തമിഴ്നാട് സർക്കാർ (Tamil Nadu Government) ബസുകളിൽ കുട്ടികൾക്കുള്ള സൗജന്യയാത്രയുടെ (Free Travel for Children) പ്രായപരിധി വർധിപ്പിച്ചു. ഇനി മുതൽ അഞ്ചുവയസ്സുവരെയുള്ള കുട്ടികൾക്ക് ടിക്കറ്റെടുക്കാതെ സർക്കാർ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം എന്നാണ് സ്റ്റാലിൻ സർക്കാരിന്റെ തീരുമാനം. ഗതാഗതമന്ത്രി എസ്.എസ് ശിവശങ്കറാണ് ഇക്കാര്യം സഭയിൽ അറിയിച്ചത്.
ഇതുവരെ മൂന്ന് വയസ്സ് വരെയുള്ള കുട്ടികൾക്കാണ് സൗജന്യയാത്ര അനുവദിച്ചിരുന്നത്. മൂന്ന് വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് അരടിക്കറ്റും നൽകിയിരുന്നു. ഇനി അഞ്ചു വയസ് മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് യാത്ര ചെയ്യാൻ അരടിക്കറ്റ് മതിയാകും.പ്രതിദിനം കുറഞ്ഞത് മൂന്ന് ലക്ഷം കുട്ടികൾക്കെങ്കിലും പുതിയ തിരുമാനം പ്രയോജനം ചെയ്യുമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. അയല്‍ സംസ്ഥാനങ്ങളായ കേരളത്തിലും കര്‍ണാടകയിലും 6 വയസ് മുതലാണ് കുട്ടികള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്നത്.
Also Read- 'സ്കൂൾ വിദ്യാർഥികൾക്ക് ഒരാഴ്ച നീളുന്ന ലൈംഗിക ബോധവൽക്കരണ ക്ലാസ് അടുത്തവർഷം മുതൽ': തമിഴ്നാട് വിദ്യാഭ്യാസമന്ത്രി
നേരത്തെ സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡറുകള്‍, മുതിർന്ന പൗരന്മാർ,വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിച്ചിരുന്നു. ഈ ഇനത്തില്‍ പ്രതിവര്‍ഷം 2500 കോടി രൂപയാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കുന്നത്.
'റൊമ്പ നന്‍ട്രി' അട്ടപ്പാടി - മേട്ടുപ്പാളയം ബസ് സര്‍വീസുമായി തമിഴ്നാട് ട്രാന്‍പോര്‍ട്ട് കോര്‍പ്പറേഷന്‍
അട്ടപ്പാടി (Attappadi) വഴി മണ്ണാര്‍ക്കാട്ടേക്ക് (Mannarkkad) ബസ് സര്‍വീസ് ആരംഭിച്ച് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ (Tamil Nadu State Transport Corporation) ബസാണ് മേട്ടുപ്പാളയത്ത് (Mettupalayam) നിന്നും മണ്ണാര്‍ക്കാട്ടേക്ക് ദിവസേന സര്‍വീസ് നടത്തുന്നത്. ആദിവാസികള്‍ക്കും വ്യാപാരികള്‍ക്കും സര്‍വീസ് ഒരുപോലെ ഗുണം ചെയ്യുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
മണ്ണാര്‍ക്കാട്ടെ തമിഴ് കുടിയേറ്റക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത്. കുടിയേറ്റക്കാര്‍ക്ക് പുറമെ വ്യാപാര ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായി തമിഴ്നാടുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നവര്‍ ഏറെയുണ്ട് മണ്ണാര്‍ക്കാട് മണ്ഡലത്തില്‍. തമിഴ്നാട് സര്‍ക്കാരിന്‍റെ ബസ് സര്‍വീസ് അട്ടപ്പാടി വഴി നടത്തണമെന്നത് സ്ഥലത്തെ തമിഴ് കുടിയേറ്റക്കാരുടെ നിരന്തര ആവശ്യമായിരുന്നു.
എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സര്‍വീസ് ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും യാഥാര്‍ത്ഥ്യമായിരുന്നില്ല. സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സര്‍വീസിന് അനുമതി കിട്ടി. രാവിലെ 6 മണിക്ക് മേട്ടുപ്പാളയത്ത് നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. ആനക്കട്ടി-അഗളി-മുക്കാലി വഴി 11.30യോടെ മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡില്‍ എത്തും. 12 മണിക്ക് മണ്ണാര്‍ക്കാട് നിന്ന് ആരംഭിക്കുന്ന മടക്കയാത്ര കോയമ്പത്തൂര്‍ വഴി തിരുപ്പൂരിലേക്കും അവിടെ നിന്ന് മേട്ടുപ്പാളയത്തേക്കും പോകും.
കുമളി ബസ് സ്റ്റാൻഡ് നവീകരിക്കുമെന്ന് എം.കെ. സ്റ്റാലിൻ
കേരള - തമിഴ്നാട് (Kerala-Tamil Nadu) അതിർത്തിയിലുള്ള കുമളി ബസ് സ്റ്റാൻഡ് (Kumaly Bus stand) 7.5 കോടി രൂപ ചെലവിൽ നവീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ (MK Stalin). മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി തേനിയിലെത്തിയ സ്റ്റാലിൻ സർക്കാരിന്റെ വിവിധ ക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമായ കുമളിയിൽ സൗകര്യങ്ങൾ പരിമിതമാണ്. ഇത് പരിഹരിക്കുകയാണ് ബസ് സ്റ്റാൻഡ് നവീകരണത്തിലൂടെ തമിഴ്നാട് ലക്ഷ്യമിടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.