ഡി.പി സതീഷുമായി സുധീന്ദ്ര കുൽക്കർണി നടത്തിയ സംഭാഷണം
ബംഗളൂരു: 1970കളുടെ മധ്യത്തിലാണ് ഞാനും പരീക്കറും ബോംബെ ഐഐടിയിൽ പഠിച്ചത്. അദ്ദേഹം എന്നേക്കാൾ ഒരു വർഷം സീനിയറായിരുന്നു. ഒരേ ഹോസ്റ്റലിലായിരുന്നു ഞങ്ങളുടെ താമസം. ഞാൻ രണ്ടാം നമ്പർ മുറിയിലും അദ്ദേഹം നാലാം നമ്പർ മുറിയിലുമായിരുന്നു താമസം.
ഐഐടി ക്യാംപസിലെ ഏറെ ജനപ്രിയനായ വിദ്യാർത്ഥിയായിരുന്നു മനോഹർ പരീക്കർ. എല്ലാവർക്കും അദ്ദേഹത്തെ അറിയാമായിരുന്നു. സംഘാടനമികവും നേതൃപാടവവുമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. കാംപസിലെ എല്ലാ പാഠ്യപ്രവർത്തനങ്ങളിലും വിദ്യാർത്ഥി രാഷ്ട്രീയത്തിലും അദ്ദേഹം നിറഞ്ഞുനിന്നു.
മനോഹർ പരീക്കറിന് ആദാരാഞ്ജലി അർപ്പിച്ച് രാജ്യം; സംസ്ക്കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്
ആശയപരമായി ഞാനും പരീക്കരും രണ്ടു ധ്രുവങ്ങളിലായിരുന്നു. അന്ന് ഞാൻ മാർക്സിസ്റ്റ് ചിന്താഗതിക്കാരനും അദ്ദേഹം ആർഎസ്എസുകാരനുമായിരുന്നു. ഇതേച്ചൊല്ലി ഞങ്ങൾ ഒരുപാട് സംവദിച്ചിട്ടുണ്ട്. ഞങ്ങളുടെ സൗഹൃദത്തെ ഇത് തെല്ലും ബാധിച്ചിട്ടില്ല.
1977ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പിൻവലിച്ചതിന് പിന്നാലെ പാർലമെന്‍റെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട സമയം. ബോംബെയിൽ ഞങ്ങളുടെ മണ്ഡലത്തിൽ ഡോ. സുബ്രഹ്മണ്യൻ സ്വാമിയായിരുന്നു ജനതാ പാർട്ടി സ്ഥാനാർത്ഥി. അന്ന് ഞാനും പരീക്കറും സുബ്രഹ്മണ്യൻ സ്വാമിക്കുവേണ്ടി ഒരുമിച്ച് പ്രചാരണത്തിന് ഇറങ്ങി. അപ്പോഴും ഞാൻ മാർക്സിസ്റ്റും അദ്ദേഹം ആർഎസ്എസുമായിരുന്നു. ആ ദിവസങ്ങളിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു. ഒരിക്കലും മറക്കാനാകാത്ത ദിവസങ്ങളായിരുന്നു അത്.
ഐഐടി പഠനം പൂർത്തിയശേഷവും അദ്ദേഹവുമായുള്ള ബന്ധം നിലനിർത്തിയിരുന്നു. 1997ൽ ഞാൻ പരീക്കറുടെ പാർട്ടിയായ ബിജെപിയിൽ ചേർന്നു. ഗോവ പോലൊരു ചെറിയ സംസ്ഥാനത്തുനിന്നുള്ള ആളായിട്ടുപോലും അദ്ദേഹം അന്ന് ബിജെപിയുടെ ദേശീയ നേതൃത്വത്തിലെ ശ്രദ്ധേയ നേതാക്കളിൽ ഒരാളായിരുന്നു.
ഗോവയെക്കുറിച്ചും ഇന്ത്യയെക്കുറിച്ചുമൊക്കെ ശരിയായ കാഴ്ചപ്പാട് ഉണ്ടായിരുന്ന നേതാവായിരുന്നു പരീക്കർ. പ്രധാനമന്ത്രിയായിരുന്ന എബി വാജ്പേയ് വിളിച്ചുചേർത്തിരുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിലെ താരം മനോഹർ പരീക്കർ ആയിരുന്നു. അദ്ദേഹത്തിന്‍റെ പ്രസംഗം ആരെയും ആകർഷിക്കുന്നതായിരുന്നു. നിരവധി ആശയങ്ങൾ അദ്ദേഹം പങ്കുവെക്കുമായിരുന്നു. ചെറുപ്പം മുതൽ അറിയാമായിരുന്നതുകൊണ്ട് എനിക്ക് അദ്ദേഹത്തെക്കുറിച്ച് ഒരു വിസ്മയവും തോന്നിയിരുന്നില്ല.
2013ൽ ഞാൻ ബിജെപി വിടുന്നതുവരെ അദ്ദേഹവുമായി അടുത്ത് പ്രവർത്തിക്കാൻ പലപ്പോഴും സാധിച്ചിട്ടുണ്ട്. ഞങ്ങളുടെ സൗഹൃദത്തിനിടയിലേക്ക് ഒരിക്കലും രാഷ്ട്രീയം കടന്നുവന്നിരുന്നില്ല.
( പ്രധാനമന്ത്രിയായിരുന്ന എ.ബി വാജ്പേയിയുടെ ഉപദേഷ്ടാവും ബിജെപി ദേശീയ സെക്രട്ടറിയുമായിരുന്നു സുധീന്ദ്ര കുൽക്കർണി)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Manohar parrikar, Manohar parrikar obit, Manohar parrikar passes away, മനോഹർ പരീക്കർ, മനോഹർ പരീക്കർ അന്തരിച്ചു, മനോഹർ പരീക്കർ രാഷ്ട്രീയ ജീവിതം