ദുബായ്: ഐപിഎല്ലിൽ പുതിയ ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച്ച് നോർജെ. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്ത് എറിഞ്ഞാണ് നോർജെ റെക്കോർഡിട്ടത്. രാജസ്ഥാൻ റോയൽസിനെതിരെ നോർജെ എറിഞ്ഞ പന്ത് 97 മൈൽ(156.22 കിലോമീറ്റർ) വേഗമുള്ളതായിരുന്നു.
രാജസ്ഥാൻ റോയൽസിന്‍റെ രണ്ടു നിർണായക വിക്കറ്റുകളും നോർജെ വീഴ്ത്തി. ഇത്
ഡൽഹി ക്യാപിറ്റൽസിന്‍റെ വിജയത്തിൽ സുപ്രധാന പങ്ക് വഹിച്ചു. 22 റൺസെടുത്ത ബട്ട്‌ലര്‍, 32 റൺസെടുത്ത റോബിൻ ഉത്തപ്പ എന്നിവരുടെ വിക്കറ്റുകളാണ് നോർജെ നേടിയത്. മത്സരത്തിൽ 13 റൺസിനാണ് രാജസ്ഥാനെ ഡൽഹി തോൽപ്പിച്ചത്. ഡൽഹി ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത രാജസ്ഥാൻ എട്ടിന് 148 റൺസണ് നേടിയത്.
You may also like: ഐപിഎല്ലിൽ തകർത്തടിച്ച് ഡിവില്ലിയേഴ്സ്; മുൻനായകനെ ദക്ഷിണാഫ്രിക്ക തിരിച്ചുവിളിക്കുമോ?
നോർജെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞത് ജോസ് ബട്ട്ലർക്കെതിരെയാണ്. എന്നാൽ പന്തിന്‍റെ വേഗം കൂസാതെ ബാറ്റുവീശിയ ബട്ട്‌ലര്‍ അത് ബൌണ്ടറി കടത്തുകയും ചെയ്തു. പന്തെറിയുമ്പോൾ അതിന്‍റെ വേഗത്തെക്കുറിച്ച് താൻ ചിന്തിച്ചിരുന്നില്ലെന്നാണ് നോർജെ മത്സരശേഷം പറഞ്ഞത്. ദക്ഷിണാഫ്രിക്കയുടെ തന്നെ ഡേൽ സ്റ്റെയിനിന്‍റെ എട്ടുവർഷം പഴക്കമുള്ള ഐപിഎൽ റെക്കോർഡാണ് നോർജെ സ്വന്തം പേരിലാക്കിയത്.
എന്നാൽ വേഗമേറിയ പന്തെറിഞ്ഞ മത്സരത്തിലെ മൂന്നാം ഓവറിൽ നോർജെയ്ക്ക് ഏറെ തല്ല് വാങ്ങേണ്ടിവന്നു. ഒരു സിക്സറും രണ്ടു ബൌണ്ടറികളുമാണ് ഈ ഓവറിൽ ബട്ട്‌ലര്‍ നേടിയത്. 95 മുതൽ 97 മൈൽ വേഗതയിലുള്ള പന്തുകളാണ് ബട്ട്‌ലര്‍ തുടർച്ചയായി അതിർത്തിയിലേക്കു പായിച്ചത്.
എന്നാൽ ബട്ട്‌ലര്‍ക്കെതിരെ നോർജെ പ്രതികാരം ചെയ്തു. വേഗമേറിയ ഒരു പന്തിൽ ബട്ട്‌ലറുടെ സ്റ്റംപ് തെറിപ്പിച്ചു പവലിയനിലേക്കു മടക്കിയയച്ചു. തന്‍റെ ആദ്യ പന്തിൽ തന്നെ ബട്ട്‌ലർ സിക്സർ അടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും, അതുകൊണ്ടുതന്നെ ആ വിക്കറ്റ് ഏറെ പ്രധാനപ്പെട്ടതാണെന്നും നോർജെ പറഞ്ഞു. രാജസ്ഥാനെ തോൽപ്പിച്ച്
ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ പോയിന്‍റ് പട്ടികയിൽ ഒന്നാമതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.