'ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിച്ചാൽ ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാർ': പാക് പ്രധാനമന്ത്രി
- Published by:Vishnupriya S
- news18-malayalam
Last Updated:
2019 ആഗസ്റ്റ് അഞ്ചിനാണ് കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ഇന്ത്യാ ഗവണ്‍മെന്റ് എടുത്തുമാറ്റിയത്
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചേര്‍ന്ന് കശ്മീര്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിച്ചാൽ മാത്രമേ ചര്‍ച്ചകള്‍ സാധ്യമാകൂവെന്നും ഷെഹബാസ് കൂട്ടിച്ചേര്‍ത്തു. 2019 ആഗസ്റ്റ് അഞ്ചിനാണ് കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ഇന്ത്യാ ഗവണ്‍മെന്റ് എടുത്തുമാറ്റിയത്. ഈ നടപടിയെ പാകിസ്ഥാന്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ജമ്മു കശ്മീരിലെ ജനങ്ങളെ ഇന്ത്യയുമായി യോജിപ്പിച്ച് നിര്‍ത്താനാണ് ഈ നടപടിയെന്നാണ് കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി വ്യക്തമാക്കിയത്. 2021ലാണ് അദ്ദേഹം ഈ രീതിയില്‍ പ്രസ്താവനയിറക്കിയത്.nഅതേസമയം ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ സാധ്യമാകണമെങ്കില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടി മരവിപ്പക്കണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് പാകിസ്ഥാനെന്ന് പാക് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
advertisement
സമാധാന ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറാണെന്ന തരത്തില്‍ പാക് പ്രധാനമന്ത്രി ഈയടുത്തിടെ പ്രതികരിച്ചിരുന്നു. യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അല്‍ അറേബ്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ”ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടുമുള്ള എന്റെ സന്ദേശം ഇതാണ്. കശ്മീര്‍ പോലുള്ള വളരെ തന്ത്രപധാനമായ വിഷയങ്ങള്‍ സമാധാന ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്,’ ഷഹബാസ് ഷെരീഫ് പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും അയല്‍ക്കാരാണെന്നും ദീര്‍ഘകാലമായി തീര്‍പ്പാക്കാത്ത പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു.”ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങളില്‍ ഞങ്ങള്‍ ഏര്‍പ്പെട്ടു. കനത്ത നഷ്ടങ്ങളാണ് ആ യുദ്ധത്തില്‍ നിന്നുണ്ടായത്. ജനങ്ങള്‍ക്ക് ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് യുദ്ധം സമ്മാനിച്ചത്. അതില്‍ നിന്നും ഞങ്ങള്‍ ഒരു പാഠം പഠിച്ചു. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനത്തോടെ ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ ഷഹബാസ് ഷെരീഫ് പറഞ്ഞു.
advertisement
ഇന്ത്യയെയും പാകിസ്ഥാനെയും ഒരേ കുടക്കീഴില്‍ അണിനിരത്താന്‍ യുഎഇയ്ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനായുള്ള ചര്‍ച്ചകളില്‍ യുഎഇയുടെ പൂര്‍ണ്ണ പിന്തുണ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിന് വേണ്ട ആയുധങ്ങള്‍ ഉണ്ടാക്കാനും ബോംബ് നിര്‍മ്മിക്കാനും തന്റെ പാര്‍ട്ടിയ്ക്ക് താല്‍പ്പര്യമില്ലെന്നും ജനങ്ങളുടെ ദാരിദ്ര്യം മാറ്റാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയമായും സാമ്പത്തികമായും പ്രതിസന്ധി നേരിടുകയാണ് പാകിസ്ഥാന്‍ ഇപ്പോള്‍. ഈ സാഹചര്യത്തിലാണ് ഷെഹബാസ് ഷെരീഫിന്റെ പ്രസ്താവന. അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്ന് കടവായ്പ എടുത്താണ് പാകിസ്ഥാന്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. അവശ്യവസ്തുക്കളുടെ ഇറക്കുമതി തുടരുന്നതിന് യുഎഇയുടെയും അന്താരാഷ്ട്ര നാണയ നിധിയുടെയും (ഐഎംഎഫ്) സഹായം പാകിസ്ഥാന് ഇപ്പോള്‍ ആവശ്യമാണ്. ഊര്‍ജ പ്രതിസന്ധിയും രാജ്യത്തെ രൂക്ഷമായാണ് ബാധിച്ചിരിക്കുന്നത്.
advertisement
മാത്രമല്ല തീവ്രവാദ പ്രവര്‍ത്തനങ്ങളും പാകിസ്ഥാനില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2019 ആഗസ്റ്റ് 5നാണ് ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത്. ഇതോടെ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കപ്പെട്ടു. ജമ്മു കശ്മീരിന് സംസ്ഥാന പദവി നഷ്ടമാകുന്നതോടു കൂടി, ജമ്മുകശ്മീരും ലഡാക്കും കേന്ദ്രഭരണ പ്രദേശങ്ങളായി മാറി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 18, 2023 12:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിച്ചാൽ ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാർ': പാക് പ്രധാനമന്ത്രി