മുംബൈ: വയോധികയായ അമ്മയുടെ അന്ത്യസംസ്കാര ചടങ്ങുകളെ ചൊല്ലി മക്കൾ തമ്മിൽ തർക്കം. മഹാരാഷ്ട്രയിലെ പൽഗഡില്‍ രണ്ട് ദിവസം മുമ്പാണ് സംസ്കാര ചടങ്ങുകൾക്കിടെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇക്കഴിഞ്ഞ നവംബര്‍ 18നാണ് പൽഗഡ് സ്വദേശിയായ ഫുലായി ധബാഡെ എന്ന 65കാരി മരിച്ചത്. ഹൈന്ദവ വിശ്വസിയായിരുന്ന ഇവർ കുറച്ചു വർഷങ്ങള്‍ക്ക് മുമ്പ് ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തിരുന്നു. ഭർത്താവ് മഹഡുവും ഇളയ മകൻ സുധൻ എന്നിവരും ഇവർക്കൊപ്പം മതപരിവർത്തനം നടത്തി. എന്നാൽ മൂത്ത മകൻ സുഭാഷ് ഹൈന്ദവ വിശ്വാസിയായി തന്നെ തുടർന്നു.
വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഫുലായി മരിച്ചതോടെ അന്ത്യകർമ്മം ഏത് വിശ്വാസപ്രകാരം നടത്തണമെന്നതിനെച്ചൊല്ലി മക്കൾ തമ്മിൽ വാക്കുതർക്കം ഉടലെടുക്കുകയായിരുന്നു. ക്രിസ്ത്യൻ വിശ്വാസപ്രകാരം നടത്തണമെന്ന് ഇളയമകനും ഹൈന്ദവ ആചാരപ്രകാരം ദഹിപ്പിക്കണമെന്ന് മൂത്തമകനും വാശിപിടിച്ചതോടെ കാര്യങ്ങൾ കൈവിട്ടു പോവുകയായിരുന്നു. പ്രശ്നം അറിഞ്ഞ് ആളുകൾ ഒത്തുചേര്‍ന്നെങ്കിലും സഹോദരന്മാർ രണ്ടു പേരും വിട്ടുകൊടുക്കാൻ തയ്യാറായില്ല.
ഒടുവില്‍ ആരോ പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഇൻസ്പെക്ടർ സുധീര്‍ സാങ്കെയും നാട്ടുകാരും ചേർന്ന് കുടുംബാംഗങ്ങളുമായി ചർച്ച നടത്തി ഒടുവിൽ ഒരു ഒത്തുതീർപ്പിലെത്തുകയായിരുന്നു. മരണപ്പെട്ട സ്ത്രീ വിശ്വസിച്ചിരുന്ന മതാചാരപ്രകാരം സംസ്കാരം നടത്താനായിരുന്നു തീരുമാനം. ഇതനുസരിച്ച് ക്രിസ്തീയ ആചാരപ്രകാരം അന്തിമ ചടങ്ങുകൾ നടക്കുകയും ചെയ്തു.
സംസ്കാര ചടങ്ങുകൾ നടന്നെങ്കിലും മൂത്തമകൻ തന്‍റെ വാശി വിട്ടിരുന്നില്ല. അമ്മയ്ക്കായി ഒരു പ്രതീക ദഹിപ്പിക്കൽ ചടങ്ങ് ഇയാൾ നടത്തി. അമ്മയുടെ സ്ഥാനത്ത് ഒരു പാവ വച്ചായിരുന്നു ചടങ്ങുകൾ പൂർത്തിയാക്കിയത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.