പുല്‍വാമ ഭീകരാക്രമണം; മുഖ്യസൂത്രധാരനെ സുരക്ഷാ സേന വധിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
2019ല്‍ 40 സൈനികരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ആക്രമണത്തില്‍ ഐഇഡി നിര്‍മ്മിച്ചത് സൈഫുള്ളയാണെന്നാണ് വിവരം.
ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ അബു സൈഫുള്ളയെ ജമ്മു കാശ്മീരിലെ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന വധിച്ചു. ജയ്ഷ-ഇ മുഹമ്മദ് ബന്ധമുള്ള പാകിസ്താനി തീവ്രവാദിയാണ് അബു സൈഫുള്ള. 2019ല്‍ 40 സൈനികരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ആക്രമണത്തില്‍ ഐഇഡി നിര്‍മ്മിച്ചത് സൈഫുള്ളയാണെന്നാണ് വിവരം.
2017ലാണ് പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് ഇയാള്‍ നുഴഞ്ഞുകയറിയത്. '2019 ഫെബ്രുവരി 14ലെ പുല്‍വാമ ആക്രമണം ഉള്‍പ്പെടെയുള്ള നിരവധി ഭീകരാക്രമണങ്ങളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷ മുഹമ്മദിലെ മുഖ്യ അംഗങ്ങളായ റൗഫ് അസ്ഹര്‍, മൗലാന മസൂദ് അസഹ്ര്‍ എന്നിവരുടെ അനുയായിരുന്നു സൈഫുള്ള' മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ദക്ഷിണ കാശ്മീരിലെ ജയ്‌ഷെ മുഹമ്മദിന്റെ ഓപ്പറേഷണല്‍ കമാന്‍ഡറാണ് ഇയാളെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഐഇഡി കര്‍ബോംബ് സാങ്കേതിക വിദ്യയില്‍ ഇയാള്‍ വിദഗ്ധനാണ്. 2019 ലെ പുല്‍വാമ ആക്രമണത്തില്‍ കാര്‍ബോംബ് ഉപയോഗിച്ചിരുന്നു.
advertisement
2019 ഫെബ്രുവരി 14 നാണ് രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം അരങ്ങേറിയത്. തീവ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രക്കുമായെത്തിയ ചാവേര്‍, സുരക്ഷാ സൈനികരുടെ വാഹനവ്യൂഹത്തിലേക്ക് അത് ഇടിച്ചു കയറ്റുകയായിരുന്നു.
22 കാരനായ ചാവേര്‍ നടത്തിയ ആക്രമണത്തില്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയിലെ (സിആര്‍പിഎഫ്) നാല്‍പ്പത് സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കലാപമേഖലയായ കശ്മീര്‍ താഴ്‌വര മുപ്പത് വര്‍ഷത്തിനിടെ സാക്ഷ്യം വഹിച്ച് ഏറ്റവും വലിയ ഭീകരാക്രമണം കൂടിയായിരുന്നു ഇത്.
advertisement
ആക്രമണം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ജയ്ഷ് ഇ മുഹമ്മദ് (ജെഇഎം) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 2018 ല്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന ആദില്‍ അഹ്‌മദ് ദാറാണ് ചാവേറായെത്തിയതെന്ന് പൊലീസ് തിരിച്ചറിയുകയും ചെയ്തിരുന്നു.
പുല്‍വാമ ആക്രമണം നടന്ന് പന്ത്രണ്ട് ദിവസങ്ങള്‍ പിന്നിട്ട് ഫെബ്രുവരി 26 ന് ഇന്ത്യ തിരിച്ചടിച്ചു. പാക് അതിര്‍ത്തി കടന്ന് ബലാക്കോട്ടിലെ ഖൈബര്‍ പഖ്തുന്‍ഖ്വാവയില്‍ ഇന്ത്യന്‍ വ്യോമസേന ജെറ്റുകള്‍ ബോംബാക്രമണം നടത്തി. പ്രദേശത്തെ ജെയ്ഷ് ഇ മുഹമ്മദ് ക്യാമ്പുകള്‍ തകര്‍ത്തു കൊണ്ടായിരുന്നു ഇന്ത്യയുടെ പ്രതികാരം. ഇതിന് പുറമെ ജയ്‌ഷെ മേധാവി മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദ പട്ടികയില്‍ പെടുത്താനുള്ള വിപുലമായ നയതന്ത്ര ശ്രമങ്ങളും ഇന്ത്യ നടത്തി. ഇതിന്റെ ഫലമായി 2019 മെയ് 1 യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ മസൂദിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 31, 2021 3:35 PM IST