കൊൽക്കത്ത: അമിത വേഗതയിൽ അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം സൃഷ്ടിച്ച ബിജെപി എംപിയുടെ മകൻ അറസ്റ്റിൽ. അഭിനേതാവും ബിജെപി എംപിയുമായ രൂപാ ഗാംഗുലിയുടെ മകൻ ആകാശ് മുഖർജിയണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 9.15 ഓടെയായിരുന്നു അപകടം. ഇതിന് പിന്നാലെ ആകാശിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അപകടസമയത്ത് ആകാശ് മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ ആരോപിക്കുന്നുണ്ട്.
ഇത് സ്ഥിരീകരിക്കുന്നതിനായി ആകാശിന്റെ രക്തം പരിശോധനയ്ക്കായെടുത്തിട്ടുണ്ട്. റിപ്പോർട്ട് വന്നതിന് ശേഷം മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാനാകു എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. അപകടത്തിൽ പെട്ട കാറും ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ആകാശിനെ വൈകാതെ തന്ന ആലിപോർ കോടതിയിൽ ഹാജരാക്കും.
Also Read-മകനെ ആൾക്കൂട്ടം കൊന്നു: നീതി ലഭിക്കാത്തതിൽ മനം നൊന്ത് അന്ധനായ പിതാവ് ആത്മഹത്യ ചെയ്തു
'അശ്രദ്ധമായി വാഹനം ഓടിച്ച് നാശനഷ്ടങ്ങൾ ഉണ്ടാക്കിയതിന്റെ പേരിലാണ് ഇപ്പോൾ അറസ്റ്റ്.. ആർക്കും യാതൊരും അപകടവും ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടില്ല. മദ്യപിച്ചിരുന്നോ എന്നറിയാനായി ആകാശിന്റെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.. കാർ ഫോറൻസിക് പരിശോധനകൾക്കും'.. പൊലീസ് അറിയിച്ചു.
അമിത വേഗതയിലായിരുന്ന ആകാശിന്റെ കാർ സൗത്ത് കൊൽക്കത്തയിലെ ഇവരുടെ താമസ സ്ഥലത്തിന് സമീപമുള്ള റോയൽ കൽക്കത്ത ഗോൾഫ് ക്ലബിന്റെ മതിൽ തകർത്താണ് നിന്നത്. കാറിന്റെ അമിതവേഗത കണ്ട് ആളുകൾ ഒഴിഞ്ഞു പോയതിനാലാണ് വൻ അപകടം ഒഴിവായതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
എന്നാൽ സംഭവം രാഷ്ട്രീയ വിഷയമാക്കരുതെന്നായിരുന്നു ആകാശിന്റെ മാതാവ് രൂപാ ഗാംഗുലിയുടെ പ്രതികരണം. 'വീടിന് സമീപം വച്ച് എന്റെ മകന് ഒരു അപകടമുണ്ടായി.. ഞാൻ തന്നെ പൊലീസിനെ വിളിച്ച് നിയമപരമായ എല്ലാ നടപടികളുമായി മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.. ഇതിൽ രാഷ്ട്രീയമോ പ്രത്യേക താത്പര്യമോ ഇല്ല.. എന്റെ മകനെ ഞാൻ സ്നേഹിക്കുന്നുണ്ട്.. അവന്റെ കാര്യങ്ങൾ ശ്രദ്ധിക്കുകയും ചെയ്യും.. പക്ഷെ നിയമം നിയമത്തിന്റെ വഴി സ്വീകരിക്കണം'.. എന്നാണ് വിഷയത്തിൽ പ്രതികരിച്ച് രൂപ ട്വിറ്ററിൽ കുറിച്ചത്. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല.. തെറ്റ് പൊറുക്കുകയും ഇല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തു കൊണ്ടുള്ള കുറിപ്പിൽ ഇവർ വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.