ഗുജറാത്ത് 27 വര്‍ഷമായി ഭരിക്കുന്ന ബിജെപി വീണ്ടും അധികാരത്തിലെത്തിയിരിക്കുകയാണ്. ഗുജറാത്തിലെ വിജയത്തിന് ശേഷം അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ലക്ഷ്യം വെച്ചിരിക്കുന്നത്. അടുത്തിടെ രണ്ട് നേതാക്കളും പ്രദേശത്ത് യാത്ര നടത്തിയിരുന്നു.
ഞായറാഴ്ച മേഘാലയയിലെ ഷില്ലോങ്ങില്‍ നടന്ന നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സിലിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുത്ത പ്രധാനമന്ത്രി ത്രിപുരയില്‍ 4,350 കോടി രൂപയുടെ സുപ്രധാന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വ്വഹിച്ചു. ആഭ്യന്തര മന്ത്രിയും ഷില്ലോങ്ങില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു.
രാജ്യത്തിന്റെ സുരക്ഷയുടെയും സമൃദ്ധിയുടെയും ചവിട്ടുപടിയാണ് വടക്ക് കിഴക്കന്‍ മേഖലയെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഡിജിറ്റല്‍ കണക്ടിവിറ്റിയിലൂടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ അടുത്ത വര്‍ഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കും.
2023 ഡിസംബറിലാണ് മിസോറാമില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെയും മറ്റ് പാര്‍ട്ടികളുടെയും നില എങ്ങനെയെന്ന് നോക്കാം.2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 35 സീറ്റുകള്‍ നേടിയാണ് ത്രിപുരയില്‍ ബിജെപി അധികാരം പിടിച്ചത്. 60 അംഗ നിയമസഭയില്‍ ബിജെപിയും എതിർ കക്ഷിയും തമ്മിലുള്ള വോട്ട് വ്യത്യാസം 2% ല്‍ താഴെ മാത്രമായിരുന്നു.
ബിപ്ലബ് ദേബിന് പകരം സംസ്ഥാനത്ത് മണിക് സാഹയെ മുഖ്യമന്ത്രിയാക്കി. ഭരണ വിരുദ്ധതയെ പരാജയപ്പെടുത്താന്‍ ബിജെപി മറ്റ് പല സംസ്ഥാനങ്ങളിലും പ്രയോഗിച്ച തന്ത്രമാണിത്. തിരഞ്ഞെടുപ്പ് ചുമതലകള്‍ക്കായി 30 പാനലുകള്‍ രൂപീകരിച്ച് പാര്‍ട്ടി സംസ്ഥാന തലത്തില്‍ സംഘടനയെ അടുത്തിടെ പുനഃസ്ഥാപിക്കുകയും ചെയ്തു. അടുത്തിടെ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയും ആദിവാസി സംഘടനയുമായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയുമായുള്ള (ഐപിഎഫ്ടി) ബന്ധം വഷളയായിട്ടുണ്ട്.
ഐപിഎഫ്ടി ബിജെപിയില്‍ തുടരമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കോണ്‍ഗ്രസ്, ഇടതുപക്ഷം, തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എന്നിവയ്ക്ക് പുറമേ, ത്രിപുര ട്രൈബല്‍ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സിലില്‍ (ടിടിഎഎഡിസി) വന്‍ വിജയം നേടിയ ടിപ്ര മോതയില്‍ നിന്നും ബിജെപി ഭീഷണി നേരിടുന്നുണ്ട്. 2018ല്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയം നേടിയിരുന്നുവെങ്കിലും 60 അംഗ നിയമസഭയില്‍ ഭൂരിപക്ഷം നേടാനായില്ല.
ഈ സാഹചര്യത്തില്‍ രണ്ട് സീറ്റുകള്‍ മാത്രം നേടിയ ബിജെപി നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുമായി (എന്‍പിപി) ചേര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന തൃണമൂല്‍ കോണ്‍ഗ്രസും മേഘാലയയില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മേഘാലയില്‍ എത്തിയിരുന്നു.
2018 നാഗാലാന്‍ഡ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുമായി (എന്‍ഡിപിപി) ബിജെപി സഖ്യത്തിലേര്‍പ്പെടുകയും സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. 2023ല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും മറ്റ് 40 മണ്ഡലങ്ങളില്‍ എന്‍ഡിപിപി സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാനുമാണ് ബിജെപി പദ്ധതിയിടുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
Also read- ജാതിയും മതവും ഏതുമാവട്ടെ; ഈ ഗ്രാമത്തിൽ എല്ലാവർക്കും ഒരേ കുടുംബപ്പേര്
കഴിഞ്ഞ മാസമാണ് നാഗാലാന്‍ഡ് ബിജെപിയിലെ മൂന്ന് ജില്ലാ പ്രസിഡന്റുമാര്‍ ജനതാദളിലേക്ക് (യുണൈറ്റഡ്) മാറിയത്. നാഗാലാന്‍ഡിലെ 16 ജില്ലകള്‍ വിഭജിച്ചുകൊണ്ട് ഏഴ് ഗോത്രങ്ങളുടെ പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യമാണ് ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിന്റെ മറ്റൊരു തലവേദന.
2023ലെ തിരഞ്ഞെടുപ്പില്‍ മിസോറാമിലെ 40 നിയമസഭാ സീറ്റുകളിലും തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് ഈ വര്‍ഷം ഒക്ടോബറില്‍ മിസോറം ബിജെപി അധ്യക്ഷന്‍ വന്‍ലാല്‍മുക പ്രഖ്യാപിച്ചിരുന്നു. നിലവില്‍ മിസോ നാഷണല്‍ ഫ്രണ്ട് സര്‍ക്കാരാണ് സംസ്ഥാനത്ത് അധികാരത്തിലുള്ളത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 40ല്‍ 26 സീറ്റും സോറംതംഗയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി നേടി കോണ്‍ഗ്രസിനെ 5 സീറ്റിലേക്ക് ഒതുക്കിയിരുന്നു. 2018ല്‍ ബിജെപി ആദ്യമായി മിസോറാമിലും അക്കൗണ്ട് തുറന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.