ന്യൂഡൽഹി: ഗോരഖ്പുർ സർക്കാർ ആശുപത്രിയിലെ ശിശുമരണങ്ങളുടെ പേരിൽ വിവാദങ്ങളിൽ നിറഞ്ഞ ഡോക്ടർ കഫീൽ ഖാൻ മുംബൈയിൽ അറസ്റ്റിൽ. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്ത് പ്രകോപനപരമായി സംസാരിച്ചു എന്നാരോപിച്ചാണ് യുപി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ഡിസംബർ 12 ന് അലിഗഡ് യൂണിവേഴ്സിറ്റിയിൽ നടന്ന സിഎഎ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്ത കഫീൽ ഖാൻ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയിരുന്നുവെന്നും അന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നതെന്നുമാണ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഇൻസ്പെക്ടർ ജനറൽ അമിതാഭ് യഷ് അറിയിച്ചത്.
Also Read-സിഎഎക്കെതിരെ രാഷ്ട്രപതിക്ക് ഒരു കോടി കത്ത്; തുടക്കമിട്ട് സാദിഖലി ശിഹാബ് തങ്ങൾ
ഇവിടെ ബാഗിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് കഫീൽ ഖാൻ മുംബൈയിലെത്തിയത്. ന്യൂഡൽഹിയിലെ ഷഹീൻ ബാഗിന് സമാനമായി ഇവിടെയും സ്ത്രീകളുടെ നേതൃത്വത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ആരംഭിച്ചിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒരു റാലിയിൽ പങ്കെടുക്കാനെത്തിയതിനിടെയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
ഉത്തർപ്രദേശ് ഗോരഖ്പുരിലെ ബാബ രാഘവ് ദാസ് മെഡിക്കൽ കോളജ് ഹോസ്പിറ്റലിലെ നോഡൽ ഓഫീസർ ആയിരുന്നു ഡോ.കഫീൽ ഖാൻ. 2017 ആഗസ്റ്റിൽ ആശുപത്രിയിൽ അറുപതോളം കുഞ്ഞുങ്ങൾ ഓക്സിജന്‍ കിട്ടാതെ മരിച്ചിരുന്നു. സംഭവത്തിൽ കുറ്റാരോപിതനായി അറസ്റ്റ് ചെയ്യപ്പെട്ട കഫീൽ ഖാൻ ഒമ്പത് മാസത്തോളമാണ് ചെയ്യാത്ത കുറ്റത്തിന് തടവിൽ കഴിഞ്ഞത്. എന്നാൽ കഴിഞ്ഞ വർഷം ഉത്തർപ്രദേശ് സർക്കാർ അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നല്‍കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.