മേഘാലയ ഖനിയിൽ കുടുങ്ങിയ 15 തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
Last Updated:
ഷില്ലോങ്: 32 ദിവസങ്ങൾ നീണ്ട തിരച്ചിലുകൾക്കൊടുവിൽ മേഘാലയയിലെ കൽക്കരി ഖനിയിൽ കുടുങ്ങിയ 15 തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വെള്ളത്തിനടിയിൽ തിരച്ചിലിന് ഉപയോഗിക്കുന്ന നേവിയുടെ പ്രത്യേക സംവിധാനം ഉപയോഗിച്ചാണ് മൃതദേഹം കണ്ടെത്തിയത്. 350 അടിയിലധികം താഴ്ചയിലായി ഖനിക്കുള്ളിൽ കണ്ടെത്തിയ മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് തിരച്ചിൽ സംഘം.
അനധികൃത ഖനനമായിരുന്നു ഇവിടെ നടന്നു കൊണ്ടിരുന്നത്. അതിനാൽ തൊഴിലാളികളെ കാണാതായി 16 ദിവസങ്ങൾക്ക് ശേഷം മാത്രമാണ് വ്യാപക തിരച്ചിൽ ആരംഭിക്കുന്നത്. ഖനി ഉടമയ്ക്കെതിരെ പൊലിസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മേഘാലയയിലെ കിഴക്കുള്ള ജെയ്ന്റിയ പര്‍വ്വത മേഖലയ്ക്ക് സമീപമുള്ള കല്‍ക്കരി ഖനിയിലാണ് പതിനഞ്ച് തൊഴിലാളികള്‍ അകപ്പെട്ടത്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളും പൊലീസും ചേർന്നുള്ള നിരന്തര രക്ഷാപ്രവർത്തനങ്ങൾക്ക് ഒടുവിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.
advertisement
തൊട്ടടുത്ത നദിയിലെ വെള്ളം ഖനിയ്ക്കുള്ളിലേക്ക് കയറി രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു. പമ്പ് ചെയ്ത് വെള്ളത്തിന്റെ നില കുറയ്ക്കാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ആസാം, മേഘാലയ സ്വദേശികളാണ് ഖനിക്കുള്ളിൽ കുടുങ്ങിയത്. ഖനിക്കുള്ളിൽ ഇറങ്ങിയ സംഘത്തിലെ 4 പേർ രക്ഷപെട്ടിരുന്നു. ബാക്കിയുണ്ടായിരുന്ന 15 പേരാണ് കുടുങ്ങി കിടന്നത്.
2014 ഏപ്രിലില്‍ ദേശിയ ഹരിത ട്രൈബ്യൂണല്‍ മേഘാലയയിലെ അനധികൃത ഖനികളുടെ പ്രവര്‍ത്തനം നിരോധിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 17, 2019 8:38 AM IST


