ന്യൂഡൽഹി: കർഷക ബില്ലുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ രാജ്യസഭയിൽ മോശമായി പെരുമാറിയ എട്ടു എം.പിമാർക്കെതിരെ നടപടി. എളമരം കരീം, കെ.കെ രാഗേഷ് എന്നിവരുൾപ്പടെ എട്ടു എം.പിമാരെ ഈ സമ്മേളന കാലയളവിലേക്ക് സസ്പെൻഡ് ചെയ്തു. തൃണമൂൽ കോൺഗ്രസിന്‍റെ ഡെറിക് ഒബ്രിയാൻ, സഞ്ജയ്, സിങ്, രാജു സതാവ്, രിപുൻ ബോറ, ഡോളാ സെൻ, സയ്യ്ദ് നസീർ ഹുസൈൻ എന്നിവരാണ് നടപടി നേരിട്ട മറ്റ് എംപിമാർ.
ജനാധിപത്യം കശാപ്പുചെയ്യപ്പെടുകയാണെന്നും കർഷകർക്കും സാധാരണക്കാർക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എളമരം കരീം ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു. എതിർ ശബ്ദങ്ങളെ ഭയപ്പെടുന്ന ഭീരുക്കളാണ് തങ്ങളെന്ന് മോദിയും കൂട്ടരും വീണ്ടും തെളിയിച്ചിരിക്കുന്നു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അടിവേരറുക്കുന്ന കർഷക സമരങ്ങൾക്ക് ഈ സസ്പെൻഷൻ കൂടുതൽ ഊർജം പകരുമെന്നും അദ്ദേഹം പറഞ്ഞു .
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് അംഗങ്ങളെ സസ്പെൻഡ് ചെയ്യുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചത്. ഇതേത്തുടർന്നാണ് രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നടപടി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം സർക്കാർ പാർലമെന്‍റിൽ പാസാക്കിയ കർഷക ബിൽ വലിച്ചുകീറുകയും നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയും ചെയ്തതിനെ തുടർന്നാണ് എം.പിമാർക്കെതിരെ നടപടിയെടുത്തത്. വർഷകാല സമ്മേളനം അവസാനിക്കുന്നതുവരെ ഈ എം.പിമാർക്ക് പാർലമെന്‍റിൽ പ്രവേശിക്കാനാകില്ല.
കർഷകരുമായി ബന്ധപ്പെട്ട രണ്ടു ബില്ലുകൾ പാസാക്കിയതിനുശേഷം കഴിഞ്ഞ ദിവസം ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ എം.പിമാർ ഉയർത്തിയത്. പ്രതിഷേധത്തിനിടെ റൂൾബുക്ക് വലിച്ചുകീറി രാജ്യസഭാ ഉപാധ്യക്ഷന്‍റെ മുഖത്തേക്കു വലിച്ചെറിഞ്ഞു. ഇതോടെയാണ് മുതിർന്ന മന്ത്രിമാരുടെ യോഗം രാജ്യസഭാധ്യക്ഷൻ വിളിച്ചുചേർക്കുകയും, നടപടി കാര്യം തീരുമാനിക്കുകയും ചെയ്തത്.
You may also like:കോവിഡ് ടെസ്റ്റ് ടാർജറ്റ് തികയ്ക്കാൻ സ്വന്തം സാംപിൾ നൽകി; ഡോക്ടർ പിടിയിൽ [NEWS]COVID 19 | എയർ ഇന്ത്യ വിമാനങ്ങൾക്ക് ഒക്ടോബർ മൂന്നുവരെ വിലക്കേർപ്പെടുത്തി ഹോങ്കോങ് [NEWS] വിവാഹദിവസം വധുവിന്‍റെ പണവുമായി വരൻ മുങ്ങി; തട്ടിയെടുത്തത് പ്രളയദുരിതാശ്വാസമായി ലഭിച്ച രണ്ടരലക്ഷം രൂപ [NEWS]
രണ്ടു വിവാദ കാർഷിക ബില്ലുകൾ രാജ്യസഭ ശബ്ദവോട്ടിന് പാസാക്കിയിരുന്നു. ബില്ലുകൾ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും, സോഭയിൽ വോട്ടിനിടണമെന്നുമുള്ള പ്രതിപക്ഷ ആവശ്യം സർക്കാർ അംഗീകരിച്ചിരുന്നില്ല. ബില്ലുകൾ ശബ്ദ വോട്ടിന് പാസാക്കിയെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ് പ്രഖ്യാപിച്ചതോടെയാണ് പ്രതിപക്ഷ എംപിമാർ പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങിയത്. പ്രതിഷേധത്തിനിടെ രാജ്യസഭാ ഉപാധ്യക്ഷനെതിരെ 12 പ്രതിപക്ഷ പാർട്ടികൾ നോട്ടീസ് നൽകിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Agriculture bill, Elamaram kareem, K K Ragesh, Parliament, Rajya Sabha