മുംബൈ: എലത്തൂരിൽ ട്രെയിനിൽ തീവെപ്പ് നടത്തിയത് മറ്റൊരാളുടെ നിർദേശം അനുസരിച്ചാണെന്ന് പ്രതി ഷാരൂഖ് സൈഫി ചോദ്യം ചെയ്യലിൽ. പ്രതിയ്ക്ക് തീവ്രവാദബന്ധമുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചതായി സിഎൻഎൻ ന്യൂസ് 18-ലെ മുതിർന്ന മാധ്യമപ്രവർത്തകൻ മനോജ് ഗുപ്ത റിപ്പോർട്ട് ചെയ്യുന്നു. പ്രതിയെയും തീവെപ്പ് കേസിനെയും കുറിച്ച് കേന്ദ്ര ഏജൻസി നൽകുന്ന നിർണായക വിവരങ്ങൾ ചുവടെ നൽകുന്നു.
ഇന്നലെ രത്‌നഗിരിയിലുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാനായത്. രത്‌നഗിരിയിലെ ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായകമായത്. ട്രെയിനിൽ തീവെച്ച ശേഷം പുറത്തേക്ക് ചാടിയ പ്രതിക്ക് പരിക്കേറ്റിരുന്നു. ഇയാളെ രത്നഗിരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു.
എന്നാൽ, ചികിത്സ പൂർത്തിയാക്കാതെ ഇയാൾ ആശുപത്രിയിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് രത്‌നഗിരി മേഖലയിൽ വ്യാപക തിരച്ചിൽ നടത്തുകയും ഷാരൂഖ് സൈഫിയെ റെയിൽവേസ്റ്റേഷനിൽവെച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാൾ ഇപ്പോൾ ആർപിഎഫ് രത്നഗിരിയുടെ കസ്റ്റഡിയിലാണ്. കേരള പോലീസും രത്‌നഗിരിയിലെത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് ഏലത്തൂരിനടുത്ത് വെച്ച് ട്രെയിനിൽ തീവെപ്പുണ്ടായത്. സംഭവത്തിൽ ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയ മൂന്നുപേർ മരണപ്പെട്ടിരുന്നു. തീവെപ്പിൽ എട്ട് യാത്രക്കാർക്ക് പൊള്ളലേറ്റിരുന്നു. ഇവർ ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉൾപ്പടെ ചികിത്സയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fire in Train, Train attack case, Train fire