നിക്ഷേപം നടത്താൻ സുരക്ഷിതമായ സ്ഥലങ്ങളിലൊന്നാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയൽ. സിഎൻഎൻ ന്യൂസ് 18 ന്റെ ‘ദ റൈസിങ്ങ് ഇന്ത്യ’ യിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ”പണപ്പെരുപ്പം നിയന്ത്രിക്കാനാകുന്ന വിധത്തിലാണ്. കയറ്റുമതിയിൽ നാം 60 ലക്ഷം കോടി എന്ന നേട്ടം കടന്നിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന കയറ്റുമതി നിരക്കാണിത്. 2047 ഓടെ നമ്മൾ 35-40 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നാണ് പ്രതീക്ഷ”, പീയൂഷ് ഗോയൽ പറഞ്ഞു.
കോവിഡ് മഹാമാരിയുടെ കാലത്ത് ഇന്ത്യ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്ത രീതി മറ്റ് രാജ്യങ്ങളെ പ്രചോദിപ്പിച്ചെന്നും മന്ത്രി പറഞ്ഞു. രാജ്യം ഭരിക്കാൻ പുറത്തു നിന്നുള്ള ആരെയും ജനങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read- ഒൻപത് സ്കൂളുകൾ സ്ഥാപിച്ച ഓട്ടോ ഡ്രൈവർ; ‘റൈസിംഗ് ഇന്ത്യ റിയൽ ഹീറോ’സിൽ ഒരാളായി അഹമ്മദ് അലി
ന്യൂസ് 18 റൈസിംഗ് ഇന്ത്യ കോൺക്ലേവിന്റെ മൂന്നാം പതിപ്പാണിത്. ചടങ്ങിൽ പീയുഷ് ഗോയൽ നേതൃത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. ”എല്ലാവരുടെയും ജീവിതത്തിൽ നിരവധി നായകന്മാരുണ്ട്. ഒരാളുടെ പ്രത്യയശാസ്ത്രം മാത്രം പിന്തുടരുന്നത് നല്ലതല്ല. ഇന്ന് ഞാൻ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. അദ്ദേഹത്തിൽ നിന്ന് നിന്ന് നമ്മൾ ഒരുപാട് കാര്യങ്ങൾ പഠിക്കുന്നുണ്ട്. പ്രധാനമന്ത്രി മോദി എനിക്ക് പ്രചോദനമാണ്. അദ്ദേഹം എന്റെ നമ്പർ വൺ ഹീറോയാണ്”, പീയൂഷ് ഗോയൽ പറഞ്ഞു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർ തന്റെ ജീവിതത്തിലെ മറ്റ് ഹീറോകളാണെന്നും അവർ തന്നെ പുതിയ കാര്യങ്ങൾ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read- ‘രാജ്യത്ത് നിയമം എല്ലാവര്‍ക്കും ഒരുപോലെ’; രാഹുല്‍ ഗാന്ധി വിഷയത്തില്‍ കേന്ദ്രമന്ത്രി എസ് ജയശങ്കര്‍
സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ബിജെപി സർക്കാർ ‘അമൃത് കാൽ’ ആയി ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ രാജ്യത്തെ ജനങ്ങൾ, പ്രത്യേകിച്ച് യുവാക്കൾ സംതൃപ്തരാണെന്നും ഏതാനും വർഷങ്ങൾക്കു മുൻപ് സ്ഥിതി ഇതല്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
വർഷങ്ങളായി നിരവധി സർക്കാരുകൾ രാജ്യത്തെ ഭരിച്ചെങ്കിലും അവരിൽ പലരും കേവലം അധരസേവനം മാത്രമാണ് നൽകിയതെന്നും രാജ്യത്ത് വലിയ മാറ്റമുണ്ടാക്കാൻ കൃത്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും പിയൂഷ് ഗോയൽ കുറ്റപ്പെടുത്തി. രാജ്യത്തെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവാദിയാണെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തോടും മന്ത്രി പ്രതികരിച്ചു. ദരിദ്രരുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കാൻ പ്രധാനമന്ത്രിക്കു സാധിച്ചെന്നും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണെന്നും ഭരണം ഇത്ര സുതാര്യമാക്കിയത് ഈ സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ ജനാധിപത്യം ഇല്ലാതാക്കുകയാണ് എന്ന അരവിന്ദ് കെജ്‌രിവാൾ, മമത ബാനർജി തുടങ്ങിയ പ്രതിപക്ഷ നേതാക്കളുടെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇവർ അഴിമതിക്കാരുടെ ഒരു കൂട്ടായ്മ തന്നെ രൂപീകരിച്ചു എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തങ്ങളുടെ അഴിമതി പുറത്തുവരുമെന്ന് അവർ ഭയപ്പെടുന്നതായും പീയുഷ് ഗോയൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Network 18, News18