ഇന്റർഫേസ് /വാർത്ത /India / ടിആര്‍പി റേറ്റിങ്ങില്‍ തട്ടിപ്പ്; റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്നുചാനലുകള്‍ക്കെതിരെ മുംബൈ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു

ടിആര്‍പി റേറ്റിങ്ങില്‍ തട്ടിപ്പ്; റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്നുചാനലുകള്‍ക്കെതിരെ മുംബൈ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു

News18 Malayalam

News18 Malayalam

മുംബൈ പൊലീസിന്റെ ആരോപണങ്ങൾ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി നിഷേധിച്ചു.

  • Share this:

മുംബൈ: ടിആർപി (ടെലിവിഷന്‍ റേറ്റിങ് പോയിന്റ്) റേറ്റിങ്ങിൽ കൃത്രിമം കാണിച്ചുവെന്നുകാട്ടി റിപ്പബ്ലിക് ടി വി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുംബൈ പൊലീസ്. ദിവസം മുഴുവൻ ചാനലുകൾ ഓൺചെയ്ത് ഇടാൻ വീട്ടുകാരോട് ആവശ്യപ്പെട്ടതായും കാര്യമായ വിദ്യാഭ്യാസമില്ലാത്തവർ താമസിക്കുന്ന വീടുകളിൽപോലും ചില ഇംഗ്ലീഷ് ചാനലുകൾ ദിവസം മുഴുവനും ഓൺചെയ്തിട്ടുവെന്നും മുംബൈ പൊലീസ് ആരോപിക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി മുംബൈ പൊലീസ് കമ്മീഷണർ പരംബീർ സിങ് പറഞ്ഞു. ''ടെലിവിഷൻ പരസ്യമേഖല ഏകദേശം 30,000- 40,000 കോടി രൂപയുടേതാണ്. ടിആർപി റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് പരസ്യ നിരക്ക് നിശ്ചയിക്കുന്നത്. ടിആർപിയിൽ ചെറിയ മാറ്റങ്ങൾ വന്നാൽ പോലും പരസ്യവരുമാനത്തെ ബാധിക്കും'' - അദ്ദേഹം പറഞ്ഞു.

Also Read- Nobel Literature prize| സാഹിത്യത്തിനുള്ള നൊബേൽ അമേരിക്കൻ കവയത്രി ലൂയി ഗ്ലുക്കിന്

ടിആർപി തട്ടിപ്പ് കണ്ടെത്തിയ മുംബൈ പൊലീസ് ക്രൈംബ്രാഞ്ച്വിഭാഗം, രണ്ട് മറാത്തി ചാനലുകളുടെ ഉടമകളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഒരു പ്രത്യേക ചാനല്‍ എത്രയാളുകള്‍ കാണുന്നു എന്ന് കണക്കാക്കുകയാണ് ടിആര്‍പിയിലൂടെ ചെയ്യുന്നത്. ഇതിലൂടെയാണ് ചാനലുകളുടെ ജനകീയത നിശ്ചയിക്കുന്നത്. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസിനെയും മഹാരാഷ്ട്ര സർക്കാരിനെയും കടന്നാക്രമിക്കുന്ന ഒരു ദേശീയ വാർത്താ ചാനലും ടിആർപി തട്ടിപ്പിൽ പങ്കാളിയാണെന്ന് പരംബീർ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

Also Read- Covid 19 in Kerala | സംസ്ഥാനത്ത് ഇന്ന് 5445 പേർക്ക് കോവിഡ്; 24 മരണം

ഈ ചാനലുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുമെന്ന് മുംബൈ പോലീസ് മേധാവി പരംബീര്‍ സിങ് പറഞ്ഞു. ഡയറക്ടറായാലും പ്രമോട്ടറായാലും ജീവനക്കാരായാലും കുറ്റക്കാരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പരസ്യത്തില്‍നിന്നല്ലാതെ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്ന് പണം ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിക്കും. എന്തെങ്കിലും കുറ്റകൃത്യം നടന്നതായി കണ്ടെത്തിയാല്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read- കൊറോണയ്ക്കെതിരെ യോജിച്ച പോരാട്ടത്തിന് പ്രധാനമന്ത്രിയുടെ ആഹ്വാനം

അതേസമയം റിപ്പബ്ലിക് ടി വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി പരംവീര്‍ സിങ്ങിന്റെ ആരോപണങ്ങള്‍ നിഷേധിച്ചു. റിപ്പബ്ലിക് ടിവിയ്‌ക്കെതിരെ പരംബീര്‍ സിങ് തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണെന്ന് അര്‍ണാബ് ഗോസ്വാമി പറഞ്ഞു. സുശാന്ത് സിങ് രാജ്പുത്ത് കേസില്‍ റിപ്പബ്ലിക് ടിവി പരംബീര്‍ സിങ്ങിനു നേരെ ചോദ്യങ്ങള്‍ ചോദിച്ചതാണ് ഇതിനു കാരണമെന്നും അര്‍ണാബ് പറഞ്ഞു. പരംബീര്‍ സിങ്ങിനെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്നും അര്‍ണാബ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ത്യയിൽ ചാനലുകളുടെ ടിആർപി റേറ്റിങ് കണക്കാക്കുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാർക്ക്), മുംബൈ പൊലീസിന്റെ നടപടികളുമായി സഹകരിക്കുമെന്ന് വ്യക്തമാക്കി. ''പാനൽ ഹോമുകൾ നുഴഞ്ഞുകയറിയതായി സംശയിക്കുന്ന മുൻപുള്ള എല്ലാ കേസുകളിലെയും പോലെ, ബാർക്ക് ഇന്ത്യ അതിന്റെ ജാഗ്രതയും അച്ചടക്ക മാർഗ്ഗനിർദ്ദേശങ്ങളും പിന്തുടരുന്നു. ഇന്ത്യ കാണുന്നതെന്താണെന്ന് കൃത്യമായും വിശ്വസ്തതയോടെയും റിപ്പോർട്ടുചെയ്യാനുള്ള ഉദ്ദേശ്യത്തെക്കുറിച്ച് ബാർക്ക് ഉറച്ചുനിൽക്കുന്നു," ബാർക്ക് ഇന്ത്യ വക്താവ് പറഞ്ഞു.

First published:

Tags: Mumbai police, Mumbai police probe