• HOME
  • »
  • NEWS
  • »
  • gulf
  • »
  • സ്വകാര്യതയിലുള്ള കടന്നുകയറ്റം; ഭർത്താവിന്‍റെ ഫോൺ പരിശോധിച്ച യുവതിക്ക് ഒരു ലക്ഷം രൂപയോളം പിഴ

സ്വകാര്യതയിലുള്ള കടന്നുകയറ്റം; ഭർത്താവിന്‍റെ ഫോൺ പരിശോധിച്ച യുവതിക്ക് ഒരു ലക്ഷം രൂപയോളം പിഴ

ഫോൺ രഹസ്യമായി പരിശോധിച്ച് അതിലെ ചിത്രങ്ങളും റെക്കോഡിംഗുകളും മറ്റുള്ളവരുമായി പങ്കുവച്ച് അയാളെ അപമാനിച്ചത് സ്വകാര്യത ലംഘനം തന്നെയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ വിധിച്ചത്.

  • Share this:
    റാസ് അൽ ഖൈമ: ഭർത്താവിന്‍റെ മൊബൈൽ ഫോൺ രഹസ്യമായി പരിശോധിച്ച ഭാര്യക്ക് പിഴയിട്ട് കോടതി. റാസ് അൽ ഖൈമയിലെ ഒരു സിവിൽ കോർട്ടാണ് അറബ് വനിതയ്ക്ക് 5400 ദിർഹം (ഏകദേശം 106880 രൂപ) പിഴ ശിക്ഷ വിധിച്ചത്. ഇവരുടെ ഭർത്താവ് തന്നെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഭാര്യ തന്‍റെ ഫോൺ രഹസ്യമായി പരിശോധിച്ചെന്നും അതിലെ ചിത്രങ്ങൾ കുടുംബാംഗങ്ങൾക്കും മറ്റും അയച്ചു കൊടുത്ത് തന്നെ അപമാനിച്ചു എന്നും ആരോപിച്ചായിരുന്നു പരാതി.

    ഭാര്യയുടെ ഇത്തരമൊരു പ്രവൃത്തിയുടെ പേരിൽ താൻ നേരിടേണ്ടി വന്ന സമ്മർദ്ദങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഭർത്താവ് കേസ് ഫയൽ ചെയ്തത്. ഭാര്യയുടെ ഈ നടപടി തനിക്ക് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. ഇത് മൂലം ജോലിയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. കേസ് നടക്കുന്ന സമയത്ത് ജോലിക്ക് ഹാജരാകാൻ കഴിയാത്തത് മൂലം ശമ്പളവും നഷ്ടമായി. അറ്റോർണി ഫീസ് പോലും നൽകാൻ കഴിയാത്ത അവസ്ഥയിലാണ് താനെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.

    Also Read-വിവാഹവാർഷികത്തിന് ഭാര്യക്ക് ഒരുകിലോ തൂക്കമുള്ള 'സ്വർണ്ണമാല'; വൈറൽ വീഡിയോയിലെ ഭർത്താവിനെ തേടി പൊലീസെത്തി

    വാദം കേട്ട കോടതി ഭർത്താവിന്‍റെ സ്വകാര്യതയെ ലംഘിക്കുന്ന നീക്കങ്ങളാണ് ഭാര്യ നടത്തിയതെന്ന് തെളിവുകളിലൂടെ വ്യക്തമായി എന്നാണ് അറിയിച്ചത്. ഫോൺ രഹസ്യമായി പരിശോധിച്ച് അതിലെ ചിത്രങ്ങളും റെക്കോഡിംഗുകളും മറ്റുള്ളവരുമായി പങ്കുവച്ച് അയാളെ അപമാനിച്ചത് സ്വകാര്യത ലംഘനം തന്നെയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ വിധിച്ചത്.



    പരാതിക്കാരനായ ഭർത്താവ് തന്‍റെ കക്ഷിയെ അധിക്ഷേപിച്ചെന്നും വീട്ടിൽ നിന്നും ഇറക്കിവിട്ടെന്നും യുവതിക്ക് വേണ്ടി ഹാജരായ അറ്റോർണി കോടതിയിൽ വാദിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ പരാതിക്കാരന് നഷ്ടപരിഹാര തുക നൽകാന്‍ കോടതി ഉത്തരവിടുകയായിരുന്നു. പിഴയ്ക്ക് പുറമെ നിയമ നടപടികൾക്കടക്കം ചിലവായ തുകയും നല്‍കണമെന്നും നിർദേശിച്ചിട്ടുണ്ട്.
    Published by:Asha Sulfiker
    First published: