ബെംഗളൂരുവില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടില്‍ കാര്‍ കുടുങ്ങി ഇൻഫോസിസ് എൻജിനിയറായ 22കാരിയടക്കം രണ്ടുപേർ മുങ്ങിമരിച്ച വാർത്ത ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കനത്ത നാശനഷ്ടമാണ് ബെംഗളുരുവിന്റെ പലഭാഗത്തും റിപ്പോർട്ട് ചെയ്തത്. അപ്രതീക്ഷിതമായെത്തിയ കനത്ത മഴയിൽ ജ്വല്ലറിയിൽ വെള്ളം കയറി രണ്ടര കോടി രൂപയുടെ സ്വർണാഭരണങ്ങൾ ഒലിച്ചുപോയ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മല്ലേശ്വരത്തെ നിഹാൻ ജ്വല്ലറിയിലെ സ്വർണവും സാധനങ്ങളുമാണ് കുത്തിയൊലിച്ചെത്തിയ മഴവെള്ളത്തിൽ ഒലിച്ചുപോയത്.
ജ്വല്ലറിക്കകത്തെ 80 ശതമാനം ആഭരണങ്ങളും ഫർണീച്ചറുകളും ഒലിച്ചുപോയി. അപ്രതീക്ഷിത വെള്ളപ്പാച്ചിലിൽ ഷട്ടർ പോലും അടക്കാൻ കഴിയാത്തതാണു വൻനഷ്ടത്തിന് ഇടയാക്കിയതെന്നാണ് സൂചന.
പെട്ടെന്നുണ്ടായ മഴയിൽ വേഗത്തിൽ കടയിൽ വെള്ളവും മാലിന്യവും നിറഞ്ഞതോടെ ഉടമയും ജോലിക്കാരും ജീവനും കൊണ്ടോടി. കുത്തിയൊലിച്ചെത്തിയ വെള്ളം ഷോക്കേസുകളിൽ നിരത്തിവച്ചിരുന്ന ആഭരണങ്ങളടക്കം കവർന്നു. വെള്ളത്തിന്റെ ശക്തിയിൽ ഷോറൂമിന്റെ പിറകുവശത്തെ വാതിൽ തുറന്നതോടെ മുഴുവൻ ആഭരണങ്ങളും നഷ്ടമാക്കുകയായിരുന്നു.
ജ്വല്ലറിയുടെ ഒന്നാം വാർഷികം ആഘോഷികാനായി ശനിയാഴ്ച വൻതോതിൽ സ്വർണംശേഖരിച്ചിരുന്നു. ഇതും നഷ്ടമായി. സഹായത്തിനായി കോർപ്പറേഷൻ അധികൃതരെ ഫോണിൽ വിളിച്ചിട്ടും ലഭിച്ചില്ലെന്നാണു ഉടമയായ വനിതയുടെ പരാതി. അടുത്തിടെ മേഖലയിലെ അഴുക്കുചാലുകളും ഓടകളും നവീകരിച്ചിരുന്നു. നിർമാണത്തിലെ അശാസ്ത്രീയതയാണ് ഇത്രയും വലിയ നഷ്ടത്തിനിടയാക്കിയതെന്നും ജ്വല്ലറി ഉടമ കുറ്റപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.