ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരായ മാനഷ്ടക്കേസിലെ ശിക്ഷാ വിധിയ്ക്ക് ഇടക്കാല സ്റ്റേ അനുവദിക്കാതെ ഗുജറാത്ത് ഹൈക്കോടതി. ഇതോടെ പാർലമെന്‍റ് അംഗം എന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ അയോഗ്യത തുടരും.
മോദി സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്ന കേസില്‍ സൂറത്ത് കോടതി വിധിച്ച ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി മേല്‍ക്കോടതിയെ സമീപിച്ചത്. രാഹുല്‍ ഗാന്ധിയുടെ അപ്പീലിൽ വിധി പറയുന്നത് വേനലവധിക്ക് ശേഷം മാത്രമായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ കഴിഞ്ഞ 29ന് പരിഗണിച്ച കോടതി കേസ് മേയ് രണ്ടിലേയ്ക്ക് മാറ്റി വെയ്ക്കുകയായിരുന്നു. രാഹുലിന്റെ റിവ്യൂ പെറ്റീഷന്‍ പരിഗണിക്കവേ പരാമര്‍ശങ്ങളും പ്രസ്താവനകളും നടത്തുമ്പോള്‍ സ്ഥാനം മറന്നു കൂടാ എന്ന് ജസ്റ്റിസ് ഹേമന്ദ് പ്രചാക് നിരീക്ഷിച്ചിരുന്നു. കൂടാതെ അപകീര്‍ത്തിക്കേസ് സമര്‍പ്പിച്ച ബിജെപി എംഎല്‍എയും മുന്‍മന്ത്രിയുമായ പൂര്‍ണേഷ് മോദിയ്ക്ക് മറുപടി സമര്‍പ്പിക്കാന്‍ കോടതി സമയവും അനുവദിച്ചിരുന്നു.
Also Read- രാഹുല്‍ ഗാന്ധി അയോഗ്യൻ; എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കി
എന്നാൽ ഇന്ന് വാദം കേട്ട കോടതി കേസ് വീണ്ടും നീട്ടിവെക്കുകയായിരുന്നു. ഗുജറാത്ത് ഹൈക്കോടതി വിധി സസ്‌പെന്‍ഡ് ചെയ്‌താല്‍ രാഹുലിന് വലിയ ആശ്വാസമാകുകയും, ലോക്‌സഭാ എം.പി. സ്ഥാനം പുന:സ്ഥാപിച്ചുകിട്ടാന്‍ വഴിയൊരുങ്ങുകയും ചെയ്യുമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.