ഹൈദരാബാദ്: തെലങ്കാന ബിജെപി അധ്യക്ഷന്‍ ബണ്ടി സഞ്ജയുടെ മകന് തന്റെ കോളേജിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്. മഹീന്ദ്ര സര്‍വകലാശാലയിലാണ് സംഭവം നടന്നത്. വിഷയത്തില്‍ ബണ്ടിയുടെ മകന് ഭഗീരഥ് ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോളേജ് ക്യാംപസിനുള്ളില്‍ വെച്ച് ഒരു വിദ്യാര്‍ത്ഥിയെ ഭാഗിരഥ് മര്‍ദ്ദിക്കുന്ന വീഡിയോ ചൊവ്വാഴ്ചയാണ് പുറത്തുവന്നത്.
പിന്നാലെ സര്‍വകലാശാലയില്‍ നിന്ന് ലഭിച്ച പരാതിയെത്തുടര്‍ന്ന് ഡുണ്ടികല്‍ പൊലീസ് കേസെടുക്കുകയായിരുന്നു. ഐപിസി സെക്ഷന്‍ 323 (വ്യക്തികളെ ഉപദ്രവിക്കുന്നത് തടയല്‍), ഐപിസി 341(അനധികൃതമായി തടഞ്ഞുവെയ്ക്കുക), ഐപിസി 504 (സമാധാനം തകര്‍ക്കുക) എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിആര്‍എസ് സോഷ്യല്‍ മീഡിയ കണ്‍വീനര്‍ വൈ. സതീഷ് റെഡ്ഡിയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
”കോള്ജ് ക്യാപസിനുള്ളില്‍ റാഗിംഗിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ തല്ലിച്ചതയ്ക്കുന്ന സംസ്ഥാന ബിജെപി അധ്യക്ഷന്റെ മകന്. മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥി ഇപ്പോള്‍ ആശുപത്രിയിലാണ്. ഇതില്‍ എന്താണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് പറയാനുള്ളത്?’, എന്നായിരുന്നു സതീഷിന്റെ ട്വീറ്റ്. അതേസമയം വീഡിയോയിലെ ദൃശ്യങ്ങള്‍ക്കെതിരെ മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥിയായ ശ്രീറാം രംഗത്തെത്തി.
അതൊരു നിസ്സാരപ്രശ്നത്തിന്റെ മേലുണ്ടായ തര്‍ക്കമാണെന്നാണ് ശ്രീറാമിന്റെ മൊഴി. ”ഞങ്ങള്‍ തമ്മില്‍ ഒരു തര്‍ക്കമുണ്ടായി എന്നുള്ളത് ശരിയാണ്. അവന്റെ സുഹൃത്തിന്റെ സഹോദരിയെ തല്ലിയതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. ഞാന്‍ അവനോട് വളരെ രൂക്ഷമായാണ് സംസാരിച്ചത്. അതേത്തുടര്‍ന്നാണ് ഞങ്ങള്‍ തമ്മില്‍ അടിപിടിയുണ്ടായത്. ഇതൊരു നിസ്സാര പ്രശ്നമാണ്. എന്തിനാണ് ഈ വിഷയം ഇത്രയധികം വലുതാക്കുന്നത്. ആ തര്‍ക്കം അന്ന് തന്നെ ഞങ്ങള്‍ പറഞ്ഞ് തീര്‍ത്തു. ഞങ്ങള്‍ ഒരേ ബാച്ചിലാണ് പഠിക്കുന്നത്. സുഹൃത്തുക്കളുമാണ്,’ എന്നാണ് ശ്രീറാം പറഞ്ഞത്.
Ragging & assaulting case of @BJP4Telangana president @bandisanjay_bjp ’s son. Hitting, kicking & abusing his colleague student at university!
The student is now hospitalised. Will Mr @JPNadda dare to comment on this? pic.twitter.com/3B8F9E8wZF
— YSR (@ysathishreddy) January 17, 2023
അതേസമയം മര്‍ദ്ദനത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി ആശുപത്രിയില്‍ എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. വിഷയത്തില്‍ പ്രതികരണവുമായി ബണ്ടി സഞ്ജയ് രംഗത്തെത്തിയിരുന്നു. രണ്ട് മാസം മുമ്പ് നടന്ന സംഭവത്തെയാണ് ഇപ്പോള്‍ നടന്നതെന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വിദ്യാര്‍ത്ഥികളെ രാഷ്ട്രീയത്തിലേക്ക് വലിച്ചിടാനുള്ള കെ. ചന്ദ്രശേഖരറാവുവിന്റെ (കെസിആര്‍) തന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മാസം മുമ്പ് നടന്ന സംഭവത്തില്‍ തന്റെ മകനെതിരെ കേസെടുക്കാന്‍ കോളേജ് അധികൃതരെ പ്രേരിപ്പിക്കുകയാണ് കെ. ചന്ദ്രശേഖര റാവുവെന്നും ബണ്ടി കുറ്റപ്പെടുത്തി.
Also read- ജനറല്‍ ടിക്കറ്റെടുത്തവര്‍ക്കും സ്ലീപ്പർ യാത്ര അനുവദിക്കാൻ ഇന്ത്യന്‍ റെയില്‍വേ
നിങ്ങള്‍ എന്തൊക്കെ ചെയ്താലും എന്റെ മുന്നോട്ടുള്ള യാത്ര തടസ്സപ്പെടുത്താനാകില്ല. എന്റെ മകന്റെ സുഹൃത്ത് തന്നെ പറഞ്ഞു ഇതൊരു നിസ്സാര വിഷയമാണെന്നും അവ പരിഹരിച്ചുവെന്നും. എന്നാല്‍ എന്റെ കുടുംബാംഗങ്ങളെ കരിവാരിത്തേയ്ക്കാന്‍ കെ. ചന്ദ്രശേഖര റാവു നടത്തുന്ന ശ്രമങ്ങളാണ് ഈ വാര്‍ത്തയ്ക്ക് ആധാരം. ഏത് പൊലീസിന് മുന്നിലും മകനെ ഹാജരാക്കാന്‍ ഞാന്‍ തയ്യാറാണ്. സത്യം ഒരു ദിവസം പുറത്തുവരും,’ ബണ്ടി സഞ്ജയ് പറഞ്ഞു.
ബണ്ടിയുടെ മകന് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്ന രണ്ട് വീഡിയോയാണ് പുറത്തുവന്നത്. ഒരു വിദ്യാര്‍ത്ഥിയെ ഭഗീരഥും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോയാണ് രണ്ടാമതായി പുറത്തുവന്നത്. എന്നാല്‍ ഈ സംഭവം എന്നാണ് നടന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.