ചെന്നൈ: വിലകൂടിയ റാഫേല്‍ റിസ്റ്റ് വാച്ച് ധരിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട തമിഴ്നാട് ബിജെപി പ്രസിഡന്റ് കെ. അണ്ണാമലൈയ്ക്കെതിരെ വിമര്‍ശനവുമായി മന്ത്രി സെന്തില്‍ ബാലാജി. അഞ്ച് ലക്ഷം രൂപ വില വരുന്നതാണ് വാച്ച് എന്നും ഇത്രയധികം വിലയുള്ള വാച്ച് അണ്ണാമലൈയ്ക്ക് എങ്ങനെ ലഭിച്ചുവെന്നുമാണ് സെന്തില്‍ ചോദിച്ചത്.
നാല് ആടുകള്‍ മാത്രമാണ് തന്റെ ആകെ സമ്പാദ്യം എന്ന് പറഞ്ഞയാള്‍ക്ക് എങ്ങനെയാണ് ഇത്രയധികം വിലയുള്ള വാച്ച് വാങ്ങാന്‍ കഴിഞ്ഞതെന്ന് മന്ത്രി ചോദിച്ചു. ദേശീയത മുറുകെപ്പിടിക്കുന്നുവെന്ന് പറയുന്നയാളാണ് അണ്ണാമലൈ എന്നും എന്നാല്‍ വാച്ചിന്റെ കാര്യത്തില്‍ അദ്ദേഹം അത് പാലിക്കുന്നില്ലെന്നും സെന്തില്‍ ചൂണ്ടിക്കാട്ടി.
ഫ്രാന്‍സില്‍ നിര്‍മ്മിക്കുന്നതാണ് ഈ വാച്ച് എന്ന കാര്യം അണ്ണാമലൈ മറന്നുപോയോ എന്നും സെന്തില്‍ ചോദിച്ചു. എന്നാല്‍ വാച്ചിനെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും നല്കാന് താന്‍ തയ്യാറാണെന്ന മറുപടിയാണ് അണ്ണമലൈ നല്‍കിയത്. വാച്ചിന്റെ വിലയടങ്ങിയ രസീതും വേണമെങ്കില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ വിശദാംശങ്ങള്‍ വരെ പരസ്യമാക്കാന്‍ തയ്യാറാണെന്നും അണ്ണാമലൈ പറഞ്ഞു.
മന്ത്രിയുടെ ഓരോ ചോദ്യങ്ങള്‍ക്കും അക്കമിട്ട് മറുപടി പറഞ്ഞ് അണ്ണാമലൈയും രംഗത്തെത്തുകയായിരുന്നു. അഴിമതി വിഷയത്തില്‍ തന്നോട് പോരാടാനാണ് ഡിഎംകെ ശ്രമിക്കുന്നത്. അതിന് താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല താനൊരു ദേശീയവാദി തന്നെയാണെന്നും ജീവനുള്ളിടത്തോളം കാലം ഈ വാച്ച് ധരിച്ച് തന്നെ പൊതുയിടങ്ങളില്‍ എത്തുമെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.
‘ഇന്ത്യ റാഫേല്‍ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്കിയ കാലത്ത് നിര്‍മ്മിച്ചതാണ് ഈ വാച്ചുകള്‍. ഇവയ്ക്ക് 3.5 ലക്ഷം രൂപയാണ് വില. റാഫേല്‍ വിമാനത്തില്‍ സഞ്ചരിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചില്ല. അതുകൊണ്ട് ഒരു ദേശീയവാദി എന്ന നിലയില്‍ ഞാന്‍ റാഫേല്‍ വാച്ച് ധരിക്കുന്നു!’, അണ്ണാമലൈ പറഞ്ഞു.
അതേസമയം താന്‍ ഈ വാച്ച് വാങ്ങിയത് 2021ലാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ആകുന്നതിന് മുമ്പാണ് താന്‍ വാച്ച് വാങ്ങിയതെന്നും അദ്ദേഹം പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.