ബറേലി: മാസ്ക് ധരിക്കാത്തതിന് പൊലീസ് കയ്യിലും കാലിലും ആണി അടിച്ചു കയറ്റിയെന്ന പരാതിയുമായി യുവാവ്. ഉത്തർപ്രദേശ് ബറേലി സ്വദേശിയായ രഞ്ജിത്ത് എന്ന 28കാരനാണ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. പൊതു സ്ഥലത്ത് മാസ്ക് ധരിച്ചില്ല എന്നാരോപിച്ച് രണ്ട് ദിവസം മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും അതിനു ശേഷം കയ്യിലും കാലിലും ആണി തറച്ചു കയറ്റി എന്നുമാണ് ആരോപിക്കുന്നത്.
ബറേലി ജോഗി നവാദ പ്രദേശത്തു നിന്നുള്ളയാളാണ് രഞ്ജിത്ത്. പൊലീസിനെതിരെ ഇയാൾ ഉന്നയിച്ച ആരോപണങ്ങൾ വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. ഇയാളുടെ കയ്യിലും കാലിലും ആണി തറച്ച രീതിയിൽ പാടുകളുണ്ട്. പരാതി ഉയർന്നതിന് പിന്നാലെ പൊലീസ് തന്നെ ഇടപെട്ട് രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണിയാള്‍.
എന്നാൽ ഇയാളുടെ വാദങ്ങൾ നിഷേധിച്ച് പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. കോൺസ്റ്റബിളിനെ മർദ്ദിച്ച കേസില്‍ അറസ്റ്റ് ഒഴിവാക്കുന്നതിനായി യുവാവ് സ്വയം പരിക്കേൽപ്പിച്ചതാണെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. അന്വേഷണത്തിൽ രഞ്ജിത്ത് ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞു എന്നാണ് സീനിയർ സൂപ്രണ്ടന്‍റ് രോഹിത് സിംഗ് സജ്വാൻ അറിയിച്ചത്.
മദ്യത്തിന് അടിമയാണ് രഞ്ജിത്ത് എന്നും പൊലീസ് പറയുന്നു. ബരദരി സ്റ്റേഷൻ ഹൗസ് ഓഫീസർ സീതാൻഷു ശര്‍മ്മയുടെ വാക്കുകൾ അനുസരിച്ച് ഇക്കഴിഞ്ഞ മെയ് 24ന് മദ്യലഹരിയിൽ റോഡിൽ ചുറ്റിത്തിരിഞ്ഞ രഞ്ജിത്തിനെ പൊലീസ് തടഞ്ഞിരുന്നു. മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് കറങ്ങിനടക്കുന്നത് ചോദ്യം ചെയ്തതോടെ യുവാവ് അപമര്യാദയായി പെരുമാറാൻ തുടങ്ങി. ഇതിനിടെ കോൺസ്റ്റബിളിനെ മർദ്ദിക്കുകയും ചെയ്തു.
ഈ സംഭവവുമായി ബന്ധപ്പെട്ട് രഞ്ജിത്തിനെതിരെ അന്നേ ദിവസം തന്നെ കേസ് രജിസ്റ്റർ ചെയ്തുവെന്ന കാര്യവും വിശദീകരണമായി പൊലീസ് പറയുന്നുണ്ട്. ഇതാദ്യമായല്ല ഇയാൾ നിയമലംഘനം നടത്തുന്നതെന്ന കാര്യവും പൊലീസ് പറയുന്നു. 2019 ൽ മദ്യപിച്ച് ഒരു ക്ഷേത്രത്തിൽ കയറി വിഗ്രഹങ്ങൾ തകർക്കാൻ ശ്രമിച്ചതിന് രഞ്ജിത്ത് അറസ്റ്റിലായിട്ടുണ്ട്. പ്രദേശവാസികളാണ് അന്ന് പിടികൂടി ജയിലിലടച്ചത്. പൊലീസ് ചാർജ് ഷീറ്റ് ഫയൽ കേസ് സംഭവം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.