഫിഷ ഫാത്തിമ, ഷദാബ് അഹമ്മദ് എന്നിവരാണ് മറ്റ് പ്രതികൾ.
ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത പ്രോസിക്യൂഷൻ ഇത് സ്വയമേവയുള്ള കലാപമല്ലെന്നും മറിച്ച് ദുരുദ്ദേശ്യത്തോടെയും ആസൂത്രിതമായും ഗൂഢാലോചനയോടെയും മുൻകൂട്ടി കലാപം ആസൂത്രണം ചെയ്തതാണെന്നും വാദിച്ചു.ആഗോളതലത്തിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണിതെന്നും ദീർഘനേരം തടവിൽ വയ്ക്കുന്നത് ജാമ്യത്തിന് കാരണമല്ലെന്നും പ്രോസിക്യൂഷനെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
53 പേർ കൊല്ലപ്പെടുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കലാപത്തിന്റെ സൂത്രധാരന്മാർ ആണെന്ന് ആരോപിച്ച് ഉമർ ഖാലിദ്, ഷർജീൽ ഇമാം, മറ്റ് പ്രതികൾഎന്നിവർക്കെതിരെ യുഎപിഎയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകളും പ്രകാരമാണ് കേസെടുത്തത്.സിഎഎയ്ക്കും എൻആർസിക്കും എതിരായ പ്രതിഷേധത്തിനിടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കേസിൽ 2020 ഓഗസ്റ്റ് 25 നാണ് ഷർജീൽ ഇമാം അറസ്റ്റിലാകുന്നത്. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു ഡല്‍ഹി പോലീസ് കോടതിയില്‍ പറഞ്ഞത്.നേരത്തേ നാലുതവണ പ്രതികളുടെ ജാമ്യഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയില്‍വന്നിരുന്നെങ്കിലും ജാമ്യഹര്‍ജി തള്ളുകയായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 02, 2025 7:10 PM IST