മഥുര: ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ കോവിഡ് പരിശോധന ടാർഗറ്റ് തികയ്ക്കാൻ സ്വന്തം സാംപിൾ നൽകിയ ഡോക്ടർ പിടിയിലായി. ദിവസവും 15 സാംപിളുകളാണ് ഒരു ഡോക്ടർ മാത്രം ഇത്തരത്തിൽ നൽകിയിരുന്നത്. ദിനംപ്രതി പരിശോധന കൂട്ടിയെന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് ഇത്തരമൊരു സംഭവം പുറത്തുവന്നിരിക്കുന്നത്.
ഒരു ഡോക്ടർ തന്നെ 15 തവണ സാംപിൾ എടുത്തു നൽകുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. മഥുര ജില്ലയിലെ ബാൽഡിയോടിന്നിലെ കമ്മ്യൂണിറ്റ് ഹെൽത്ത് സെന്‍ററിലെ ഡോക്ടർ രാജ്കുമാർ സരസ്വത്ത് ആണ്
കോവിഡ് പരിശോധന ടാർഗറ്റ് തികയ്ക്കാനായി സ്വന്തം സാംപിൾ നൽകിയത്.
മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ച
കോവിഡ് 19 സാമ്പിൾ ടാർഗറ്റു തികയ്ക്കുന്നതിനാണ് താൻ സാംപിൾ നൽകുന്നതെന്ന് ഡോക്ടർ വീഡിയോയിൽ പറയുന്നുണ്ട്. ഈ സാംപിളുകൾ പലരുടെ പേരുകളിലായി പരിശോധിയ്ക്കുകയാണ് ചെയ്യുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംഭവം വിവാദമായതോടെ ഡോക്ടർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇതേ ആരോഗ്യ കേന്ദ്രത്തിലെ മറ്റൊരു ഡോക്ടർ ഡോ. അമിത് ഗുരുതരമായ ഒരു ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടുതൽ വ്യാജ ടെസ്റ്റുകൾ ചെയ്യാൻ ഇവിടുത്തെ ചുമതലയുള്ള മെഡിക്കൽ ഓഫീസർ ഡോ. യോഗേന്ദ്ര സിംഗ് റാണ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് ആരോപണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.