ജാതിയും മതവും ഏതുമാവട്ടെ; ഈ ഗ്രാമത്തിൽ എല്ലാവർക്കും ഒരേ കുടുംബപ്പേര്
- Published by:Sarika KP
- news18-malayalam
Last Updated:
രാജസ്ഥാനിലെ നാഗൗർ ജില്ലയിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഓരോ സ്ഥലങ്ങൾക്കും അവരുടേതായ പല കഥകളും ചരിത്രവുമൊക്കെ പറയാനുണ്ടാകും. ഇന്ത്യയിലെ പല ഗ്രാമങ്ങൾക്കും അത്തരത്തിൽ അധികമാരും അറിയാത്ത ചില ചരിത്രവും കഥകളും കൗതുകങ്ങളുമൊക്കെയുണ്ട്. രാജസ്ഥാനിലെ അത്തരമൊരു ഗ്രാമത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. നടപ്പുശീലങ്ങളെയെല്ലാം മാറ്റിമറിച്ചാണ് ഈ ഗ്രാമം മാതൃകയാകുന്നത്.
ഇനാന എന്നാണ് ഈ ഗ്രാമത്തിന്റെ പേര്. രാജസ്ഥാനിലെ നാഗൗർ ജില്ലയിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. മതത്തിന്റെയും ജാതിയുടെയുമൊക്കെ അതിർവരമ്പുകളെ മറികടക്കുക എന്ന ഉദ്ദേശത്തോടെ ഗ്രാമവാസികളെല്ലാം ‘ഇനാനിയൻ’ എന്ന ഒരേ സർനെയിം ആണ് ഉപയോഗിക്കുന്നത്. വർഷങ്ങളായി തുടർന്നുപോരുന്ന രീതിയാണത്. കുംഹാർ, മേഘ്‌വാൾ, സെൻ, ജാട്ട്, രജപുത്ര തുടങ്ങിയ സമുദായങ്ങളിൽ പെട്ടവരെല്ലാം ഇവിടെയുണ്ട്.
1358-ൽ പ്രദേശം ഭരിച്ചിരുന്ന ഇന്ദർ സിങ്ങ് ആണ് ഗ്രാമം സ്ഥാപിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഇവിടെ പന്ത്രണ്ട് ജാതികളും പന്ത്രണ്ട് കൃഷിയിടങ്ങളും ഉണ്ടായിരുന്നുവെന്നാണ് ഗ്രാമത്തിൽ പ്രചരിക്കുന്ന നാടോടിക്കഥകളിൽ നിന്നും വ്യക്തമാകുന്നത്. എല്ലാവരെയും മൊത്തത്തിൽ ഇന്ദർ സിങ്ങ് ‘ഇനാനിയൻസ്’ എന്ന് വിളിച്ചിരുന്നു. അന്നുമുതൽ ഇന്നുവരെ പേരിനോടൊപ്പം ഗ്രാമവാസികൾ ‘ഇനാനിയൻ’ എന്നാണ് ചേർക്കുന്നത്.
advertisement
ഏകദേശം 10,000 ത്തോളം ജനസംഖ്യയുള്ള ഇനാന ഗ്രാമത്തിൽ 4,400-ലധികം വോട്ടർമാരുമുണ്ട്. ഗ്രാമത്തിലെ ഓരോരുത്തരുടെയും ഔദ്യോഗിക രേഖകളിലും ഇനാനിയൻ എന്നാണ് സർനെയിം. ഗ്രാമവാസികളെല്ലാം ഒരു സമൂഹമായി ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്.
ഇവിടെ ആരും മദ്യപിക്കാറില്ല എന്നതാണ് മറ്റൊരു പ്രത്യേകത. മാത്രമല്ല ഈ ഗ്രാമത്തിൽ നിന്ന് ഒരു കുറ്റകൃത്യം പോലും റിപ്പോർട്ട് ചെയ്യപ്പെടുന്നുമില്ല. മദ്യം വാങ്ങുന്നവരിൽ നിന്ന് 11,000 രൂപ പിഴ ചുമത്തും. ഗുട്ഖയും പുകയില ഉത്പന്നങ്ങളും ഗ്രാമത്തിൽ പൂർണമായും നിരോധിച്ചിരിക്കുകയാണ്.
advertisement
സ്പെയിനിലെ ‘സാൽതോ ഡി കാസ്ട്രോ’ എന്ന ഗ്രാമത്തെക്കുറിച്ചുള്ള വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. 2.1 കോടി രൂപക്ക് വിലക്കു വാങ്ങാം എന്നതാണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത. സമോറ പ്രവിശ്യയിൽ പോർച്ചുഗൽ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണിത്. മുപ്പത് വർഷമായി ജനവാസമില്ലാതെ ഉപേക്ഷിക്കപ്പെട്ട ഗ്രാമമാണ് സാൽതോ ഡി കാസ്ട്രോ. സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ നിന്ന് വെറും മൂന്ന് മണിക്കൂർ മാത്രമാണ് സാൽതോ ഡി കാസ്ട്രോയിലേക്കുള്ളത്. ഈ ഗ്രാമത്തിൽ ആകെയുള്ളത് 44 വീടുകൾ മാത്രമാണ്. ഒരു ഹോട്ടലും സ്കൂളും ചർച്ചും ഇവിടെയുണ്ട്. ഒരു നീന്തൽക്കുളവും ഇവിടെയുള്ളതായി ബിബിസി റിപ്പോർട്ടിൽ പറയുന്നു. ഒരു കുന്നിൻമുകളിലാണ് ഗ്രാമം. താഴെയായി സ്പെയിനിലെ പ്രശസ്തമായ അരീബസ് ഡെൽ ഡ്യൂറോ നാഷണൽ പാർക്കാണ്. 1950 കളിൽ ഇലക്ട്രിക്കൽ ജനറേഷൻ കമ്പനിയാണ് സാൽതോ ഡി കാസ്ട്രോ ഗ്രാമം സൃഷ്ടിച്ചത്. അടുത്തുള്ള ഡാമിൽ ജോലി ചെയ്യുന്ന തൊഴിലാളികളേയും കുടുംബങ്ങളേയും താമസിപ്പിക്കാനായിട്ടായിരുന്നു ഗ്രാമം. 1980 കളിൽ ഗ്രാമം പൂർണമായും ഉപേക്ഷിക്കപ്പെട്ടു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 20, 2022 12:44 PM IST


