AISA ജാമിയ സർവകലാശാല ഘടകത്തിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു
- Published by:Rajesh V
- news18-malayalam
Last Updated:
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പരീക്ഷകൾ മാറ്റി വെക്കണം എന്ന് ആവശ്യപ്പെട്ടുള്ള ക്യാമ്പയിൻ നടത്താൻ തീരുമാനിച്ചതിന് പിന്നാലെയാണ് ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടത്.
ഓൾ ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷൻ ജാമിയ മിലിയ സർവ്വകലാശാല യൂണിറ്റിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പരീക്ഷകൾ മാറ്റി വെക്കണം എന്ന് ആവശ്യപ്പെട്ടുള്ള ക്യാമ്പയിൻ നടത്താൻ തീരുമാനിച്ചതിന് പിന്നാലെയാണ് ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടത്. എന്നാൽ ഏതാനും മണിക്കൂറുകൾക്ക് ഉള്ളിൽ അക്കൗണ്ട് പുനസ്ഥാപിക്കപ്പെട്ടു.
ചെവ്വാഴ്ച്ച വൈകിട്ട് 6 മണിയോടെ #JamiaAgainstExams എന്ന ഹാഷ്ടാഗിൽ ക്യാമ്പയിൻ തുടങ്ങാനാണ് വിദ്യാർത്ഥി സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷൻ തീരുമാനിച്ചിരുന്നത്. ക്യാമ്പയിൻ തുടങ്ങാനായി നിശ്ചയിച്ച ചൊവ്വാഴ്ച്ച രാവിലെ മുതൽ അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ട നിലയിലായിരുന്നു. യാതൊരു കാരണവും പറയാതെയാണ് ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടത് എന്ന് വിദ്യാർത്ഥികൾ പറയുന്നു. അതേ സമയം മെയ് 31 ന് തിങ്കളാഴ്ച്ച കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് #WhereAreVaccines എന്ന ക്യാമ്പയിൻ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള പോസ്റ്റാണ് സസ്പെൻഡ് ചെയ്യപ്പെട്ട അക്കൗണ്ടിൽ നിന്നും അവസാനമായി പോസ്റ്റ് ചെയ്തത്.
advertisement
“ #WhereAreVaccines എന്ന ക്യാമ്പയിനിന്റെ ഭാഗമായുള്ള പോസ്റ്റുകൾ മെയ് 31 ന് ഓൾ ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷൻ ജാമിയ യൂണിറ്റ് അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. പിറ്റേ ദിവസം രാവിലെ നോക്കുമ്പോൾ അക്കൗണ്ട് സസ്പെൻഡ് ചെയ്തത് ആയാണ് കണ്ടത്. യാതൊരു തരത്തിലുള്ള മുന്നറിയിപ്പോ, കാര്യ കാരണങ്ങളോ ഞങ്ങൾക്ക് ലഭിച്ചിരുന്നില്ല. #JamiaAgainstExams എന്ന മറ്റൊരു ക്യാമ്പയിൻ തുടങ്ങാനിരിക്കേ ആയിരുന്നു സസ്പെൻഷൻ” മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥി ഷഹിൽ കാസ്മി പറഞ്ഞു. ജാമിയ മിലിയ സർവ്വകലാശാല അധികൃതരാണോ സസ്പെൻഷന് പിന്നിലെന്ന് സംശയിക്കുന്നതായും ചില വിദ്യാർത്ഥികൾ പറഞ്ഞു. സർവ്വകലാശാലക്ക് അകത്തെ വിദ്യാർത്ഥി മുന്നേറ്റങ്ങളെ പല രീതിയിൽ അധികൃതർ ഇല്ലാതാക്കാൻ ശ്രമിക്കാറുണ്ടെന്നും ഇവർ അരോപിച്ചു.
advertisement
അക്കൗണ്ട് മണിക്കൂറുകൾക്ക് ശേഷം പുനസ്ഥാപിച്ചതിനെ തുടർന്ന് #JamiaAgainstExams എന്ന ഹാഷ്ടാഗിൽ ക്യാമ്പയിൻ നടത്തിയിരുന്നു. കോവിഡ് മഹാമാരി കണക്കിലെടുത്ത് പരീക്ഷകൾക്ക് പകരം മറ്റ് എന്തെങ്കിലും രീതിയിൽ വിലയിരുത്തലുകൾ നടത്തണം എന്ന് ക്യാമ്പയിനിൽ ആവശ്യം ഉയർന്നു. പല വിധത്തിലുള്ള പ്രശ്നങ്ങളിലൂടെയാണ് വിദ്യാർത്ഥികൾ മഹാമാരിക്കാലത്ത് കടന്നു പോകുന്നതെന്നും അതിനാൽ ശാരീരികവും മാനസികവുമായ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ കണക്കിലെടുത്ത് പരീക്ഷ മാറ്റിവെക്കാൻ യൂണിവേഴ്സിറ്റി തയ്യാറാകണം എന്നും ക്യാമ്പയിനിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ജൂൺ 4 മുതലാണ് പരീക്ഷകൾ നടത്താൻ ജാമിയ മിലിയ സർവ്വകലാശാല തീരുമാനിച്ചിരിക്കുന്നത്. ഡൽഹിയെ കൂടാതെ പല സംസ്ഥാനങ്ങളും കോവിഡ് പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ഓൺലൈൻ പരീക്ഷയുമായി മുന്നോട്ട് പോകരുത് എന്നാണ് വിദ്യാർത്ഥി സംഘടനയായ ഐസയുടെ നിലപാട്. അതിനിടെ പുതിയ അധ്യയന വർഷത്തിലേക്കുള്ള വിവിധ കോഴ്സുകളിലേക്കും യൂണിവേഴ്സിറ്റി അഡ്മിഷൻ നടപടികൾ തുടങ്ങിയിട്ടുണ്ട്. മെയ് 17 മുതൽ ജൂൺ 30 വരെയാണ് അപേക്ഷകൾ സ്വീകരിക്കുക.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 03, 2021 2:29 PM IST









